9 Jun 2025 5:42 PM IST
സംസ്ഥാനത്ത് കൊക്കോ വിളവെടുപ്പ് അവസാന ദിനങ്ങളിലുടെ കടന്ന് പോകുന്നു. ഇനി പുതിയ ചരക്ക് വരവിന് ചിങ്ങം വരെ കാത്തിരിക്കണമെന്നതിനാൽ സ്‌റ്റോക്കിസ്‌റ്റുകളെ വിപണിയിലേയ്‌ക്ക് അടുപ്പിക്കാൻ വ്യവസായികൾ നീക്കം നടത്തുമെന്ന പ്രതീക്ഷയിലാണ് കാർഷിക മേഖല, ഓഫ് സീസണിലെ ഉയർന്ന വില പ്രതീക്ഷിച്ച കർഷകർ കൊക്കോ സംഭരിച്ചിട്ടുണ്ട്. എന്നാൽ ചോക്ലേറ്റ് വ്യവസായികൾ ചരക്ക് സംഭരണത്തിൽ അനുവർത്തിക്കുന്ന തണുപ്പൻ മനോഭാവം മൂലം ഉൽപ്പന്ന വില താഴ്‌ന്ന തലത്തിൽ തുടരുകയാണ്.
കോതമംഗലം മേഖലയിൽ കൊക്കോ പച്ച കായ കിലോ 85 രൂപയിലാണ്. ആഗോള നിക്ഷേപകർ കൊക്കോയിൽ വീണ്ടും താൽപര്യം കാണിച്ചു. കയറ്റുമതിക്കാർക്ക് ആഫ്രിക്കയിൽ നിന്നുള്ള മെയ് ഷിപ്പ്‌മെൻറുകൾ പൂർത്തിയാക്കാൻ കഴിയാഞ്ഞത് അവധി നിരക്കുകൾ കുതിച്ചു കയറാൻ അവസരം ഒരുക്കി. ന്യൂയോർക്കിൽ കൊക്കോ വില ടണ്ണിന് 10,259 ഡോളറിന് മുകളിലാണ്. ഇതിനിടയിൽ ആഭ്യന്തര ഉൽപാദനം ഉയർത്തി വിദേശത്ത് നിന്നുള്ള കൊക്കോ ഇറക്കുമതി കുറക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.
കാലവർഷം ദുർബലമായ തക്കത്തിന് റബർ തോട്ടങ്ങളിൽ മഴ മറ ഒരുക്കുന്ന തിരക്കിലാണ് കർഷകർ. പരമാവധി വേഗത്തിൽ റെയിൻ ഗാർഡുകൾ ഒരുക്കിയാൽ മാസത്തിൻെറ രണ്ടാം പകുതിയിൽ ടാപ്പിങ് പുനരാരംഭിക്കാനാവും. മെച്ചപ്പെട്ട വില നിലനിന്നാൽ റബർ വെട്ട് ചിങ്ങം വരെ തുടരാനാവുമെന്ന പ്രതീക്ഷകയിലാണ് തോട്ടം മേഖല. മുൻ വർഷത്തെ അപേക്ഷിച്ച് വില ഉയർന്നതലത്തിൽ നീങ്ങുന്നതും ഉൽപാദകരെ ആകർഷിക്കുന്നുണ്ട്. കാർഷിക മേഖലയിൽ റബർ ഷീറ്റ് കരുതൽ ശേഖരം കുറഞ്ഞ അളവിലാണ്. നാലാം ഗ്രേഡ് റബർ കിലോ 196 രൂപയിൽ വ്യാപാരം നടന്നു.
ഇന്നത്തെ കമ്പോള നിലവാരം