12 Jun 2025 7:10 PM IST
ഏലക്ക വില രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേയ്‌ക്ക് ചുവടുവെച്ചു. ഉൽപാദന മേഖലയിൽ നടന്ന ലേലത്തിൽ കയറ്റുമതിക്കാർക്ക് ഒപ്പം ആഭ്യന്തര വാങ്ങലുകാരും ഏലക്ക സംഭരണത്തിന് മത്സരിച്ചു. ലേലത്തിന് വന്ന 23,540 കിലോ ചരക്കിൽ 23,251 കിലോയും വിറ്റഴിഞ്ഞു. മികച്ചയിനം ഏലത്തിന് ഏപ്രിൽ മദ്ധ്യത്തിന് ശേഷം ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയായ കിലോഗ്രാമിന് 3288 രൂപയിലും ശരാശരി ഇനങ്ങൾ 2443 രൂപയിലും കൈമാറി.
റബർ അവധി വ്യാപാരത്തിൽ ഉൽപ്പന്ന വില താഴുന്നത് കണ്ട് മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കിലും ഷീറ്റ് വില കുറഞ്ഞ് കിലോ 201 രൂപയിൽ വ്യാപാരം നടന്നു. സെപ്‌റ്റംബർ വരെയുള്ള കാലയളവിൽ തായ്‌ലാൻഡ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ ഉൽപാദന രാജ്യങ്ങളിൽ ടാപ്പിങ് സീസണായതിനാൽ വിൽപ്പന സമ്മർദ്ദത്തിനുള്ള സാധ്യത രാജ്യാന്തര ബർ വിലയിൽ ചാഞ്ചാട്ടമുളവാക്കാം. കൊച്ചി, കോട്ടയം വിപണികളിൽ നാലാം ഗ്രേഡ് ഷീറ്റ് 19,700 രൂപയിലും അഞ്ചാം ഗ്രേഡ് 19,400 രൂപയിലും വിപണനം നടന്നു.
ഉത്തരേന്ത്യൻ സുഗന്‌ധവ്യഞ്‌ജന വാങ്ങലുകാർ കുരുമുളക് മാർക്കറ്റിൽ നിന്നും അകന്ന് മദ്ധ്യവർത്തികളെ സമ്മർദ്ദത്തിലാക്കാൻ നീക്കം നടത്തി. ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും ടെർമിനൽ വിപണിയിൽ നിന്നുമുള്ള അവരുടെ പിൻമാറ്റം വിലയിൽ പ്രതിഫലിക്കുമെന്ന നിഗമനത്തിലാണ് അന്തർസംസ്ഥാന ഇടപാടുകാർ. കൊച്ചിയിൽ അൺ ഗാർബിൾഡ് മുളക് വില കിലോ 666 രൂപയായി താഴ്‌ന്നു.
തമിഴ്‌നാട് ലോബി വെളിച്ചെണ്ണ വില തുടർച്ചയായ മൂന്നാം ദിവസവും ക്വിൻറ്റലിന് 675 രൂപ വർദ്ധിപ്പിച്ചു. ഇതിൻെറ ചുവട് പിടിച്ച് കൊച്ചിയിൽ ഏഴാം ദിവസവും എണ്ണ വില 300 രൂപ ഉയർന്ന് 32,300 രൂപയായി. വിപണിയിൽ അരങ്ങേറുന്ന കൃത്രിമ വിലക്കയറ്റം സംസ്ഥാന സർക്കാർ കണ്ടെില്ലെന്ന ഭാവത്തിലാണ്, പ്രദേശിക വിപണികളിൽ വെളിച്ചെണ്ണ കിലോ 400 രൂപ കടന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ വില കുറഞ്ഞ സൂര്യകാന്തി, പാം ഓയിൽ തുടങ്ങിയവയിലേയ്‌ക്ക് ചുവട് മാറ്റാം.
ഇന്നത്തെ കമ്പോള നിലവാരം