image

17 April 2025 9:54 AM IST

E-commerce

താരിഫ്: ചൈനീസ് ഇ-കൊമേഴ്‌സ് സൈറ്റുകള്‍ വില വര്‍ധിപ്പിക്കുന്നു

MyFin Desk

താരിഫ്: ചൈനീസ് ഇ-കൊമേഴ്‌സ്  സൈറ്റുകള്‍ വില വര്‍ധിപ്പിക്കുന്നു
X

Summary

  • വില വര്‍ധനവ് ഏപ്രില്‍ 25 മുതല്‍ പ്രാബല്യത്തില്‍
  • കുറഞ്ഞ വിലയ്ക്ക് യുഎസില്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കിവന്നിരുന്ന കമ്പനികളാണ് ടെമുവും ഷെയ്നും


യുഎസ് താരിഫ് കാരണം പ്രവര്‍ത്തനചെലവുകള്‍ വര്‍ധിച്ചതായി ചൈനീസ് ഇ-കൊമേഴ്സ് കമ്പനികളായ ടെമുവും ഷെയ്നും. അതിനാല്‍ അടുത്ത ആഴ്ച മുതല്‍ യുഎസ് ഉപഭോക്താക്കള്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് രണ്ട് കമ്പനികളും വില വര്‍ധിപ്പിക്കും.

ഏപ്രില്‍ 25 മുതല്‍ 'വില ക്രമീകരണം' നടപ്പാക്കുക. എന്നാല്‍ വര്‍ധനവിന്റെ വലിപ്പത്തക്കുറിച്ച് ഇരു കമ്പനികളും വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. അമേരിക്കയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം, വളരെ കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ഷെയ്നും ടെമുവും തരംഗമാകുകയായിരുന്നു.

ചൈനയില്‍ നിര്‍മ്മിച്ച മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും ട്രംപ് കനത്ത ഇറക്കുമതി തീരുവ ചുമത്തിയത് ബെയ്ജിംഗ് ആസ്ഥാനമായ കമ്പനികള്‍ക്ക് യുഎസില്‍ പ്രവര്‍ത്തിക്കുന്നതിന് തടസമാകുന്നു. ഉല്‍പ്പന്നങ്ങളില്‍ വന്‍ വിലവര്‍ധനവ് വരുത്തേണ്ട സാഹചര്യത്തിലാണ് ഇന്ന് ചൈനീസ് കമ്പനികള്‍. 800 യുഎസ് ഡോളറില്‍ താഴെ വിലയുള്ള വസ്തുക്കള്‍ യുഎസിലേക്ക് നികുതിയില്ലാതെ കൊണ്ടുവരാന്‍ അനുവദിക്കുന്ന കസ്റ്റംസ് ഇളവ് യുഎസ് അവസാനിപ്പിക്കുകയും ചെയ്തു. ഇത് രണ്ട് പ്ലാറ്റ്ഫോമുകളുടെയും ബിസിനസ് മോഡലുകളെ ബാധിച്ചു.

വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഇളവിന്റെ ഏറ്റവും വലിയ ഉപയോക്താക്കള്‍ ഇ-കൊമേഴ്സ് കമ്പനികളാണ്. മെയ് 2 മുതല്‍ ചൈനയില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ക്കുള്ള 'ഡി മിനിമീസ് പ്രൊവിഷന്‍' ഇല്ലാതാക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഈ മാസം ഒപ്പുവച്ചു, അന്ന് അവ 145 ശതമാനം ഇറക്കുമതി നികുതിക്ക് വിധേയമാകും. പ്രതിദിനം 4 ദശലക്ഷം കുറഞ്ഞ മൂല്യമുള്ള പാഴ്‌സലുകലാണ് ചൈനയില്‍നിന്നും യുഎസില്‍ എത്തുന്നത്.

സോഷ്യല്‍ മീഡിയ സ്വാധീനം ചെലുത്തുന്നവരുമായുള്ള പങ്കാളിത്തത്തിലൂടെ പ്രധാനമായും യുവതികളെ ലക്ഷ്യം വച്ചാണ് ഷെയ്ന്‍ വിലകുറഞ്ഞ വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്നത്.

ഓണ്‍ലൈന്‍ പരസ്യങ്ങളിലൂടെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രമോട്ട് ചെയ്തിരുന്ന ടെമു, വീട്ടുപകരണങ്ങള്‍, രസകരമായ സമ്മാനങ്ങള്‍, ചെറിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ വിപുലമായ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു.

കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും കൂടുതല്‍ പരസ്യം ചെലവഴിച്ച കമ്പനികളില്‍ ഒന്നായിരുന്നു ഈ കമ്പനികള്‍, എന്നാല്‍ ഡാറ്റാ അനലിറ്റിക്‌സ് ദാതാവായ സെന്‍സര്‍ ടവറിന്റെ അഭിപ്രായത്തില്‍, സമീപ ആഴ്ചകളില്‍ അവര്‍ രണ്ടുപേരും ആ ചെലവ് വെട്ടിക്കുറച്ചു. പരസ്യങ്ങളെ ആശ്രയിക്കുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, സ്‌നാപ്പ്, എക്‌സ്, ടിക് ടോക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളെ അത് ബാധിക്കും.

വില വര്‍ധനവിനെക്കുറിച്ചുള്ള അറിയിപ്പുകളില്‍, വരും ദിവസങ്ങളില്‍ ഷോപ്പിംഗ് തുടരാന്‍ കമ്പനികള്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.