13 Aug 2023 9:57 AM IST
ഓണത്തിന് വരവ് പ്രവാസികള്‍ക്ക് കഠിനം; ടിക്കറ്റ് നിരക്കില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്രം
MyFin Desk
Summary
- ഓണം കഴിഞ്ഞുള്ള മടക്കയാത്രയ്ക്ക് വന്‍തുക നല്‍കണം
- മുഖ്യമന്ത്രിയുടെ നിവേദനത്തില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
- ഗള്‍ഫില്‍ സ്‍കൂള്‍ അവധി കൂടിയായതിനാല്‍ ഇത്തവണ നിരവധി കുടുംബങ്ങള്‍ ഓണത്തിനെത്തും
ഓണക്കാലത്ത് കേരളത്തില്‍ നിന്നുള്ള ടിക്കറ്റ് നിരക്കുകള്‍ വിമാനക്കമ്പനികള്‍ കുത്തനേ ഉയര്‍ത്തിയതോടെ ഓണത്തിന ്നാട്ടില്‍ക്കൂടാമെന്ന പ്രവാസി മോഹങ്ങള്‍ക്ക് തിരിച്ചടി. 45,000 മുതൽ 75,000 രൂപ വരെയാണ് കേരളത്തിനും ഗള്‍ഫിനും ഇടയ്ക്കുള്ള യാത്രയ്ക്ക് ഓണം സീസണില്‍ വിമാന യാത്രാനിരക്ക് ഈടാക്കുന്നത് എന്ന് പ്രവാസി സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ ഓണം സീസണില്‍ മറ്റു സമയങ്ങളെ അപേക്ഷിച്ച് 9.77 ശതമാനം വര്‍ധന മാത്രമാണ് വന്നിട്ടുള്ളതെന്നും ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള വിമാനക്കമ്പനികളുടെ അവകാശത്തില്‍ ഇടപെടാനാകില്ലെന്നും കേന്ദ്യ സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ വ്യക്തമാക്കി.
ഓണം സീസണില്‍ വന്‍തുക വിമാനക്കമ്പനികള്‍ ഈടാക്കുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ മുഖ്യമന്ത്രി വ്യോമയാന മന്ത്രിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്ര വ്യോമയാന മന്ത്രി കൈമലര്‍ത്തിയത്. ഓണാവധി കഴിഞ്ഞ് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നവർക്ക് വലിയ തിരിച്ചടി ആകുന്ന തരത്തില്‍ വര്‍ധിപ്പിച്ചിട്ടുള്ള യാത്രാനിരക്ക് കുറയ്ക്കാന്‍ ഇടപെടണമെന്ന് ബെന്നി ബഹന്നാന്‍ എംപിയും ആവശ്യപ്പെട്ടിരുന്നു.
സാധാരണ കേരളത്തില്‍ നിന്ന് 10 ,000 - 15000 വരെയാണ് ഗള്‍ഫിലേക്കുള്ള യാത്രാനിരക്കായി ഈടാക്കുന്നത്. ഇതാണ് ചില കമ്പനികള്‍ പലമടങ്ങ് വര്‍ധിപ്പിച്ചിട്ടുള്ളത്. ഗള്‍ഫിലെ സ്‍കൂള്‍ അവധിക്കാലം കൂടിയായതിനാല്‍ ഇത്തവണ നിരവധി മലയാളികളാണ് ഓണക്കാലത്ത് നാട്ടിലെത്തിയിട്ടുള്ളത്. സെപ്റ്റംബര്‍ ആദ്യ വാരത്തിലാണ് സ്കൂളുകള്‍ തുറക്കുന്നത്. മിക്ക വര്‍ഷങ്ങളിലും സെപ്റ്റംബറിലാകും ഓണമെത്തുക എന്നതിനാല്‍ ഓണത്തിന് നാട്ടില്‍ വരാന്‍ തയാറാകാത്ത പല കുടുംബങ്ങളും ഇത്തവണ വരികയോ വരാന്‍ തയാറെടുക്കയോ ചെയ്തിട്ടുണ്ട്.