image

4 Jun 2025 4:20 PM IST

Automobile

ഇന്ത്യയുടെ ഇവി മുന്നേറ്റത്തിന് തിരിച്ചടി; അപൂര്‍വ ധാതുക്കള്‍ ആയുധമാക്കി ചൈന

MyFin Desk

ഇന്ത്യയുടെ ഇവി മുന്നേറ്റത്തിന് തിരിച്ചടി;  അപൂര്‍വ ധാതുക്കള്‍ ആയുധമാക്കി ചൈന
X

Summary

  • അടുത്തമാസം ആദ്യംതന്നെ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം നിലച്ചേക്കുമെന്ന് കമ്പനികള്‍
  • ഈ അപൂര്‍വ ധാതുക്കളുടെ ആഗോള ഉത്പാദനത്തിന്റെ 90 ശതമാനവും ചൈനയില്‍


ഇന്ത്യയിലെ ഇലക്ട്രിക് വാഹന വ്യവസായം പ്രതിസന്ധിയിലേക്ക്. കാര്‍ നിര്‍മാണത്തിലെ പ്രധാന ഘടകമായ അപൂര്‍വ ധാതുക്കളുടെ (rare earth minerasls) കുറവാണ് ഇതിന് കാരണമാകുന്നത്. ഈ ധാതുക്കള്‍ എത്തുന്നത് ചൈനയില്‍നിന്നാണ്.

ഇവയുടെ കയറ്റുമതിയില്‍ ബെയ്ജിംഗ് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ ഇപ്പോള്‍ ഇന്ത്യക്ക് തിരിച്ചടിയാകുകയാണ്. അടുത്തമാസം ആദ്യംതന്നെ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം നിലച്ചേക്കുമെന്ന് വാഹനകമ്പനികള്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവിലെ സ്ഥിതി അത്രയും ഗുരുരമാണെന്ന് ബജാജ് മോട്ടോഴ്‌സ്, ടിവിഎസ് തുടങ്ങിയ കമ്പനികള്‍ വ്യക്തമാക്കുന്നു.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ കനത്ത തീരുവയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ബെയ്ജിംഗ് ഈ ധാതുക്കളുടെ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.

ഇലക്ട്രിക് മോട്ടോര്‍ പ്രവര്‍ത്തനത്തിന് നിര്‍ണായകമായ നിര്‍ണായക ധാതുക്കള്‍ ഏപ്രില്‍ 4 മുതല്‍ ചൈനീസ് തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഇന്ത്യന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ക്ക്, പ്രത്യേകിച്ച് ചെലവ് കുറഞ്ഞ ഇരുചക്ര വാഹന വിഭാഗത്തില്‍, ചൈനയുടെ നടപടി നിലനില്‍പ്പിന് തന്നെ വെല്ലുവിളി ഉയര്‍ത്തുന്നു.

ധാതുക്കളുടെ കയറ്റുമതി ചൈന ക്ലിയര്‍ ചെയ്യുന്നതിന് ഇപ്പോള്‍ കടമ്പകളുണ്ട്. ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ധാതുക്കളുടെ അന്തിമ ഉപയോഗം സ്വയം പ്രഖ്യാപിക്കണം. അത് അധികാരികള്‍ മുഖേന മള്‍ട്ടി-ടയര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയ്ക്ക് വിധേയമാക്കണം. തുടര്‍ന്ന് ചൈനീസ് എംബസിയില്‍ നിന്നുള്ള അന്തിമ അംഗീകാരത്തിനായി കാത്തിരിക്കണം. ഏകദേശം 30 അപേക്ഷകള്‍ ഇന്ത്യന്‍ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ചൈനക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. പക്ഷേ അവ ഇപ്പോഴും ചൈനീസ് ക്ലിയറന്‍സ് കാത്തിരിക്കുകയാണ്.

ആഗോള ഉല്‍പ്പാദനത്തിന്റെ ഏകദേശം 90 ശതമാനവും ചൈന വഹിക്കുന്നതിനാല്‍, പകരക്കാരെ കണ്ടെത്തുന്നത് എളുപ്പമല്ല. കൂടാതെ മലേഷ്യ, വിയറ്റ്‌നാം, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള ബദലുകള്‍ക്ക് ചെലവ് സംബന്ധിച്ച മത്സരക്ഷമതയുമില്ല.

സ്മാര്‍ട്ട്ഫോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങി നാം ദൈനംദിനം ഉപയോഗിക്കുന്ന വസ്തുക്കളില്‍ ഈ ധാതുക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഇവ വേര്‍തിരിച്ചെടുക്കാനും പ്രോസസ്സ് ചെയ്യാനും പ്രയാസകരവും ചെലവേറിയതുമാണെന്നതും പ്രതിസന്ധി ഉയര്‍ത്തുകയാണ്.

ഈ സാഹചര്യത്തില്‍ ഈ ധാതുക്കളുടെ വിതരണം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഓട്ടോമോട്ടീവ് വ്യവസായത്തിലെ ഒരു സംഘം 2-3 ആഴ്ചയ്ക്കുള്ളില്‍ ചൈന സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതില്‍ ഔദ്യോഗിക പ്രതിനിധികള്‍ ഉണ്ടാകല്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

അതേസമയം, സ്ഥിതിഗതികള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണെന്നും ഈ ധാതുക്കളുടെ ബദല്‍ സ്രോതസ്സുകള്‍ അന്വേഷിച്ചുവരികയാണെന്നും സര്‍ക്കാര്‍ സൂചിപ്പിക്കുന്നു.

2024-25 ല്‍ ഇന്ത്യയുടെ ഓട്ടോമൊബൈല്‍ മേഖല 460 ടണ്‍ അപൂര്‍വ ധാതുക്കളാണ് ഇറക്കുമതി ചെയ്തത്. ഇത് കൂടുതലും ചൈനയില്‍ നിന്നാണ്. ഈ വര്‍ഷം 30 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 700 ടണ്‍ ഇറക്കുമതി ചെയ്യുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.