image

29 May 2025 6:25 PM IST

Commodity

കൊപ്ര ക്ഷാമം തുടരുന്നു; റെക്കോർഡ്‌ നിരക്കിൽ വെളിച്ചെണ്ണ വില

MyFin Desk

കൊപ്ര ക്ഷാമം തുടരുന്നു; റെക്കോർഡ്‌ നിരക്കിൽ വെളിച്ചെണ്ണ വില
X

നാളികേരരോൽപ്പന്നങ്ങളെ ബാധിച്ച കടുത്ത ക്ഷാമം തുടരുന്നു. കൊപ്രയും പച്ചതേങ്ങയും കിട്ടുന്ന വിലയ്‌ക്ക്‌ സംഭരിക്കാമെന്ന നിലപാടിലാണ്‌ തമിഴ്‌നാട്ടിലെ കൊപ്രയാട്ട്‌ വ്യവസായികൾ. കാങ്കയത്ത്‌ വെളിച്ചെണ്ണ ക്വിൻറ്റലിന്‌ 32,300 രൂപയായി ഉയർന്നു, അവിടെ നിന്നും ഇത്ര ഉയർന്ന വിലയ്‌ക്ക്‌ ചരക്ക്‌ സംഭരിച്ച്‌ കേരളത്തിൽ വിൽപ്പനയ്‌ക്ക്‌ ഇറക്കിയാൽ നിരക്ക്‌ കുത്തനെ ഉയർത്താൻ വിൽപ്പനക്കാർ നിർബന്‌ധിതരാവും. കൊച്ചിയിൽ റെക്കോർഡ്‌ നിരക്കായ 29,900 രൂപയിലാണ്‌ എണ്ണയുടെ ഇടപാടുകൾ നടക്കുന്നത്‌. മഴ കനത്തതോടെ നാളികേര വിളവെടുപ്പ്‌ ഇവിടെ പൂർണ്ണമായി സ്‌തംഭിച്ചു.

കനത്ത മഴയ്‌ക്ക്‌ ഇടയിൽ വിൽപ്പനയ്‌ക്ക്‌ ഇറങ്ങുന്ന ജാതിക്കയിൽ ജലാംശതോത്‌ ഉയർന്നതായി ഒരു വിഭാഗം വ്യാപാരികൾ. ഉത്തരേന്ത്യൻ വ്യവസായികൾ ഗുണനിലവാരത്തിൻെറ പേര്‌ മറഞ്ഞ്‌ വില ഇടിക്കാൻ ശ്രമം തുടരുന്നു. ഔഷധ നിർമ്മാതാക്കൾ വിവിധ വിപണികൾ കേന്ദ്രീകരിച്ചാണ്‌ ജാതിക്ക ശേഖരിക്കുന്നത്‌. ഗൾഫ്‌ മേഖലയിൽ നിന്നും നേരത്തെ ലഭിച്ച ഓർഡറുകൾ മുൻ നിർത്തി കയറ്റുമതിക്കാർ സംഭരണം ഇതിനകം പൂർത്തിയാക്കി. മദ്ധ്യകേരളത്തിൽ ജാതിക്ക തൊണ്ടൻ കിലോ 180‐220 രൂപയിലും ജാതിപരിപ്പ്‌ 450‐480 രൂപയിലും വിപണനം നടന്നു.

തായ്‌ലാൻഡിൽ കനത്ത മഴ തുടരുമെന്ന കാലാവസ്ഥ വിലയിരുത്തലുകൾക്കിടയിൽ ഒരു വിഭാഗം സ്‌റ്റോക്കിസ്‌റ്റുകൾ ഷീറ്റ്‌ വിറ്റുമാറാൻ തിടുക്കം കാണിച്ചു. ബാങ്കോക്കിൽ തുടർച്ചയായ രണ്ടാം ദിവസവും റബർ വില കുറഞ്ഞ്‌ കിലോ 198 രൂപയായി. പ്രതികൂല കാലാവസ്ഥയിൽ കേരളത്തിലും റബർ ടാപ്പിങ്‌ പുനരാരംഭിക്കാനായില്ല. ലഭ്യത കുറഞ്ഞതോടെ വ്യവസായികൾ കൊച്ചിയിൽ നാലാം ഗ്രേഡ്‌ ഷീറ്റ്‌ വില 20,000 രൂപയിൽ നിന്നും 20,100 ലേയ്‌ക്ക്‌ ഉയർത്തി. അഞ്ചാം ഗ്രേഡ്‌ 19,800 രൂപയായി കയറി.

ആഭ്യന്തര വാങ്ങലുകാരും കയറ്റുമതിക്കാരും ഏലക്ക ലേലത്തിൽ സജീവമായിരുന്നു. വണ്ടൻമേട്ടിൽ നടന്ന ലേലത്തിൽ ശരാശരി ഇനം ഏലക്ക കിലോ 2420 രൂപയിലേയ്‌ക്ക്‌ ഉയർന്നപ്പോൾ മികച്ചയിനങ്ങൾ 2975 രൂപയിൽ കൈമാറി. ബക്രീദ്‌ വരെ ഉത്തരേന്ത്യൻ ഡിമാൻറ്‌ തുടരുമെന്ന നിഗനമത്തിലാണ്‌ വ്യാപാരികൾ. 49,973 കിലോ ഏലക്ക വിൽപ്പനയ്‌ക്ക്‌ എത്തിയതിൽ 49,566 കിലോയും ഇടപാടുകാർ മത്സരിച്ച്‌ ശേഖരിച്ചു.

ഇന്നത്തെ കമ്പോള നിലവാരം