4 Jun 2025 9:30 PM IST
വ്യവസായ രംഗത്ത് കേരളം കൈവരിച്ച പുരോഗതിയുടെയും വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെയും ഉജ്ജ്വല ഉദാഹരണമാണ് കഴിഞ്ഞ നാല് വർഷത്തിനിടെ കിൻഫ്ര നേടിയ ചരിത്ര നേട്ടങ്ങളെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം, വെറും നാല് വർഷത്തിനുള്ളിൽ കിൻഫ്രയ്ക്ക് 3357 കോടി രൂപയുടെ സ്വകാര്യനിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കാനും 28,749 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചതായി മന്ത്രി ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചു.
മന്ത്രി പി രാജീവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം
വ്യവസായരംഗത്ത് കേരളം കുതിക്കുന്നതിൻ്റെ ഉദാഹരണമാണ് നാല് വർഷം കൊണ്ട് കിൻഫ്ര കൈവരിച്ച ചരിത്ര നേട്ടം. ഈ സർക്കാർ അധികാരത്തിലേറി കേവലം നാല് വർഷത്തിനുള്ളിൽ 3357 കോടി രൂപയുടെ സ്വകാര്യനിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കാൻ സാധിച്ചതിനൊപ്പം 28749 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കിൻഫ്രയ്ക്ക് സാധിച്ചു. 2011-16ലെ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് 5 വർഷം കൊണ്ട് 786.8 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് ഉണ്ടായത് എന്നുകൂടി കാണേണ്ടതുണ്ട്. അന്നുണ്ടായ നിക്ഷേപത്തിൻ്റെ നാലിരട്ടിയിലധികം നിക്ഷേപം നാല് വർഷം കൈവരിക്കാനും 7 ഇരട്ടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചത് കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൻ്റെ പ്രതിഫലനം കൂടിയാണ്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കൊണ്ടുവന്ന 1511 കോടിയുടെ റെക്കോർഡ് നിക്ഷേപസമാഹരണവും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കിൻഫ്ര മറികടന്നിട്ടുണ്ട്. അന്ന് സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളേക്കാൾ കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കാനും ഈ കാലയളവിൽ കിൻഫ്രയ്ക്ക് സാധിച്ചു. ടാറ്റ എലക്സി, വെൻഷൂർ, അഗാപ്പെ, ഹൈക്കോൺ, വിൻവിഷ് ടെക്നോളജീസ്, ട്രാൻസ് ഏഷ്യൻ ഷിപ്പിങ്ങ് കമ്പനി, വി ഗാർഡ് മുതലായ പ്രമുഖ കമ്പനികളുടെ നിക്ഷേപം കിൻഫ്രയുടെ വിവിധ വ്യവസായ പാർക്കുകളിലേക്ക് ആകർഷിച്ചിട്ടുണ്ട്. പുതുതായി തിരുവനന്തപുരം ആരംഭിച്ച മിനി ഇന്റസ്ട്രിയൽ പാർക്ക് ആരംഭിക്കുന്ന ദിവസം തന്നെ മുഴുവൻ സ്ഥലവും രജിസ്റ്റർ ചെയ്യപ്പെട്ടതും എറണാകുളം നിർമ്മാണം പുരോഗമിക്കുന്ന പെട്രോ കെമിക്കൽ പാർക്കിലേക്ക് വലിയ നിക്ഷേപങ്ങൾ ഇതിനോടകം കടന്നുവന്നതും കണ്ണൂരിൽ പുതിയ കിൻഫ്ര പാർക്ക് ഉദ്ഘാടനം ചെയ്തതുമെല്ലാം എടുത്തുപറയേണ്ടതാണ്.