10 Jun 2025 5:30 PM IST
ബക്രീദ് ആഘോഷങ്ങൾ കഴിഞ്ഞതോടെ പശ്‌ചിമേഷ്യൻ രാജ്യങ്ങൾ ഏലക്ക ലേല കേന്ദ്രങ്ങളിൽ നിന്നും അൽപ്പം പിൻവലിഞ്ഞെങ്കിലും വൈകാതെ അവർ രംഗത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കയറ്റുമതിക്കാർ. മുഹറം അടുത്തതിനാൽ അറബ് നാടുകൾ പതിവ് പോലെ തിരക്കിട്ടുള്ള കച്ചവടങ്ങൾക്ക് തയ്യാറായാൽ വില മെച്ചപ്പെടാം. കാലാവസ്ഥ അനുകൂലമായതിനാൽ വൈകാതെ പുതിയ ഏലക്കയുടെ വിളവെടുപ്പിന് തുടക്കം കുറിക്കും. രാവിലെ നെടുക്കണ്ടത്ത് നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ 2411 രൂപയിലും മികച്ചയിനങ്ങൾ കിലോ 2924 രൂപയിലും കൈമാറി. മൊത്തം 30,601 കിലോ ഏലക്ക വിൽപ്പന നടന്നു.
രാജ്യാന്തര കാപ്പി വില ഇടിഞ്ഞത് ദക്ഷിണേന്ത്യൻ സ്‌റ്റോക്കിസ്‌റ്റുകളെയും കർഷകരെയും ആശങ്കയിലായി. കൈവശമുള്ള കാപ്പി വിറ്റുമാറണോ, അതേ സൂക്ഷിച്ച് വച്ചാൽ ഉയർന്ന വില ഉറപ്പ് വരുത്താനാവുമെന്ന കാര്യത്തിൽ അവർക്ക് ഇനിയും വ്യക്തമായ ഒരു ചിത്രം ലഭ്യമായിട്ടില്ല. ജനുവരിയിൽ കിലോ 500 രൂപ വരെ കയറിയ റോബസ്‌റ്റ കാപ്പി നിലവിൽ 380 ലേയ്‌ക്ക് താഴ്‌ന്നു. ബ്രസീലിൽ വിളവെടുപ്പ് പുരോഗമിച്ചതിനിടയിൽ പുതിയ ചരക്ക് ലഭ്യത ഉയർന്നു. ഇതിനിടയിൽ വിയെറ്റ്‌നാമിൽ നിന്നുള്ള കാപ്പി കയറ്റുമതി കഴിഞ്ഞമാസം 59 ശതമാനം വർദ്ധിച്ച് 1.48 ലക്ഷം ടണ്ണിലെത്തിയെന്ന വിവരവും വിലയെ ബാധിച്ചു.
ബാങ്കോക്കിൽ റബർ വില ഉയർന്നു. ക്വിൻറ്റലിന് 200 രൂപ വർദ്ധിച്ച് 19,800 രൂപയായതോടെ വിവിധ ഇറക്കുമതി രാജ്യങ്ങൾ വിപണിയുടെ ചലനങ്ങൾ സസൂക്ഷ്‌മം നിരീക്ഷിക്കുകയാണ്. കൊച്ചിയിൽ നാലാം ഗ്രേഡ് റബർ 19,600 രൂപയിൽ സ്‌റ്റെഡിയാണ്. അടുത്ത വാരതോടെ മഴ വീണ്ടും ശക്തിപ്രാപിക്കുമെന്ന വിലയിരുത്തലുകൾ പുറത്തുവരുന്നതിനാൽ പരമാവധി വേഗത്തിൽ റബർ മരങ്ങളിൽ റെയിൻ ഗാർഡ് ഒരുക്കുന്ന തിരക്കിലാണ് നമ്മുടെ ഉൽപാദകർ. ഇതിനിടയിൽ അമേരിക്ക ‐ ചൈന വ്യാപാര ചർച്ചകൾ പുരോഗമിച്ചത് ഏഷ്യൻ മാർക്കറ്റുകളിൽ റബർ അവധി വിലകളിൽ ഉണർവ് ഉളവാക്കി. ജപ്പാൻ, ചൈന, സിംഗപ്പൂർ എക്‌സ്‌ചേഞ്ചിൽ നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
നാളികേരോൽപ്പന്നങ്ങൾ വീണ്ടും മുന്നേറി. അയൽ സംസ്ഥാനത്തെ മില്ലുകാർ പരസ്‌പരം മത്സരിച്ച് വെളിച്ചെണ്ണ വില നിത്യേനെ ഉയർത്തുകയാണ്. കാങ്കയത്ത് വെളിച്ചെണ്ണയ്‌ക്ക് 675 രൂപ വർദ്ധിച്ച് 33,975 ലേയ്‌ക്ക് കയറി. കൊച്ചിയിൽ എണ്ണ 31,400 രൂപയിൽ നിന്നും 31,700 രൂപയായി.
ഇന്നത്തെ കമ്പോള നിലവാരം