image

26 May 2025 9:28 AM IST

Power

പുനരുപയോഗ ഊര്‍ജ്ജ ശേഷി; രാജ്യം കൈവരിച്ചത് മൂന്നിരട്ടി വളര്‍ച്ച

MyFin Desk

പുനരുപയോഗ ഊര്‍ജ്ജ ശേഷി;  രാജ്യം കൈവരിച്ചത് മൂന്നിരട്ടി വളര്‍ച്ച
X

Summary

  • ഹരിത ഊര്‍ജ്ജ ശേഷി 232 ജിഗാവാട്ട് ആയി ഉയര്‍ന്നു
  • 2030 ആകുമ്പോഴേക്കും 500 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷിയാണ് ലക്ഷ്യം


കഴിഞ്ഞ ദശകത്തില്‍ ഇന്ത്യ പുനരുപയോഗ ഊര്‍ജ്ജ ശേഷിയില്‍ മൂന്നിരട്ടി വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. വലിയ ജലവൈദ്യുത നിലയങ്ങള്‍ ഉള്‍പ്പെടെ സ്ഥാപിതമായ ഹരിത ഊര്‍ജ്ജ ശേഷി 232 ജിഗാവാട്ട് ആയി. 2014 മാര്‍ച്ചില്‍ ഇത് 75.52 ജിഗാവാട്ട് മാത്രമായിരുന്നു.

ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള സൗരോര്‍ജ്ജ നിലയങ്ങളുടെ ചെലവ് 80 ശതമാനം കുറഞ്ഞ് യൂണിറ്റിന് 10.95 രൂപയായി. ഇതോടെ പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യ ആഗോളതലത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2014 മാര്‍ച്ചില്‍ ഇന്ത്യയുടെ സ്ഥാപിത സൗരോര്‍ജ്ജ ശേഷി 2.82 ജിഗാവാട്ട് ആയിരുന്നു. ഇപ്പോള്‍ അത് 108 ജിഗാവാട്ട് കവിഞ്ഞു. 2014-ല്‍ 21 ജിഡബ്‌ളിയു ആയിരുന്ന കാറ്റാടി ഊര്‍ജ്ജ ശേഷി ഇരട്ടിയിലധികമായി വര്‍ദ്ധിച്ചു. നിലവില്‍ ഇത് 51 ജിഗാവാട്ടാണ്.

യുപിഎ ഭരണകാലത്ത് ഇന്ത്യ സൗരോര്‍ജ്ജ നിര്‍മ്മാണ രംഗത്ത് ഏറെ പിന്നിലായിരുന്നു. 2014 ല്‍ 2 ജിഗാവാട്ട് സൗരോര്‍ജ്ജ മൊഡ്യൂള്‍ ഉത്പാദനം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്ന് ഇന്ത്യ ആഗോള നേതാവാണ്. സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാണം 90 ജിഗാവാട്ടായി കുതിച്ചുയര്‍ന്നു. 2030 ആകുമ്പോഴേക്കും രാജ്യം 150 ജിഗാവാട്ടിലെത്തുമെന്ന് അവര്‍ പറഞ്ഞു.

2014-ല്‍ ഇന്ത്യയില്‍ സോളാര്‍ സെല്ലുകളുടെയും വേഫറുകളുടെയും ആഭ്യന്തര ഉത്പാദനം ഏതാണ്ട് പൂജ്യമായിരുന്നു. ഇന്ന്, 25ജിഗാവാട്ട് സോളാര്‍ സെല്‍ ഉല്‍പ്പാദനവും 2ജിഗാവാട്ട് വേഫര്‍ ഉല്‍പ്പാദനവും ഉപയോഗിച്ച് ഇന്ത്യ ശക്തമായ ഒരു അടിത്തറ കെട്ടിപ്പടുത്തിട്ടുണ്ട്.

2030 ആകുമ്പോഴേക്കും 100 ജിഗാവാട്ട് സോളാര്‍ സെല്ലും 40 ജിഗാവാട്ട് വേഫര്‍ ശേഷിയും കൈവരിക്കാനുള്ള ഇന്ത്യയുടെ പദ്ധതി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സൗരോര്‍ജ്ജ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്.

2030 ആകുമ്പോഴേക്കും 500 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷി കൈവരിക്കുക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായി അടുത്ത അഞ്ച് മുതല്‍ ആറ് വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം ഏകദേശം 50 ജിഗാവാട്ട് ഹരിത ശേഷി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2024ല്‍ തന്നെ കാറ്റില്‍ നിന്നും സൗരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായി ഇന്ത്യ മാറിയിരുന്നു.