13 July 2023 4:52 PM IST
ഇന്‍ട്രാ ഡേയില്‍ 66,000 തൊട്ട് സെന്‍സെക്സ്; ഇരുവിപണികളിലും ക്ലോസിംഗ് നേട്ടത്തില്‍
MyFin Desk
Summary
- ഇന്‍ട്രാ ഡേയില്‍ നിഫ്റ്റിയും പുതിയ സര്‍വകാല ഉയരം കുറിച്ചു
- ടിസിഎസ് ഓഹരികള്‍ക്ക് മികച്ച മുന്നേറ്റം
- ആഗോള വിപണികളിലും പോസിറ്റിവ് പ്രവണത
ഇന്ന് ഓഹരി വിപണി സൂചികകള്‍ ഇന്‍ട്രാ ഡേ വ്യാപാരത്തിനിടെ പുതിയ സര്‍വകാല ഉയരങ്ങള്‍ കുറിച്ചു. സെൻസെക്സ് ആദ്യമായി ചരിത്രപരമായ 66, 000 പോയിന്‍റ് മറികടന്നു. യുഎസിലെ പണപ്പെരുപ്പ നിരക്ക് മയപ്പെടുന്നു എന്നത് ആഗോള വിപണികള്‍ക്കാകെ പകര്‍ന്ന പോസിറ്റിവ് വികാരങ്ങളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തര വിപണികളും മുന്നേറിയത്. വിപണിയിലെ ഹെവിവെയ്റ്റ് ഓഹരികളായ ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവയില്‍ പ്രകടമായ ശക്തമായ വാങ്ങല്‍ വിപണികളെ പോസിറ്റീവ് മേഖലയിൽ തന്നെ തുടരാന്‍ സഹായിച്ചു.
30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 670.31 പോയിന്റ് അഥവാ 1.02 ശതമാനം ഉയർന്ന് ഇൻട്രാ-ഡേയില്‍ എക്കാലത്തെയും ഉയര്‍ന്ന 66,064.21ല്‍ എത്തി. 164.99 പോയിന്റ് അഥവാ 0.25 ശതമാനം നേട്ടത്തോടെ 65,558.89ല്‍ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. എൻഎസ്ഇ നിഫ്റ്റി 29.45 പോയിന്റ് അഥവാ 0.15 ശതമാനം ഉയർന്ന് 19,413.75ൽ ക്ലോസ് ചെയ്തു. പകൽ സമയത്ത്, അത് 182.7 പോയിന്റ് അല്ലെങ്കിൽ 0.94 ശതമാനം ഉയർന്ന് 19,567 എന്ന ആജീവനാന്ത ഉയരത്തിലെത്തി.
സെൻസെക്‌സ് പാക്കിൽ ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, ബജാജ് ഫിൻസെർവ്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, വിപ്രോ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ജൂൺ പാദത്തിലെ വരുമാനം പ്രഖ്യാപിച്ചതിന് ശേഷമുള്ള വ്യാപാര സെഷനില്‍ ടിസിഎസ് പ്രതിദിനം 2.47 ശതമാനം ഉയർന്നു.
പവർ ഗ്രിഡ്, മാരുതി, എൻടിപിസി, റിലയൻസ് ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ്‌ലെ തുടങ്ങിയ കമ്പനികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ പച്ചയിൽ അവസാനിച്ചു. യൂറോപ്പിലെ ഇക്വിറ്റി വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. ബുധനാഴ്ച യുഎസ് വിപണികൾ പോസിറ്റീവ് മേഖലയിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.27 ശതമാനം ഉയർന്ന് ബാരലിന് 80.33 ഡോളറിലെത്തി.
ബുധനാഴ്ച കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക ഡാറ്റകള്‍ പ്രകാരം മേയ് മാസത്തിൽ രാജ്യത്തെ ഫാക്ടറി ഉൽപ്പാദനം 5.2 ശതമാനം വേഗത്തിലാണ് വളർന്നത്. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പം, തുടർച്ചയായി നാലു മാസത്തിലെ ഇടിവിന് ശേഷം ജൂണിൽ 4.81 ശതമാനമായി ഉയർന്നുവെങ്കിലും റിസർവ് ബാങ്കിന്റെ സഹന പരിധിക്കുള്ളില്‍ തന്നെ തുടരുകയാണ്.
എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം, വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ബുധനാഴ്ച 1,242.44 കോടി രൂപയുടെ ഇക്വിറ്റി വിറ്റഴിച്ചു. ബിഎസ്ഇ ബെഞ്ച്മാർക്ക് 223.94 പോയിന്റ് അഥവാ 0.34 ശതമാനം ഇടിഞ്ഞ് 65,393.90 എന്ന നിലയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചിരുന്നത്. നിഫ്റ്റി 55.10 പോയിന്റ് അഥവാ 0.28 ശതമാനം ഇടിഞ്ഞ് 19,384.30ൽ അവസാനിച്ചു.