Summary
- കമ്പനിയുടെ ഉത്പാദനത്തിന്റെ 75 ശതമാനവും സ്വന്തം ഉത്പാദന സൗകര്യത്തിനു കീഴിലേക്ക് കൊണ്ടു വരാനുള്ള ശ്രമത്തിലാണ്. അതുവഴി ഔട്ട്‌സോഴ്‌സിംഗ് കുറയ്ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
- ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിഗാര്‍ഡ്-ഇന്‍ഡസ്ട്രീസ് സണ്‍ഫ്‌ളേം എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എസ്ഇപിഎല്‍) 100 ശതമാനം ഓഹരിയും 660 കോടി രൂപയ്ക്ക് ക്യാഷ് ഫ്രീ, ഡെറ്റ് ഫ്രീ അടിസ്ഥാനത്തില്‍ ഏറ്റെടുത്തത്.
കൊച്ചി: സൺഫ്ലെയിം ഏറ്റെടുക്കുന്നതിനായി കമ്പനി എടുത്ത 400 കോടി രൂപയുടെ വായ്പ മുഴുവന്‍ 18 മുതല്‍ 24 മാസത്തിനുള്ളില്‍ അടച്ചു തീര്‍ക്കാനാകുമെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്. ഇതിൽ 100 കോടി നിലവില്‍ തിരിച്ചടച്ചുവെന്നും കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി വ്യക്തമാക്കി.
മൂന്നു വർഷ൦ കൊണ്ട് കമ്പനിയുടെ ഉത്പാദനത്തിന്റെ 75 ശതമാനവും സ്വന്തം ഉത്പാദന സൗകര്യത്തിനു കീഴിലേക്ക് കൊണ്ടു വരാനുള്ള ശ്രമത്തിലാണ്. അതുവഴി ഔട്ട്‌സോഴ്‌സിംഗ് കുറയ്ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
വായ്പ്പയുടെ ആദ്യ ഘട്ട തിരിച്ചടവും കഴിഞ്ഞും, കമ്പനിയുടെ പക്കല്‍ 100 കോടി രൂപയ്ക്കടുത്ത് പണമുണ്ട്. സൺഫ്ലെയിം ഏറ്റെടുക്കലിനായി എടുത്ത കടത്തിന്റെ ബാക്കി 2024 ഏപ്രില്‍ മുതല്‍ തിരിച്ചടക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് കമ്പനികളിലേക്കുമുള്ള പണത്തിന്റെ വരവ് നോക്കുമ്പോള്‍ ഇത് സാധ്യമാണെന്നാണ് തോന്നുന്നതെന്നും. ഏകദേശം 18 മുതല്‍ 24 മാസത്തിനുള്ളില്‍ ഈ കടത്തിന്റെഭൂരിഭാഗവും തിരിച്ചടയ്ക്കാന്‍ ശ്രമിക്കുമെന്നും മിഥുന്‍ കെ ചിറ്റിലപ്പിള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിഗാര്‍ഡ്-ഇന്‍ഡസ്ട്രീസ് സൺഫ്ലെയിം എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എസ്ഇപിഎല്‍) 100 ശതമാനം ഓഹരിയും 660 കോടി രൂപയ്ക്ക് ക്യാഷ് ഫ്രീ, ഡെറ്റ് ഫ്രീ അടിസ്ഥാനത്തില്‍ ഏറ്റെടുത്തത്.
ഔട്ട്‌സോഴ്‌സിംഗ് കുറയ്ക്കും
തുടക്കം മുതല്‍ വി-ഗാര്‍ഡ് ഔട്ട്‌സോഴ്‌സിംഗിനെ ആശ്രയിക്കുന്നുണ്ട്. പ്രത്യേകിച്ച് കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതിനാൽ ഇത് കൂടുതലായിരുന്നു. ഏകദേശം എട്ട്, ഒമ്പത് വര്‍ഷം മുമ്പ് 35 ശതമാനമായിരുന്നു സ്വന്തം ഉത്പാദന പരിധി. ഇന്നത് 60 ശതമാനം വരെ ഉയര്‍ത്താന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ അത് 75 ശതമാനത്തിലേക്ക് ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. `'വിവിധ വിഭാഗങ്ങളിലെ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനായി കമ്പനി മൂന്ന് പ്ലാന്റുകള്‍ കൂടി സ്ഥാപിക്കുന്നുണ്ട്. ഈ സൗകര്യങ്ങള്‍ പ്രവര്‍ത്തനക്ഷമമായാല്‍ ഉത്പാദന നില 75 മുതല്‍ 76 ശതമാനം വരെ ഉയര്‍ത്താന്‍ കഴിയും' എംഡി കൂട്ടിച്ചേര്‍ത്തു.
കമ്പനി റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ് . ' ഓരോ വര്‍ഷവും 3,000 മുതല്‍ 4,000 വരെ ചില്ലറ വ്യാപാരികളെയാണ് ചേര്‍ക്കുന്നത്. അത് ഞങ്ങള്‍ തുടരുന്നുണ്ടെന്നും' വി-ഗാര്‍ഡിന്റെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ വ്യക്തമാക്കി.