Summary
മുംബൈ: സെന്‍സെക്സ് ഇന്ന് 1,172 പോയിന്റ് ഇടിഞ്ഞു. ഏഷ്യന്‍ മാര്‍ക്കറ്റിലെ ദുര്‍ബലമായ പ്രവണതകളുടെ തുടര്‍ച്ചയായി എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ് എന്നീ കമ്പനികള്‍ കനത്ത നഷ്ടം നേരിട്ടു. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് ഇടിവ് സംഭവിക്കുന്നത്. സെന്‍സെക്സ് 1,172.19 പോയിന്റ് ഇടിഞ്ഞ് 57,166.74 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തില്‍ സൂചിക 1496.54 പോയിന്റ് (2.01 ശതമാനം) ഇടിഞ്ഞ് 56,842.39 പോയിന്റിലേക്ക് എത്തിയിരുന്നു. നിഫ്റ്റിയും 302.10 പോയിന്റ് (1.73 ശതമാനം) ഇടിഞ്ഞ് 17,173.65 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി […]
മുംബൈ: സെന്‍സെക്സ് ഇന്ന് 1,172 പോയിന്റ് ഇടിഞ്ഞു. ഏഷ്യന്‍ മാര്‍ക്കറ്റിലെ ദുര്‍ബലമായ പ്രവണതകളുടെ തുടര്‍ച്ചയായി എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ് എന്നീ കമ്പനികള്‍ കനത്ത നഷ്ടം നേരിട്ടു. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് ഇടിവ് സംഭവിക്കുന്നത്.
സെന്‍സെക്സ് 1,172.19 പോയിന്റ് ഇടിഞ്ഞ് 57,166.74 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തില്‍ സൂചിക 1496.54 പോയിന്റ് (2.01 ശതമാനം) ഇടിഞ്ഞ് 56,842.39 പോയിന്റിലേക്ക് എത്തിയിരുന്നു. നിഫ്റ്റിയും 302.10 പോയിന്റ് (1.73 ശതമാനം) ഇടിഞ്ഞ് 17,173.65 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, വിപ്രോ, ടിസിഎസ് എന്നിവയാണ് നഷ്ടം നേരിട്ട പ്രധാന കമ്പനികള്‍. അതേസമയം, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, മാരുതി, ടൈറ്റന്‍, നെസ്ലെ, എം ആന്‍ഡ് എം തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
നാലാം പാദത്തിലെ ഫലങ്ങള്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇന്‍ഫോസിസിന്റെ ഓഹരി മൂല്യം 7.16 ശതമാനം ഇടിഞ്ഞു. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി മൂല്യം 4.53 ശതമാനം ഇടിഞ്ഞ് 1,398.50 രൂപയിലെത്തി. ആഭ്യന്തര സ്വകാര്യമേഖലയിലെ ഏറ്റവും വലിയ വായ്പദാതാവായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 22.8 ശതമാനം ഉയര്‍ന്ന് 10,055.2 കോടി രൂപയിലെത്തി.
അതേസമയം, റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വിതരണ ശൃംഖലയിലെ തടസ്സം മൂലം ക്രൂഡ് ഓയിലിന്റെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും വില വര്‍ധിച്ചതിനാല്‍ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മാര്‍ച്ചില്‍ 14.55 ശതമാനമായി ഉയര്‍ന്നു. ഇത് നാലുമാസത്തെ ഉയര്‍ന്ന നിരക്കാണ്. ഈ സാഹചര്യം വിലക്കയറ്റം തടയാന്‍ പലിശ നിരക്കുയര്‍ത്താന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചേക്കാം.
ഏഷ്യയിലെ സിയോള്‍, ഷാങ്ഹായ്, ടോക്കിയോ എന്നിവിടങ്ങളിലെ വിപണികള്‍ താഴ്ന്ന നിലയിൽ ക്ളോസ് ചെയ്തു. ഹോങ്കോംഗ് വിപണി അവധി മൂലം അടച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.18 ശതമാനം ഇടിഞ്ഞ് 111.5 ഡോളറായി.