image

10 Jan 2022 11:34 AM IST

Banking

മേയ്ക്ക് ഇന്‍ ഇന്ത്യ

MyFin Desk

മേയ്ക്ക് ഇന്‍ ഇന്ത്യ
X

Summary

സമീപകാല ചരിത്രത്തില്‍ ഒരു രാഷ്ട്രം ഏറ്റെടുത്ത ഏറ്റവും വലിയ നിര്‍മ്മാണ സംരംഭമായിരുന്നു മേക്ക് ഇന്‍ ഇന്ത്യ.


2014 സെപ്തംബറിലാണ് സ്വയസംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പ്രധാനമന്ത്രി...

2014 സെപ്തംബറിലാണ് സ്വയസംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടത്. പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിലൂടെ ഇന്ത്യയെ ഒരു നിര്‍മ്മാണ ഹബ്ബാക്കി മാറ്റാന്‍ വിഭാവനം ചെയ്ത പദ്ധതിയായിരുന്നു മേയ്ക്ക് ഇന്‍ ഇന്ത്യ. 2013ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. ബ്രിക്സ് രാഷ്ട്രങ്ങളുടെ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) വാഗ്ദാനങ്ങള്‍ മങ്ങുകയും ഇന്ത്യയെ 'ഫ്രഗൈല്‍ ഫൈവ്' എന്ന് ലേബലില്‍ കൊണ്ടെത്തിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം അപകടത്തിലേക്കോ അതോ നിക്ഷേപ അവസരമാണോ ഉണ്ടാക്കാന്‍ പോകുന്നതെന്ന് എന്ന് ആഗോള നിക്ഷേപകര്‍ ചര്‍ച്ച ചെയ്തു. കടുത്ത സാമ്പത്തിക തകര്‍ച്ചയുടെ വക്കിലായിരുന്ന ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം ആവശ്യമായിരുന്നു. ഇവിടെയാണ് മേയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങുന്നത്.

ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രധാനമന്ത്രി ആരംഭിച്ച മേയ്ക്ക് ഇന്‍ ഇന്ത്യ, ഇന്ത്യയിലെ പൗരന്മാര്‍ക്കും ബിസിനസ്സുകാര്‍ക്കുമുള്ള ശക്തമായ, ആവേശകരമായ ആഹ്വാനമായിരുന്നു. ലോകമെമ്പാടുമുള്ള വ്യവസായ പങ്കാളികള്‍ക്കും നിക്ഷേപകര്‍ക്കും ഇതൊരു ക്ഷണമായിരുന്നു. ഏറ്റവും പ്രധാനമായി, ഗവണ്‍മെന്റിന്റെ ആശയത്തിലുണ്ടായമാറ്റമായിരുന്നു ഈ പദ്ധതിയുടെ സ്വീകാര്യത - 'മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവേണന്‍സ്'.

മേയ്ക്ക് ഇന്‍ ഇന്ത്യ സംരംഭം ഒരു കൂട്ടായ പ്രവര്‍ത്തനത്തിലാണ് തുടക്കം കുറിച്ചത്. കേന്ദ്രമന്ത്രിമാര്‍, ഇന്ത്യാ ഗവണ്‍മെന്റിന്റെ സെക്രട്ടറിമാര്‍, സംസ്ഥാന സര്‍ക്കാരുകള്‍, വ്യവസായ പ്രമുഖര്‍, മറ്റു പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവരെ ക്ഷണിച്ചുകൊണ്ട് ഡിപിഐഐടി( ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ട്രേഡ്) ആണ് ഈ പദ്ധതി ആരംഭിച്ചത്. 2014 ഡിസംബറില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഒരു കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തു. ഇതിലൂടെ 2020-ഓടെ ജിഡിപിയില്‍ നിര്‍മാണ മേഖലയുടെ സംഭാവന 25% ആയി ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം.

സമീപകാല ചരിത്രത്തില്‍ ഒരു രാഷ്ട്രം ഏറ്റെടുത്ത ഏറ്റവും വലിയ നിര്‍മ്മാണ സംരംഭമായിരുന്നു മേക്ക് ഇന്‍ ഇന്ത്യ. പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ശക്തി പ്രകടമാകുകയും ഇത് മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ മുഖമുദ്രയായി മാറുകയും ചെയ്തു. ഇന്ത്യയും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും തമ്മിലുള്ള സമീപകാലത്തെ ഏറ്റവും വലിയ സഹകരണ സംരംഭമായിരുന്നു ഇത്.

ഗുണങ്ങള്‍

ചുരുങ്ങിയ സമയത്തിനുള്ളില്‍, കാലഹരണപ്പെട്ടതും തടസ്സങ്ങളുണ്ടാക്കുന്നതുമായ ചട്ടക്കൂടുകള്‍ പൊളിച്ചുമാറ്റി, സുതാര്യവും ഉപയോക്തൃ-സൗഹൃദവുമായ സംവിധാനത്തിലേക്ക് ഇന്ത്യ മാറ്റിയെടുക്കപ്പെട്ടു. ഇത് നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനും നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും കഴിവുകള്‍ വികസിപ്പിക്കുന്നതിനും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനും സഹായിച്ചു. റെയില്‍വേ, പ്രതിരോധം, ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ - നേരിട്ടുള്ള വിദേശ നിക്ഷേപം ഗണ്യമായ ഉയര്‍ന്നതാണ് ഏറ്റവും ശ്രദ്ധേയമായത്.

ലോകബാങ്കിന്റെ 'ഡൂയിംഗ് ബിസിനസ്' പ്ലാനിന് അനുസൃതമായി വ്യവസായ മേഖലകള്‍ മെച്ചപ്പെടുത്താനും തിരിച്ചറിയാനും ഇന്ത്യന്‍ മന്ത്രാലയം ലോകബാങ്ക് ഗ്രൂപ്പുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡും (ഡിപിഐഐടി) വേള്‍ഡ് ബാങ്ക് ഫോര്‍ ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാനും ചേര്‍ന്ന് മന്ത്രാലയങ്ങളുമായും സംസ്ഥാന സര്‍ക്കാരുകളുമായും നിരവധി ശില്‍പശാലകളും നടത്തി വരുന്നു.

മേയ്ക്ക് ഇന്‍ ഇന്ത്യ കാമ്പെയ്നിനായി സമര്‍പ്പിച്ചിരിക്കുന്ന ഒരു ഇന്‍വെസ്റ്റര്‍ ഫെസിലിറ്റേഷന്‍ സെല്‍ 2014 സെപ്റ്റംബറില്‍ രൂപീകരിച്ചു. നിക്ഷേപകരെ നിക്ഷേപത്തിന് മുമ്പുള്ള ഘട്ടം, എക്സിക്യൂഷന്‍, ആഫ്റ്റര്‍ കെയര്‍ സപ്പോര്‍ട്ട് എന്നിവയിലൂടെ റെഗുലേറ്ററി അംഗീകാരങ്ങള്‍, ഹാന്‍ഡ്-ഹോള്‍ഡിംഗ് സേവനങ്ങള്‍ എന്നിവയ്ക്ക് സഹായിക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും ഏതു മേഖലകളിലാണ് നിക്ഷേപ സാധ്യതകള്‍ എന്നതിനെ കുറിച്ച് വിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നു. ജപ്പാനില്‍ നിന്നുള്ള നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ സുഗമമാക്കുന്നതിനും വേഗത്തില്‍ ട്രാക്കുചെയ്യുന്നതിനുമായി

ഡിപിഐഐടി ഒരു പ്രത്യേക മാനേജ്‌മെന്റ് ടീമിനെ രൂപീകരിച്ചിരുന്നു. 'ജപ്പാന്‍ പ്ലസ്' എന്നറിയപ്പെടുന്ന ടീം 2014 ഒക്ടോബറില്‍ പ്രവര്‍ത്തനമാരംഭിച്ചു. 2016 ജൂണില്‍ ആരംഭിച്ച 'കൊറിയ പ്ലസ്', ദക്ഷിണ കൊറിയയില്‍ നിന്നുള്ള അതിവേഗ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ സുഗമമാക്കുകയും ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന കൊറിയന്‍ കമ്പനികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ട്.

പ്രതിരോധ ഉല്‍പ്പാദനം, റെയില്‍വേ, ബഹിരാകാശം, സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയില്‍ തുടങ്ങിയ വിവിധ മേഖലകള്‍ വിദേശ നിക്ഷേപത്തിനായി തുറന്നിട്ടുണ്ട്. കൂടാതെ, ബിസിനസ്സ്‌ ചെയ്യാനുള്ള എളുപ്പത്തിനായി,കൂടുതല്‍ നിക്ഷേപങ്ങള്‍ സുഗമമാക്കുന്നതിന് നിയന്ത്രണ നയങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഉടനീളം ആറ് വ്യവസായ ഇടനാഴികളാണ് വികസിപ്പിക്കുന്നത്. ഈ ഇടനാഴികളില്‍ വ്യവസായ നഗരങ്ങളും നിര്‍മ്മിക്കും.

മേയ്ക്ക് ഇന്‍ ഇന്ത്യ നിക്ഷേപ വാതിലുകള്‍ തുറക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്വ്യവസ്ഥയായി മാറുന്നതിനുള്ള മുന്നൊരുക്കമാണ് മേയ്ക്ക് ഇന്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.