28 Feb 2023 5:49 PM IST
തുടർച്ചയായ എട്ടാം ദിവസവും നഷ്ടത്തിൽ അവസാനിച്ച് വിപണി. ഓയിൽ , ഗ്യാസ്, ഫാർമ, ബാങ്കിങ് ഓഹരികളിൽ ഉണ്ടായ വില്പന സമ്മർദ്ദമാണ് വിപണി ഇടിയുന്നതിനു കാരണമായത്. ആഗോള വിപണികളിലെ സമ്മിശ്ര പ്രവണതയും, വിദേശ നിക്ഷേപകരുടെ പിൻവാങ്ങലും, പുറത്തു വരാനിരിക്കുന്ന മാക്രോ എകണോമിക്ക് ഡാറ്റയും വിപണിയിലെ നിക്ഷേപകരയുടെ ആശങ്ക വർധിപ്പിച്ചു.
സെൻസെക്സ് 326.23 പോയിന്റ് ഇടിഞ്ഞ് 58,962.12 ലും നിഫ്റ്റി 88.75 പോയിന്റ് കുറഞ്ഞ് 17,303.95 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 492.38 പോയിന്റ് ഇടിഞ്ഞ് 58,795.97 ലെത്തിയിരുന്നു.
വിപണിയിലെ പ്രധാന സൂചികകളെല്ലാം എട്ടാം ദിവസവും തുടർച്ചയായി ഇടിഞ്ഞു. മൂന്നര വർഷത്തിന് ശേഷമാണ് ഇങ്ങനെ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തുന്നത്.
സെൻസെക്സിൽ റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസേർവ്, ഐടിസി, എൻടിപിസി, ഭാരതി എയർടെൽ, ടെക്ക് മഹീന്ദ്ര, ടൈറ്റൻ, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ് എന്നിവ നഷ്ടത്തിലായി.
ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർ ഗ്രിഡ്, അൾട്രാ ടെക്ക് സിമന്റ്, ടാറ്റ മോട്ടോർസ്, എച്ച്ഡിഎഫ് സി എന്നിവ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ വിപണിയിൽ സൗത്ത് കൊറിയ, ജപ്പാൻ, ചൈന എന്നിവ നേട്ടത്തിലും, ഹോങ്കോങ് ചുവപ്പിലും അവസാനിച്ചു.
യൂറോപ്യൻ വിപണികൾ ദുർബലമായാണ് വ്യാപാരം ചെയ്തിരുന്നത്. തിങ്കളാഴ്ച യു എസ് വിപണി നേട്ടത്തിലായി. നടപ്പു സാമ്പത്തിക വർഷത്തിലെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ കണക്കുകളും ഡിസംബർ പാദത്തിലെ ഡാറ്റയും ഇന്ന് വൈകുന്നേരം സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തിറക്കും. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.67 ശതമാനം വർധിച്ച് ബാരലിന് 83 ഡോളറായി. വിദേശ നിക്ഷേപകർ തിങ്കളാഴ്ച 2022.52 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.