9 Dec 2022 4:15 PM IST
Summary
- എൻഎസ്ഇ 50ലെ 33 ഓഹരികൾ താഴ്ചയിലായിരുന്നു. 17 എണ്ണം ഉയർന്നു.
- എച് സി എൽ 6 ശതമാനം ഇടിഞ്ഞപ്പോൾ ടെക് മഹീന്ദ്രയും ഇൻഫോസിസും 3 ശതമാനത്തിലധികം താഴ്ചയിലേക്ക് വീണു.
കൊച്ചി: തുടക്കത്തിലെ നഷ്ടം നികത്താനാവാതെ സെന്‍സെക്‌സ് 389.01 പോയിന്റ് ഇടിഞ്ഞു 62,181.67-ലവസാനിച്ചപ്പോൾ നിഫ്റ്റി 112.75 പോയിന്റ് താഴ്ന്ന് 18,496.60 ൽ ക്ലോസ് ചെയ്തു. അതെ സമയം ബാങ്ക് നിഫ്റ്റി 36.60 പോയിന്റ് ഉയർന്ന് 43,633.45 ൽ അവസാനിച്ചു.
നിഫ്റ്റി ബാങ്ക്, എഫ് എം സി ജി, ഫാർമ മേഖല സൂചികകൾ ലാഭത്തിലായപ്പോൾ ബാക്കി എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ച ഒരു ദിവസമായിരുന്നു ഇന്ന്. നിഫ്റ്റി ഐ ടി 3.14 ശതമാനാം നഷ്ടത്തിലായിരുന്നു.
ഇന്നത്തെ വ്യാപാരത്തിൽ ആക്സിസ് ബാങ്ക് 52 ആഴ്ചത്തെ ഏറ്റവും ഉയർന്ന 945 രൂപയിലെത്തി. അതുപോലെ ലാർസൺ ആൻഡ് ടൂബ്രോ 2194 .35 ലും ഹിന്ദുസ്ഥാൻ യൂണി ലിവർ 2741.60 ലുമെത്തി 52 ആഴ്ചത്തെ ഉയർച്ച രേഖപ്പെടുത്തി.
എൻഎസ്ഇ 50ലെ 33 ഓഹരികൾ താഴ്ചയിലായിരുന്നു. 17 എണ്ണം ഉയർന്നു.
നിഫ്റ്റി 50-ൽ, നെസ്‌ലെ 2.30 ശതമാനം നേട്ടം കൊയ്ത്തു; സൺ ഫാർമ, ടൈറ്റാൻ, ഐ ടി സി, ഡോക്ടർ റെഡ്‌ഡിസ് എന്നിവയും മുന്നേറിയ പ്രമുഖ കമ്പനികളിൽ പെടുന്നു.
എച് സി എൽ ടെക്, ടെക് മഹിന്ദ്ര, ഇൻഫോസിസ്, വിപ്രോ, ഹിൻഡാൽകോ എന്നിവയാണ് ഇന്ന് ഏറ്റവും നഷ്ട്ടം സഹിച്ചത്. എച് സി എൽ 6 ശതമാനം ഇടിഞ്ഞപ്പോൾ ടെക് മഹീന്ദ്രയും ഇൻഫോസിസും 3 ശതമാനത്തിലധികം താഴ്ചയിലേക്ക് വീണു.
കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ വി ഗാർഡും, ഫെഡറൽ ബാങ്കും, ആസ്റ്റർ ഡി എമ്മും, ധനലക്ഷ്മി ബാങ്കും, മണപ്പുറവും, മുത്തൂറ്റ് ഫൈനാൻസും, സി എസ് ബി ബാങ്കും, വണ്ടർ ലയും ചുവപ്പിലേക്ക് വീണിട്ടുണ്ട്. എന്നാൽ, കല്യാൺ ജൂവല്ലേഴ്‌സം, വി ഗാർഡും, ലാഭത്തിലായിരുന്നു. റീയൽട്ടി കമ്പനികളായ പുറവങ്കരയും പി എൻ സി ഇൻഫ്രായും താഴ്ചയിലേക്ക് നീങ്ങി ശോഭ നേട്ടത്തിൽ അവസാനിച്ചു.
രാവിലെ 5 ശതമാനം മാത്രം താഴ്ന്നു ആരംഭിച്ച സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇപ്പോൾ ഇപ്പോഴും 172 പോയിന്റി നഷ്ടത്തിൽ വ്യാപാരം നടത്തുന്നു. മറ്റ് ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ്. യൂറോപ്യൻ വിപണികൾ ഇന്നും നഷ്ടത്തിലാണ് തുടക്കം.
സ്വര്‍ണവില ഇന്ന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,975 രൂപയിലെത്തി. ഡോളറിനെതിരെ രൂപ 52 പൈസ ഉയർന്നു 81.85 ൽ എത്തിയത് വിപണിയിൽ ആശങ്ക പരത്തുന്നുണ്ട്.