25 April 2025 5:35 PM IST
നോയമ്പ് കാലം കഴിഞ്ഞതോടെ സംസ്ഥാനത്ത് വിവാഹ സീസൺ തുടങ്ങിയത് ഏലത്തിന് ഡിമാൻറ് ഉയർത്തി. പ്രമുഖ വിപണികളിൽ ഏലക്ക ശേഖരിക്കാൻ കൂടുതൽ ആവശ്യകാരെത്തി. ഇതിനിടയിൽ വിദേശ രാജ്യങ്ങളിൽ നിന്നും ചരക്കിന് അന്വേഷങ്ങളുണ്ട്. ബക്രീദ് മുന്നിൽ കണ്ട് പശ്‌ചിമേഷ്യൻ രാജ്യങ്ങൾ ഏലക്ക സംഭരണ രംഗത്തുണ്ട്. അന്താരാഷ്‌ട്ര വിപണിയിൽ ഗ്വാട്ടിമല ചരക്ക് വരവ് ചുരുങ്ങിയതും നമ്മുടെ ഉൽപ്പന്നത്തെ പ്രീയപ്പെട്ടതാക്കി മാറ്റി. ഉൽപാദന മേഖലയിൽ ഇന്ന് രണ്ട് ലേലങ്ങളിലായി ഒരു ലക്ഷം കിലോ ഏലക്ക വിൽപ്പനയ്‌ക്ക് ഇറങ്ങി. രാവിലെ നടന്ന ലേലത്തിൽ 51,604 കിലോയും ലേലം കൊണ്ടു. മികച്ചയിനങ്ങൾ കിലോ 3046 രൂപയിലും ശരാശരി ഇനങ്ങൾ 2483 രൂപയിലും കൈമാറ്റി.
ഏഷ്യൻ റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ ഉൽപ്പന്ന വിലയിൽ കാര്യമായ വ്യതിയാനം അനുഭവപ്പെട്ടില്ല. വാരാന്ത്യമെങ്കിലും തിരക്കിട്ടുള്ള ലാഭമെടുപ്പിൽ നിന്നും വലിയ പങ്ക് നിക്ഷേപകർ അകന്നത് വിലക്കയറ്റ സാധ്യതകളിലേയ്‌ക്കാണ് വിരൽ ചൂണ്ടുന്നത്. ഏഷ്യയിലെ മുഖ്യ റബർ ഉൽപാദന രാജ്യങ്ങൾ ടാപ്പിങ് സീസണിന് ഒരുങ്ങുന്നതിനാൽ അടുത്ത മാസം പുതിയ ഷീറ്റിൻെറ വരവിന് തുടക്കം കുറിക്കുമെങ്കിലും അതിന് മുന്നേ നിരക്ക് അൽപ്പം കൂടി ഉയരാൻ ഇടയുണ്ട്. പ്രമുഖ കയറ്റുമതി കേന്ദ്രമായ ബാങ്കോക്കിൽ റബർ കിലോ 191 രൂപയിലാണ്. സംസ്ഥാനത്ത് നാലാം ഗ്രേഡ് കിലോ 199 രൂപയിൽ സ്‌റ്റെഡിയാണ്.
നാളികേരോൽപ്പന്നങ്ങളും സർവകാല റെക്കോർഡ് നിരക്കിൽ വ്യാപാരം തുടരുന്നു. കൊച്ചിയിൽ വെളിച്ചെണ്ണ ക്വിൻറ്റലിന് 26,900 രൂപയിലും കൊപ്ര 17,900 രൂപയിലുമാണ്. ഇന്ത്യൻ വെളിച്ചെണ്ണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിവാര ക്ലോസിങ് നിരക്കാണിത്.
ഇന്നത്തെ കമ്പോള നിലവാരം