24 April 2025 5:34 PM IST
ഈസ്‌റ്റർ കഴിഞ്ഞതോടെ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അന്താരാഷ്‌ട്ര കുരുമുളക് വിപണിയിൽ തിരിച്ചെത്തി. വിദേശ വാങ്ങലുകാരുടെ വരവിൽ വിയെറ്റ്‌നാമിൽ ഉൽപ്പന്ന വില വർദ്ധിച്ചു. മുന്നിലുള്ള രണ്ട് മാസങ്ങളിലേയ്‌ക്ക് പുതിയ കച്ചവടങ്ങൾക്ക് സാധ്യത തെളിഞ്ഞു. വിയെറ്റ്‌നാമിൽ വിളവെടുപ്പ് നടക്കുകയാണെങ്കിലും ചരക്ക് ലഭ്യത കുറവാണ്. പുതിയ സാഹചര്യത്തിൽ ഇതര ഉൽപാദന രാജ്യങ്ങളും നിരക്ക് ഉയർത്താം.
ഇന്ത്യൻ കുരുമുളക് റെക്കോർഡ് പ്രകടനങ്ങൾ നടത്തിയത് കണ്ട് ഒരു വിഭാഗം സ്‌റ്റോക്കിസ്‌റ്റുകൾ ചരക്ക് വിൽപ്പനയ്‌ക്ക് തയ്യാറായി, ഇന്ന് 66 ടൺ മുളക് കൊച്ചിയിൽ വിൽപ്പനയ്‌ക്ക് വന്നു, അൺ ഗാർബിൾഡ് കുരുമുളക് 71,900 ൽ നിന്നും 71,700 രൂപയായി താഴ്‌ന്നു.
സംസ്ഥാനത്ത് റബർ വില വീണ്ടും കിലോ 199 രൂപയിലേയ്‌ക്ക് ഉയർന്നു. ഉൽപ്പന്നം നാളെ 200 മറികടക്കുമെന്ന പ്രതീക്ഷയിലാണ് തോട്ടം മേഖല, എന്നാൽ ടയർ കന്പനികൾ തണുപ്പൻ മനോഭാവം നിലനിർത്തി. അഞ്ചാം ഗ്രേഡ് 196 രൂപയായി ഉയർന്നു. വേനൽ മഴ ലഭ്യമായയെങ്കിലും നേരത്തെ കനത്ത പകൽ ചൂടിൽ നിർത്തിവെച്ച റബർ ടാപ്പിങ് ഇനിയും പുനരാരംഭിച്ചിട്ടില്ല. ഉൽപാദന മേഖലയിൽ ഷീറ്റ് സ്‌റ്റോക്ക് കുറവായതിനാൽ വ്യവസായിക ഡിമാൻറ്റിൽ വില ഉയരുമെന്ന നിഗമനത്തിലാണ് സ്‌റ്റോക്കിസ്‌റ്റുകൾ. കയറ്റുമതി വിപണിയായ ബാങ്കോക്കിൽ ഷീറ്റ് വില 189 രൂപയായി താഴ്‌ന്നു. മുൻ നിര റബർ ഉൽപ്പാദന രാജ്യങ്ങൾ പലതും റബർ സീസണിന് ഒരുങ്ങുന്നത് സമ്മർദ്ദമുളവാക്കാം.
ആഭ്യന്തര വിദേശ ഇടപാടുകാരുടെ പിൻതുണയിൽ നെടുക്കണ്ടത്ത് നടന്ന ഏലക്ക ലേലത്തിൽ വിൽപ്പനയ്‌ക്ക് എത്തിയ ചരക്കിൽ വലിയ പങ്കും വിറ്റഴിഞ്ഞു. മൊത്തം 36,157 കിലോ ഗ്രാം ഏലക്കയുടെ കൈമാറ്റം നടന്നു. കയറ്റുമതിക്കാർ ഗൾഫ് മേഖലയിൽ നിന്നുള്ള ബക്രീദ് ഡിമാൻറ് മുന്നിൽ കണ്ട് ഏലക്ക സംഭരിക്കുന്നുണ്ട്. മികച്ചയിനങ്ങൾ ഏലക്ക കിലോ 3108 രൂപയിലും ശരാശരി ഇനങ്ങൾ 2503 രൂപയിലുമാണ്.
ഇന്നത്തെ കമ്പോള നിലവാരം