5 Jun 2025 7:07 PM IST
മദ്ധ്യകേരളത്തിലെ ചെറുകിട വിപണികളിൽ പുതിയ ജാതിക്ക കൂടുതലായി വിൽപ്പനയ്‌ക്ക് എത്തി. വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ വരും ദിനങ്ങളിൽ ലഭ്യത ഉയരും. കയറ്റുമതിക്കാരും ഔഷധ വ്യവസായികളും ചരക്ക് സംഭരിക്കുന്നുണ്ട്. പച്ച ജാതിക്കായ കിലോ 175 രൂപ വരെ താഴ്‌ത്തി, അതേ സമയം മികച്ച കായയ്‌ക്ക് 240 രൂപ വരെ വിലയുണ്ട്, ജാതിപരിപ്പ് കിലോ 550 വരെ ഉയർന്നു. ബക്രീദ് ആഘോഷങ്ങൾ കഴിയുന്നതോടെ കറിമസാല നിർമ്മാതാക്കളിൽ നിന്നും വൻ ഓർഡറുകൾക്ക് സാധ്യത.
ഏലക്ക ലേലത്തിൽ വരവ് പെടുന്നനെ ചുരുങ്ങിയത് കണ്ട് വാങ്ങലുകാർ സംയമം പാലിച്ച് വിലക്കയറ്റ സാധ്യതകളെ പിടിച്ചു കെട്ടി. ഉൽപാദന മേഖലയിൽ രാവിലെ നടന്ന ലേലത്തിൽ ആകെ 6816 കിലോഗ്രാം ഏലക്ക മാത്രമാണ് വിൽപ്പനയ്‌ക്ക് എത്തിയത്, ഇതിൽ 4781 കിലോയും വിറ്റഴിഞ്ഞു. ഉത്തരേന്ത്യയിൽ നിന്നുള്ള ഇടപാടുകാരും ചില കയറ്റുമതിക്കാരും രംഗത്തുണ്ടായിരുന്നു. ശരാശരി ഇനങ്ങൾ കിലോ 2720 രൂപയിലും വലിപ്പം കൂടിയ ഇനങ്ങൾ 2260 രൂപയിലും കൈമാറ്റം നടന്നു.
നാളികേരോൽപ്പന്നങ്ങളുടെ വില വീണ്ടും വർദ്ധിച്ചു. പ്രദേശിക ഡിമാൻറ്റ് മുന്നിൽ കണ്ട് മില്ലുകാർ എണ്ണ വില പരമാവധി ഉയർത്തുകയാണ്. കൊച്ചിയിൽ രണ്ട് ദിവസം കൊണ്ട് വെളിച്ചെണ്ണ വില 600 രൂപ വർദ്ധിച്ച് 30,800 രൂപയായപ്പോൾ കാങ്കയത്ത് വെളിച്ചെണ്ണ വില ക്വിൻറ്റലിന് ഒരു രൂപ പോലും ഉയർന്നില്ല. കൊച്ചിയിൽ കൊപ്ര വില 20,400 രൂപയിൽ നിന്നും 20,600 രൂപയായി.
വ്യവസായിക ഡിമാൻറ് മങ്ങിയത് കൊക്കോ ഉൽപാദകരെ സാമ്പത്തിക പ്രതിസന്‌ധിയിലാക്കി. വിലക്കയറ്റം തടയുകയെന്ന ലക്ഷ്യതോടെയാണ് ഏതാനും ആഴ്‌ച്ചകളായി അവർ കൊക്കോ വാങ്ങൽ വെട്ടി കുറച്ചതെന്ന് വ്യാപാര രംഗം. മാസമദ്ധ്യം പിന്നിടുന്നേതോടെ സംസ്ഥാനത്തിൻെറ ഒട്ടുമിക്ക ഭാഗങ്ങളിലും കൊക്കോ വിളവെടുപ്പ് പൂർത്തിയാവും. പച്ച കൊക്കോ കിലോ 90 രൂപയിലും പരിപ്പ് 440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഇന്നത്തെ കമ്പോള നിലവാരം