image

27 Feb 2026 3:44 PM IST

Agriculture

ജനിതകമാറ്റം വരുത്തിയ വിളകള്‍ വരുമോ? വിധി നിര്‍ണയത്തിന് ഉന്നതല യോഗം

MyFin Desk

ഇന്ത്യയിലെ ആദ്യത്തെ ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളയായ ജിഎം കടുകിന്റെ വിധി നിര്‍ണയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല പാനല്‍ ഒരുങ്ങുന്നു. അമേരിക്കയുമായുള്ള നിര്‍ണ്ണായക വ്യാപാര ചര്‍ച്ചകള്‍ക്കിടയില്‍ നടക്കുന്ന ഈ യോഗം, വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിയമ-സാങ്കേതിക തര്‍ക്കങ്ങള്‍ക്ക് അന്ത്യം കുറിച്ചേക്കും. ലോകത്തെ ഏറ്റവും വലിയ കാര്‍ഷിക രാജ്യങ്ങളിലൊന്നായിട്ടും ജിഎം വിളകളോട് ഇന്ത്യ പുലര്‍ത്തുന്ന വിമുഖതയ്ക്ക് ഈ പാനലിന്റെ തീരുമാനം ഒരു അറുതി വരുത്തിയേക്കാം. പാനല്‍ പച്ചക്കൊടി കാട്ടിയാല്‍, അത് ഇന്ത്യന്‍ കാര്‍ഷിക നയത്തിലെ ചരിത്രപരമായ മാറ്റമായി മാറും.

ഇന്ത്യയുടെ ലക്ഷ്യം ലളിതം

ഭക്ഷ്യ എണ്ണ ഇറക്കുമതിക്കായി വിദേശത്തേക്ക് ഒഴുകുന്ന 1.5 ലക്ഷം കോടി രൂപ ലാഭിക്കുക. നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണയുടെ വലിയൊരു ഭാഗവും ഇറക്കുമതി ചെയ്യുന്നതാണ്. ഡല്‍ഹി സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത ജിഎം കടുക് കൃഷി ചെയ്യുന്നതിലൂടെ ഉല്‍പ്പാദനത്തില്‍ 28 ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ഭക്ഷ്യസുരക്ഷയില്‍ ഇന്ത്യയെ സ്വാശ്രയമാക്കാനുള്ള 'മെയ്ഡ് ഇന്‍ ഇന്ത്യ' കരുത്തായിട്ടാണ് ഈ വിത്തുകളെ കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്.

എതിര്‍പ്പ് ശക്തം, എന്താണ് കാരണം?

എന്നാല്‍ ഈ നീക്കം അത്ര സുഗമമല്ല. പരിസ്ഥിതി പ്രവര്‍ത്തകരും ചില ശാസ്ത്രജ്ഞരും ജിഎം വിളകള്‍ക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തുണ്ട്. ഇത് തേനീച്ചകളുടെ വംശനാശത്തിന് കാരണമാകുമെന്നും, നിയന്ത്രിക്കാനാകാത്ത 'സൂപ്പര്‍ കളകള്‍' രൂപപ്പെടാന്‍ വഴിയൊരുക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ ആശങ്കകള്‍ കാരണം കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഈ വിഷയത്തില്‍ ഒരു വിധി പുറപ്പെടുവിക്കാതെ സമഗ്രമായ പഠനത്തിന് നിര്‍ദ്ദേശിച്ചിരുന്നു. പാനലിന്റെ പുതിയ റിപ്പോര്‍ട്ട് വരാനിരിക്കുന്ന സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന് മുന്നിലെ പ്രധാന തെളിവായി മാറും.

കര്‍ഷകര്‍ക്ക് ഗുണകരമാകുമോ?

ഇന്ത്യന്‍ ബയോടെക്‌നോളജി മേഖലയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വെല്ലുവിളിയാണ്. കാലാവസ്ഥാ വ്യതിയാനവും കീടബാധയും കാരണം പൊറുതിമുട്ടുന്ന കര്‍ഷകര്‍ക്ക് ഈ സാങ്കേതികവിദ്യ ഒരു ജീവശ്വാസമായേക്കാം. എന്നാല്‍ പ്രകൃതിക്ക് ദോഷമുണ്ടാക്കാതെ ഇത് എങ്ങനെ നടപ്പിലാക്കും എന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള കടമ്പ. ഇന്ത്യയുടെ കാര്‍ഷിക മേഖലയെ ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമാക്കാനും വിദേശ ആശ്രിതത്വം കുറയ്ക്കാനുമുള്ള ഈ തന്ത്രപരമായ നീക്കം ഇന്ത്യന്‍ ജനതയുടെ പ്ലേറ്റുകളില്‍ ജിഎം വിഭവങ്ങള്‍ എത്തുന്നതിന് വഴിയൊരുക്കുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.