image

26 Aug 2025 2:58 PM IST

Agriculture and Allied Industries

'വെളുത്ത സ്വര്‍ണത്തിന്' വെള്ളിടി; പരുത്തികൃഷി കര്‍ഷകര്‍ക്ക് ഭാരമായി

MyFin Desk

cotton cultivation becomes a burden for farmers
X

Summary

പരുത്തി കൃഷിയുടെ വിസ്തീര്‍ണ്ണം, ഉല്‍പാദനം, ഉല്‍പ്പാദനക്ഷമത എന്നിവ കുറഞ്ഞു


ഇന്ത്യയിലെ പരുത്തി കര്‍ഷകര്‍ പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്നു. ഒരിക്കല്‍ വെളുത്ത സ്വര്‍ണം എന്നറിയപ്പെട്ടിരുന്ന പരുത്തി ഇന്ന് രാജ്യത്തെ കര്‍ഷകര്‍ക്ക് ഭാരമാകുകയാണ്.

കൃഷിയിടങ്ങളില്‍ വിളവ് തീരെ കുറയുന്നു. മണ്ഡികളില്‍ പരുത്തിയുടെ വിലയും ഇടിയുന്നു. വിപണിയിലെ ഇറക്കുമതി കര്‍ഷകര്‍ക്ക് വെല്ലുവിളിയുമായി. ഇറക്കുമതി തീരുവ പൂജ്യമായി കുറച്ചുകൊണ്ട്, സര്‍ക്കാര്‍ കര്‍ഷകരെ കൂടുതല്‍ വെട്ടിലുമാക്കി.

ഈ പ്രവണത തുടര്‍ന്നാല്‍, ഇന്ത്യ ഭക്ഷ്യ എണ്ണകളെയും പയര്‍വര്‍ഗ്ഗങ്ങളെയും ഇതിനകം ആശ്രയിക്കുന്നതുപോലെ, പരുത്തി ഇറക്കുമതിയെ പൂര്‍ണമായും ആശ്രയിക്കുന്ന അവസ്ഥയിലേക്ക് ഉടന്‍ തന്നെ മാറിയേക്കാം.

നിലവില്‍ പരുത്തി കൃഷിയുടെ വിസ്തീര്‍ണ്ണം, ഉല്‍പാദനം, ഉല്‍പ്പാദനക്ഷമത എന്നിവയെല്ലാം കുറഞ്ഞുവരികയാണ്. ഇത് ഇന്ത്യയെ ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു.

വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ പരുത്തി കൃഷി വിസ്തൃതി 14.8 ലക്ഷം ഹെക്ടര്‍ കുറഞ്ഞു. ഉത്പാദനം 42.35 ലക്ഷം ബെയ്ല്‍ കുറഞ്ഞു. 2024 ഒക്ടോബര്‍ മുതല്‍ 2025 ജൂണ്‍ വരെ മാത്രം പരുത്തി ഇറക്കുമതി 29 ലക്ഷം ബെയ്ല്‍ കടക്കുകയും ചെയ്തു. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഓരോ ബെയിലിലും 170 കിലോഗ്രാം പരുത്തിയാണ് അടങ്ങിയിരിക്കുന്നത്.

ദുര്‍ബലമായ നയത്തിന്റെയും മോശം ആസൂത്രണത്തിന്റെയും ഫലമാണിതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഭക്ഷ്യ എണ്ണകളുടെയും പയര്‍വര്‍ഗ്ഗങ്ങളുടെയും ഇറക്കുമതിക്കായി ഇന്ത്യ ഇതിനകം തന്നെ പ്രതിവര്‍ഷം ഏകദേശം 2 ലക്ഷം കോടി രൂപ ചെലവഴിക്കുന്നു. അതേ അപകടസാധ്യത ഇപ്പോള്‍ പരുത്തിയുടെ മേലും നിലനില്‍ക്കുകയാണ്.

കര്‍ഷകര്‍ക്ക് വിളവെടുപ്പിന് കുറഞ്ഞ പണം മാത്രമാണ് ലഭിക്കുന്നത്. പിങ്ക് ബോള്‍ വേം പോലുള്ള കീടങ്ങള്‍ വിളകള്‍ക്ക് നാശം വരുത്തുന്നു. ഇത് ഇന്ത്യ വിദേശത്ത് നിന്ന് കൂടുതല്‍ പരുത്തി വാങ്ങുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് വസ്ത്രങ്ങളുടെ വിലയും ഉയര്‍ത്തും.