image

29 May 2022 6:33 AM IST

Banking

ആര്‍ബിഐയുടെ ലാഭം ഏതു വഴിക്ക്?

MyFin Desk

ആര്‍ബിഐയുടെ ലാഭം ഏതു വഴിക്ക്?
X

Summary

മുംബൈ: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ബാലന്‍സ് ഷീറ്റ് 8.46 ശതമാനം വര്‍ധിച്ച് 61.9 ലക്ഷം കോടി രൂപയായതായി ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 2021-22 ലെ വരുമാനം 20.14 ശതമാനം വര്‍ധിച്ചപ്പോള്‍ ചെലവ് 280.13 ശതമാനം വര്‍ധിച്ചതായി ആര്‍ബിഐ അറിയിച്ചു. 2021-22 വര്‍ഷം അവസാനിച്ചപ്പോള്‍ ബാങ്കിന്റെ മൊത്തത്തിലുള്ള മിച്ചം 30,307.45 കോടി രൂപയാണ്. ഇത് ലാഭവിഹിതമായി കേന്ദ്ര​ഗവൺമെ​ന്റിനു നൽകി. മുന്‍ വര്‍ഷത്തെ 99,122 കോടി രൂപയില്‍ നിന്ന് 69.42 ശതമാനം […]


മുംബൈ: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ബാലന്‍സ് ഷീറ്റ് 8.46 ശതമാനം വര്‍ധിച്ച് 61.9 ലക്ഷം കോടി രൂപയായതായി ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 2021-22 ലെ വരുമാനം 20.14 ശതമാനം വര്‍ധിച്ചപ്പോള്‍ ചെലവ് 280.13 ശതമാനം വര്‍ധിച്ചതായി ആര്‍ബിഐ അറിയിച്ചു.

2021-22 വര്‍ഷം അവസാനിച്ചപ്പോള്‍ ബാങ്കിന്റെ മൊത്തത്തിലുള്ള മിച്ചം 30,307.45 കോടി രൂപയാണ്. ഇത് ലാഭവിഹിതമായി കേന്ദ്ര​ഗവൺമെ​ന്റിനു നൽകി. മുന്‍ വര്‍ഷത്തെ 99,122 കോടി രൂപയില്‍ നിന്ന് 69.42 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.

ബാലന്‍സ് ഷീറ്റിന്റെ വലുപ്പം 4,82,633.14 കോടി രൂപ വര്‍ധിച്ചു. അതായത്, 2021 മാര്‍ച്ച് 31 ലെ 57,07,669.13 കോടി രൂപയില്‍ നിന്ന് 8.46 ശതമാനം വര്‍ധിച്ച് 2022 മാര്‍ച്ച് 31 വരെ 61,90,302.27 കോടി രൂപയായി. വിദേശനിക്ഷേപം, ആഭ്യന്തര നിക്ഷേപം, സ്വര്‍ണം, വായ്പകളും അഡ്വാന്‍സുകളും എന്നിവയില്‍ യഥാക്രമം 4.28 ശതമാനം, 11.67 ശതമാനം, 30.07 ശതമാനം, 54.53 ശതമാനം എന്നിങ്ങനെ ഉയര്‍ച്ചയുണ്ടായതാണ്
ആസ്തിയിലെ വര്‍ധനവിന് കാരണം.

നിക്ഷേപങ്ങളുടെയും, നോട്ടുകളുടെയും വര്‍ധന യഥാക്രമം 16.24 ശതമാനവും, 9.86 ശതമാനവും ഉണ്ടായതാണ് ബാധ്യതകളുടെ വര്‍ധനയ്ക്ക് കാരണമായത്. 2022 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച്, മൊത്തം ആസ്തിയുടെ 28.22 ശതമാനം ആഭ്യന്തര ആസ്തിയും, 71.78 ശതമാനം വിദേശ കറന്‍സി ആസ്തികളും, സ്വര്‍ണ്ണവുമാണ്. 2021 മാര്‍ച്ച് 31 വരെ ആഭ്യന്തര ആസ്തി മൊത്തം ആസ്തിയുടെ 26.42 ശതമാനവും, വിദേശ കറന്‍സി ആസ്തികളും, സ്വര്‍ണ്ണവും 73.58 ശതമാനവുമായിരുന്നു.

കണ്ടിജന്‍സി ഫണ്ടിലേക്ക് 1,14,567.01 കോടി രൂപയും, ആസ്തി വികസന ഫണ്ടിലേക്ക് 100 കോടി രൂപയും വകയിരുത്തിതായി ആര്‍ബിഐ അറിയിച്ചു. 2022 മാര്‍ച്ച് 31 വരെ 760.42 ടണ്‍ സ്വര്‍ണം കൈവശം വച്ചിരിക്കുന്നതായി ബാങ്ക് അറിയിച്ചു. 2021 മാര്‍ച്ച് 31 വരെ 695.31 ടണ്ണായിരുന്നു കൈവശം വച്ചിരുന്നത്.

ആസ്തിയായി സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണത്തിന്റെ മൂല്യം (സ്വര്‍ണ്ണ നിക്ഷേപം ഉള്‍പ്പെടെ), 2021 മാര്‍ച്ച് 31 വരെ ഉണ്ടായിരുന്ന 1,43,582.87 കോടി രൂപയില്‍ നിന്ന്, 2022 മാര്‍ച്ച് 31ൽ 1,96,864.38 കോടി രൂപയായതായി ബാങ്ക് അറിയിച്ചു. റിസര്‍വ് ബാങ്കിന്റെ മൊത്തം ചെലവ് 2021 സാമ്പത്തിക വര്‍ഷത്തിലെ 34,146.75 കോടി രൂപയില്‍ നിന്ന് 280.13 ശതമാനം വര്‍ധിച്ച് 2022 സാമ്പത്തിക വര്‍ഷത്തില്‍ 1,29,800.68 കോടി രൂപയായി.