14 Dec 2025 2:35 PM IST
FII Investment in India : വിദേശനിക്ഷേപകര്‍ വീണ്ടും പിന്‍വലിയുന്നു; പുറത്തേക്ക് ഒഴുകിയത് 17,955 കോടി രൂപ
MyFin Desk
Summary
ഈ വര്‍ഷം പുറത്തേക്ക് ഒഴുകിയ തുക മൊത്തം 1.52 ലക്ഷം കോടി രൂപ
ഈ മാസത്തെ ആദ്യ രണ്ടാഴ്ചകളില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണികളില്‍നിന്ന് 17,955 കോടി രൂപ പിന്‍വലിച്ചു. ഇതോടെ 2025 ല്‍ മൊത്തം പിന്‍വലിച്ച തുക 1.52 ലക്ഷം കോടി രൂപ (18.4 ബില്യണ്‍ യുഎസ് ഡോളര്‍) ആയി. ഇത് ആഭ്യന്തര ഓഹരി വിപണികളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചു.
വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ക്ക് (എഫ്പിഐകള്‍) ഒക്ടോബറില്‍ ഒരു ചെറിയ ഇളവ് ലഭിച്ചു. ഇന്ത്യന്‍ ഇക്വിറ്റികളിലേക്ക് 14,610 കോടി എഫ്പിഐകള്‍ നിക്ഷേപിച്ചു. ഇത് മൂന്ന് മാസത്തെ വില്‍പ്പന പരമ്പര അവസാനിപ്പിച്ചു. എങ്കിലും പിന്നീട് ഈ പ്രവണത മാറി, സമീപ മാസങ്ങളില്‍ ഗണ്യമായ പിന്‍വലിക്കലുകള്‍ ഉണ്ടായി. ചുരുക്കത്തില്‍ 2021 ന് ശേഷം വിദേശ നിക്ഷേപം എത്തുന്നതിന് ഏറ്റവും ദുര്‍ബലമായ വര്‍ഷങ്ങളിലൊന്നായി മാറി.
പിൻമാറ്റത്തിന് പിന്നിൽ ഒന്നിലധികം ഘടകങ്ങൾ
രൂപയുടെ മൂല്യത്തകര്‍ച്ച ഉള്‍പ്പെടെയുള്ള നിരവധി ഘടകങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍നിന്നുള്ള തുടര്‍ച്ചയായ പിന്‍വലിക്കലിന് കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.യുഎസ് പലിശ നിരക്കുകളിലെ വര്‍ദ്ധനവ്, കൂടുതല്‍ പണലഭ്യത ഉറപ്പാക്കുന്ന സാഹചര്യങ്ങള്‍ എന്നിവ നിക്ഷേപകരുടെ വികാരത്തെ ബാധിച്ചിട്ടുണ്ടെന്ന് മോര്‍ണിംഗ്സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റ് റിസര്‍ച്ച് ഇന്ത്യയിലെ പ്രിന്‍സിപ്പല്‍ മാനേജര്‍ റിസര്‍ച്ച് ഹിമാന്‍ഷു ശ്രീവാസ്തവ ചൂണ്ടിക്കാട്ടുന്നു. സുരക്ഷിതമായതോ കൂടുതല്‍ വരുമാനം നല്‍കുന്നതോ ആയ വികസിത വിപണി ആസ്തികള്‍ക്കുള്ള മുന്‍ഗണനയും നിക്ഷേപകര്‍ പരിഗണിച്ചു. നിലവില്‍ മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്ന മറ്റ് വളര്‍ന്നുവരുന്ന വിപണികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ ഇക്വിറ്റി മൂല്യനിര്‍ണ്ണയം അതിനെ ആകര്‍ഷകമല്ലാതാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ രൂപയുടെ ബലഹീനത, ആഗോള പോര്‍ട്ട്ഫോളിയോ റീബാലന്‍സിങ്, വര്‍ഷാവസാന കമ്പനി ഫലങ്ങള്‍, നീണ്ടുനില്‍ക്കുന്ന മാക്രോ ഇക്കണോമിക് അനിശ്ചിതത്വം എന്നിവയാണ് തുടര്‍ച്ചയായ പിന്‍വലിക്കലിന് പിന്നിലെ മറ്റ് കാരണങ്ങളെന്ന് ഏഞ്ചല്‍ വണ്ണിലെ സീനിയര്‍ ഫണ്ടമെന്റല്‍ അനലിസ്റ്റ് വഖര്‍ജാവേദ് ഖാന്‍ ചൂണ്ടിക്കാട്ടി.
തുടര്‍ച്ചയായ വിദേശ വില്‍പ്പന ഉണ്ടായിരുന്നിട്ടും, ശക്തമായ ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെ പങ്കാളിത്തം വിപണികളിലെ ആഘാതത്തെ വലിയതോതില്‍ നികത്തി. ഇതേ കാലയളവില്‍ ആഭ്യന്തരസ്ഥാപനങ്ങള്‍ 39,965 കോടി രൂപ നിക്ഷേപിച്ചു. ഇത് എഫ്പിഐ ഒഴുക്കിനെ ഫലപ്രദമായി മറികടന്നു.
നിക്ഷേപകർ തിരിച്ചെത്തും
ഇന്ത്യയുടെ ശക്തമായ വളര്‍ച്ചയും വരുമാന പ്രതീക്ഷയും കണക്കിലെടുക്കുമ്പോള്‍ സ്ഥിരമായ വില്‍പ്പന സുസ്ഥിരമല്ലെന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. ഇത് എഫ്പിഐ വില്‍പ്പന ഭാവിയില്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. യുഎസ്-ഇന്ത്യ വ്യാപാര കരാര്‍ വേഗത്തിലാക്കുന്നതം വിദേശ നിക്ഷേപ പ്രവണതകളില്‍ മാറ്റത്തിന് കാരണമായേക്കും.
പഠിക്കാം & സമ്പാദിക്കാം
Home
