25 Feb 2022 12:58 PM IST
യുക്രെയ്ൻ യുദ്ധം: ഇന്ത്യയിലേക്കുള്ള 3,80,000 ടൺ സൺഫ്ലവർ ഓയിൽ കുടുങ്ങിക്കിടക്കുന്നു
Aswathi Kunnoth
Summary
യുക്രെയ്നുമായി അമേരിക്കയും ജപ്പാനും യൂറോപ്യൻ യൂണിയനും സഹകരിക്കുമെന്നറിയിച്ചതോടെ യുദ്ധം അടുത്ത തലത്തിലേക്കെത്തുകയാണ്. ക്രൂഡ് ഓയിലിന്റെ വില വർദ്ധിക്കുന്നതോടൊപ്പം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്ന മറ്റൊന്നാണ് ഭക്ഷ്യ എണ്ണയുടെ ക്ഷാമം. കരിങ്കടൽ തീരങ്ങളിൽ നിന്നാണ് ലോകത്തു തന്നെ ഏറ്റവും കൂടുതൽ സൺഫ്ലവർ ഓയിൽ എത്തുന്നത്. അതായത്, ലോകത്തെ ആകെ ഉത്പാദനത്തിന്റെ 60% വും ഇവിടുന്നു തന്നെ. ഉത്പാദിപ്പിക്കുന്ന എണ്ണയുടെ 76% വും കയറ്റുമതിയാണ്. ഇന്ത്യയിൽ പ്രതിവർഷം ആവശ്യമായ സൺഫ്ലവർ ഓയിൽ ഏകദേശം 1.7 മില്യൺ ടൺ ആണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ […]
യുക്രെയ്നുമായി അമേരിക്കയും ജപ്പാനും യൂറോപ്യൻ യൂണിയനും സഹകരിക്കുമെന്നറിയിച്ചതോടെ യുദ്ധം അടുത്ത തലത്തിലേക്കെത്തുകയാണ്. ക്രൂഡ് ഓയിലിന്റെ വില വർദ്ധിക്കുന്നതോടൊപ്പം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്ന മറ്റൊന്നാണ് ഭക്ഷ്യ എണ്ണയുടെ ക്ഷാമം.
കരിങ്കടൽ തീരങ്ങളിൽ നിന്നാണ് ലോകത്തു തന്നെ ഏറ്റവും കൂടുതൽ സൺഫ്ലവർ ഓയിൽ എത്തുന്നത്. അതായത്, ലോകത്തെ ആകെ ഉത്പാദനത്തിന്റെ 60% വും ഇവിടുന്നു തന്നെ. ഉത്പാദിപ്പിക്കുന്ന എണ്ണയുടെ 76% വും കയറ്റുമതിയാണ്. ഇന്ത്യയിൽ പ്രതിവർഷം ആവശ്യമായ സൺഫ്ലവർ ഓയിൽ ഏകദേശം 1.7 മില്യൺ ടൺ ആണ്.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കയറ്റുമതി ചെയ്യുന്നതിനായി കരിങ്കടൽ മേഖലയിൽ നിന്ന് ഏകദേശം 5,10,000 ടൺ സൺഫ്ലവർ ഓയിലിന്റെ കരാർ ഇന്ത്യക്ക് ഉണ്ട്. എന്നാൽ ഫെബ്രുവരിയിൽ ഇതുവരെ 1,30,000 ടൺ മാത്രമാണ് ലോഡ് ചെയ്തതെന്ന് ഡീലർമാർ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയ സാഹചര്യത്തിൽ 3,80,000 ടൺ എണ്ണയാണ് കരീബിയൻ തുറമുഖങ്ങളിൽ കെട്ടികിടക്കുന്നത്.
ഭക്ഷ്യ എണ്ണയുടെ മൂന്നിൽ രണ്ട് ഭാഗവും ഇറക്കുമതിയിലൂടെ ലഭിക്കുന്ന ഇന്ത്യയിൽ പ്രതിമാസം 1.25 ദശലക്ഷം ടൺ പാചക എണ്ണയാണ് ആവശ്യമായി വരുന്നത്. സോയ ഓയിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സൗത്ത് അമേരിക്കയിലുണ്ടായ വരൾച്ച എണ്ണയുടെ ഉത്പാദനത്തിൽ ഇടിവുണ്ടാക്കിയിട്ടുണ്ട്.
സോൾവെന്റ് എക്‌സ്‌ട്രാക്‌ടേഴ്‌സ് അസോസിയേഷന്റെ (SEA) കണക്കുകൾ പ്രകാരം ഇന്ത്യ 2021 നവംബറിൽ 1,25,024 ടൺ സൺഫ്ലവർ ഓയിലും, 2021 ഡിസംബറിൽ 2,58,449 ടണും, 2022 ജനുവരിയിൽ 3,07,684 ടണുമാണ് ഇറക്കുമതി ചെയ്തത്. യുക്രെയ്നിൽ നിന്ന് സൺഫ്ലവർ ഓയിൽ ലോഡു ചെയ്യുന്നത് ഇതിനകം ഒരാഴ്ചയെങ്കിലും വൈകിയെന്ന് ഇന്റർനാഷണൽ സൺഫ്ലവർ ഓയിൽ അസോസിയേഷൻ പ്രസിഡന്റ് സന്ദീപ് ബജോറിയ മാധ്യമങ്ങളോട് പറഞ്ഞു.