10 Jun 2022 2:40 PM IST
Summary
മുംബൈ: ആഗോള വിപണിയിലെ വ്യാപകമായ വില്‍പ്പനയ്ക്കിടയില്‍ ഐടി, ധനകാര്യം, ബാങ്കിംഗ്, ഊര്‍ജ്ജ ഓഹരികളിലെ കനത്ത നഷ്ടം വിപണിയിലും പ്രതിഫലിച്ചു. സെന്‍സെക്‌സ് 1000 പോയിന്റ് ഇടിഞ്ഞ് 55,000 ലെവലിന് താഴെയാണ് ഈ ആഴ്ച്ചയിലെ വ്യാപാരം ക്ലോസ് ചെയ്തത്. രൂപയുടെ മൂല്യം ഇടിഞ്ഞതും ക്രൂഡ് വില വര്‍ധിച്ചതും, ഒപ്പം വിദേശ നിക്ഷേപങ്ങളുടെ കാര്യമായ പിന്മാറ്റവും വിപണിയെ പ്രതികൂലമായി ബാധിച്ചതായി ഇടപാടുകാര്‍ പറയുന്നു. ബിഎസ്ഇ സെന്‍സെക്‌സ് 1,016.84 പോയിന്റ് അഥവാ 1.84 ശതമാനം താഴ്ന്ന് 54,303.44 ല്‍ അവസാനിച്ചു. അതുപോലെ, എന്‍എസ്ഇ […]
മുംബൈ: ആഗോള വിപണിയിലെ വ്യാപകമായ വില്‍പ്പനയ്ക്കിടയില്‍ ഐടി, ധനകാര്യം, ബാങ്കിംഗ്, ഊര്‍ജ്ജ ഓഹരികളിലെ കനത്ത നഷ്ടം വിപണിയിലും പ്രതിഫലിച്ചു. സെന്‍സെക്‌സ് 1000 പോയിന്റ് ഇടിഞ്ഞ് 55,000 ലെവലിന് താഴെയാണ് ഈ ആഴ്ച്ചയിലെ വ്യാപാരം ക്ലോസ് ചെയ്തത്.
രൂപയുടെ മൂല്യം ഇടിഞ്ഞതും ക്രൂഡ് വില വര്‍ധിച്ചതും, ഒപ്പം വിദേശ നിക്ഷേപങ്ങളുടെ കാര്യമായ പിന്മാറ്റവും വിപണിയെ പ്രതികൂലമായി ബാധിച്ചതായി ഇടപാടുകാര്‍ പറയുന്നു.
ബിഎസ്ഇ സെന്‍സെക്‌സ് 1,016.84 പോയിന്റ് അഥവാ 1.84 ശതമാനം താഴ്ന്ന് 54,303.44 ല്‍ അവസാനിച്ചു. അതുപോലെ, എന്‍എസ്ഇ നിഫ്റ്റി 276.30 പോയിന്റ് അഥവാ 1.68 ശതമാനം ഇടിഞ്ഞ് 16,201.80 ല്‍ എത്തി.
ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ റിസേർച് തലവൻ വിനോദ് നായർ പറയുന്നു:
"ഉയർന്നുവരുന്ന പണപ്പെരുപ്പ ഭീതി വിപണിയെ ഗ്രസിച്ചപ്പോൾ വലിയ തോതിലുള്ള വില്പന നടന്നു. ഇന്ന് വരാനിരിക്കുന്ന യുഎസ് പണപ്പെരുപ്പ കണക്കുകളും അടുത്താഴ്ചത്തെ ഫെഡിന്റെ തീരുമാനവുമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് അടുത്ത മാസം മുതൽ പലിശ നിരക്ക് വർധിപ്പിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. വിദേശ നിക്ഷേപകർ സ്ഥിരമായി പണം പിൻവലിക്കുന്നതും വർധിക്കുന്ന ക്രൂഡ് വിലയിൽ അധികരിക്കുന്ന വാണിജ്യ കമ്മിയിൽ ഇന്ത്യൻ രൂപ റെക്കോർഡ് വിലയിലേക്കു ഉയരുന്നതും വിപണിയെ ആശങ്കപ്പെടുത്തുന്നുണ്ട്."
ഏകദേശം നാല് ശതമാനം ഇടിവോടെ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് കോട്ടക് ബാങ്കാണ്. ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി-എച്ചഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ടിസിഎസ് എന്നിവയാണ് നഷ്ടം നേരിട്ട മറ്റ് കമ്പനികള്‍.
അതേസമയം, ഏഷ്യന്‍ പെയിന്റ്സ്, അള്‍ട്രാടെക് സിമന്റ്, ഡോ റെഡ്ഡീസ്, ടൈറ്റന്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലാണ് അവസാനിച്ചത്.
മേഖലാടിസ്ഥാനത്തില്‍, ബിഎസ്ഇ ഐടി, ടെക്, ബാങ്ക്, ഫിനാന്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ 2.09 ശതമാനം വരെ നഷ്ടം നേരിട്ടപ്പോള്‍ ടെലികോം നേട്ടമുണ്ടാക്കി.
റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ റിപ്പോര്‍ട്ട് പ്രകാരം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്പനികളുടെ പ്രവര്‍ത്തന ലാഭം സമീപകാലത്ത് 1.50 ശതമാനം വരെ കുറയും. 200 ബില്യണ്‍ ഡോളറിലധികം വരുന്ന ഈ വിപണിയില്‍ വേതന പണപ്പെരുപ്പം മൂലം നഷ്ടം സംബവിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ്, ലാര്‍ജ് ക്യാപ്, സ്മോള്‍ക്യാപ് ഗേജുകള്‍ 1.72 ശതമാനത്തോളം ഇടിഞ്ഞു. രൂപ ഡോളറിനെതിരെ 11 പൈസ ഇടിഞ്ഞ് 77.85 എന്ന റെക്കോർഡ് ഇടിവോടെയാണ് ക്ലോസ് ചെയ്തത്.
യുഎസ് വിപണിയിലെ വന്‍ വില്‍പനയെ തുടര്‍ന്ന്, ടോക്കിയോ, ഹോങ്കോംഗ്, സിയോള്‍ എന്നിവിടങ്ങളിലെ ഓഹരികള്‍ കുത്തനെ താഴ്ന്നു. എന്നാല്‍ ഷാങ്ഹായ് ലാഭത്തോടെയാണ് അവസാനിച്ചത്. മിഡ്-സെഷന്‍ ഡീലുകളില്‍ യൂറോപ്പിലെ ഓഹരികള്‍ കടുത്ത വില്‍പന സമ്മര്‍ദ്ദത്തിലാണ് പോകുന്നത്.
അതേസമയം, ബ്രെന്റ് ക്രൂഡ് 0.45 ശതമാനം ഉയര്‍ന്ന് ബാരലിന് 123.62 ഡോളറിലെത്തി. ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയില്‍ ഒരു ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ ബാരലിന് 121 യുഎസ് ഡോളറിലെത്തിയെങ്കിലും പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില മരവിപ്പിച്ച നിലയില്‍ തുടരുകയാണ്.
എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലില്‍ (പിപിഎസി) ലഭ്യമായ കണക്കുകള്‍ പ്രകാരം ജൂണ്‍ ഒന്‍പതിന് (ബുധനാഴ്ച്ച) ഇന്ത്യന്‍ ബാസ്‌ക്കറ്റ് 121.28 യുഎസ് ഡോളറിലെത്തി. ഇത് 2012 ഫെബ്രുവരി/മാര്‍ച്ച് മാസങ്ങളില്‍ കണ്ട നിലവാരത്തിന് സമാനമാണ്. 1,512.64 കോടി രൂപയുടെ ഓഹരികള്‍ വിറ്റതിനാല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വിപണിയില്‍ മൊത്ത വില്‍പ്പനക്കാരായി തുടര്‍ന്നു.
അതേസമയം, ദ്രുതഗതിയിലുള്ള സാമ്പത്തിക വീണ്ടെടുപ്പിലൂടെ ഇടത്തരം വളര്‍ച്ചയിലേക്കുള്ള അപകടസാധ്യതകള്‍ കുറയുന്നതിനാല്‍ ഫിച്ച് റേറ്റിംഗ്‌സ് രണ്ട് വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ പരമാധികാര റേറ്റിംഗിനെക്കുറിച്ചുള്ള കാഴ്ചപ്പാട് 'നെഗറ്റീവില്‍' നിന്ന് 'സ്ഥിരത'യിലേക്ക് ഉയര്‍ത്തി. ഫിച്ച് റേറ്റിംഗ്‌സ് 'ബിബിബി' റേറ്റിംഗ് മാറ്റമില്ലാതെ നിലനിര്‍ത്തി.