26 May 2025 6:09 PM IST
ഉത്തരേന്ത്യയിൽ കുരുമുളക് കൊച്ചി വിപണി വിലയിലും താഴ്‌ത്തി വിൽപ്പന നടത്താൻ വ്യവസായ ലോബി നീക്കം നടത്തി. ഇത് മൂലം പിന്നിട്ടവാരം മുളക് വില ക്വിൻറ്റലിന് 1100 രൂപ കുറഞ്ഞതിനാൽ കർഷകർ ചരക്ക് നീക്കം കുറച്ചു. കൊച്ചിയിൽ പ്രതിദിനം ശരാശരി 25 ടൺ കുരുമുളകാണ് വിൽപ്പനയ്‌ക്ക് വന്നത്. ഇന്ന് വരവ് വീണ്ടും കുറഞ്ഞ് 20 ടണ്ണിൽ ഒതുങ്ങി. ഇതിനിടയിൽ വിയെറ്റ്‌നാം പുതിയ കുരുമുളക് വില കുറച്ചത് കണ്ട് ഇതര ഉൽപാദന രാജ്യങ്ങളും നിരക്ക് താഴ്‌ത്തി ചരക്ക് വാഗ്‌ദാനം ചെയ്‌തു. കയറ്റുമതി രാജ്യങ്ങളുടെ കിടമത്സരം തുടർന്നാൽ അത് വിലയെ ബാധിക്കും. കൊച്ചിയിൽ കുരുമുളക് വില കിലോ 670 രൂപ.
വെളിച്ചെണ്ണ വിപണിയുടെ കുതിപ്പിന് വേഗയേറി. ഇന്ന് 300 രൂപ ഉയർന്ന് 29,300 ൽ വിപണനം നടന്നു. കൊപ്രയ്‌ക്ക് 200 രൂപ വർദ്ധിച്ച് 19,500 രൂപയായി. തമിഴ്‌നാട് വിപണിയായ കാങ്കയത്ത് കൊപ്ര ചരിത്രത്തിൽ ആദ്യമായി 20,000 രൂപയായി. രൂക്ഷമായ കൊപ്ര ക്ഷാമം മുൻ നിർത്തി മില്ലുകാർ വെളിച്ചെണ്ണ വില 29,650 രൂപയായി ഉയർത്തി.
സംസ്ഥാനത്ത് കാലവർഷം സജീവമെങ്കിലും റബർ ടാപ്പിങ് പുനരാരംഭിച്ചില്ല. പതിവിലും നേരത്തെ കാലവർഷം സജീവമായതിനാൽ പലർക്കും തോട്ടങ്ങളിൽ മുൻ ഒരുക്കങ്ങൾക്ക് അവസരം ലഭിച്ചില്ല. തെക്ക് പടിഞ്ഞാറൻ കാലവർഷം എട്ട് ദിവസം നേരത്തെയാണ് കേരളത്തിലേയ്‌ക്ക് പ്രവേശിച്ചത്. കൊച്ചിയിലും ബാങ്കോക്കിലും റബർ കിലോ 199 രൂപയിൽ വിപണനം നടന്നു. ഏഷ്യൻ റബർ അവധി വ്യാപാര രംഗത്ത് ഷീറ്റ് വില നേരിയ റേഞ്ചിൽ നീങ്ങി.
ഉൽപാദന മേഖലയിൽ രാവിലെ നടന്ന ഏലക്ക ലേലത്തിൽ ആഭ്യന്തര വാങ്ങലുകാർക്ക് ഒപ്പം കയറ്റുമതിക്കാരും ചരക്ക് സംഭരണത്തിന് ഉത്സാഹിച്ചത് ലേലത്തിന് ആവേശം പകർന്നു. ശരാശരി ഇനങ്ങൾ കിലോ 2271 രൂപയിലും മികച്ചയിനങ്ങൾ 2876 രൂപയിൽ ലേലം കൊണ്ടു.
ഇന്നത്തെ കമ്പോള നിലവാരം
