image

6 July 2022 11:04 AM IST

News

സ്വിഫ്റ്റിന് ബദല്‍: പ്രവാസികള്‍ക്ക് എളുപ്പത്തില്‍ പണമയയ്ക്കാം, കുറഞ്ഞ ചെലവില്‍

MyFin Desk

സ്വിഫ്റ്റിന് ബദല്‍: പ്രവാസികള്‍ക്ക് എളുപ്പത്തില്‍ പണമയയ്ക്കാം, കുറഞ്ഞ ചെലവില്‍
X

Summary

3.2 കോടിയിലധികം വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇനി നൂലാമാലകളില്ലാതെ നാട്ടിലേക്ക് അതിവേഗം പണമയ്ക്കാം. ആഗോളതലത്തില്‍ പണമിടപാടുകള്‍ നടത്തുന്ന സ്വിഫ്റ്റിന് ബദല്‍ സംവിധാനമൊരുക്കാനുള്ള നീക്കത്തിലാണ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ബ്ലൂംബെര്‍ഗാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പുതിയ സംവിധാനം യുപിഐ അധിഷ്ഠിതമായിരിക്കുമെന്നതാണ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ആകര്‍ഷകമായ ഘടകം. നാട്ടിലേയ്ക്ക് 200 ഡോളര്‍ അയയ്ക്കാന്‍ ശരാശരി 13 ഡോളറാണ് നിലവില്‍ ചെലവ് വരുമെന്നാണ് കണക്കുകള്‍. യുപിഐയുടെ ബദല്‍ വരുന്നതോടെ ഈ 'ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജിലും' കുറവുണ്ടായേക്കും. […]


3.2 കോടിയിലധികം വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇനി നൂലാമാലകളില്ലാതെ നാട്ടിലേക്ക് അതിവേഗം പണമയ്ക്കാം. ആഗോളതലത്തില്‍ പണമിടപാടുകള്‍ നടത്തുന്ന സ്വിഫ്റ്റിന് ബദല്‍ സംവിധാനമൊരുക്കാനുള്ള നീക്കത്തിലാണ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ബ്ലൂംബെര്‍ഗാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പുതിയ സംവിധാനം യുപിഐ അധിഷ്ഠിതമായിരിക്കുമെന്നതാണ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ആകര്‍ഷകമായ ഘടകം. നാട്ടിലേയ്ക്ക് 200 ഡോളര്‍ അയയ്ക്കാന്‍ ശരാശരി 13 ഡോളറാണ് നിലവില്‍ ചെലവ് വരുമെന്നാണ് കണക്കുകള്‍. യുപിഐയുടെ ബദല്‍ വരുന്നതോടെ ഈ 'ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജിലും' കുറവുണ്ടായേക്കും.

ലോക ബാങ്കിന്റെ കണക്കുപ്രകാരം വിദേശ ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് അയച്ചത് ശരാശരി ഏഴ് ലക്ഷം കോടി രൂപയാണ്. പ്രവാസികള്‍ നാട്ടിലേയ്ക്ക് അയക്കുന്ന തുകയുടെ കാര്യത്തില്‍ ഇന്ത്യയാണ് മുന്നിലെന്നും ലോക ബാങ്ക് അധികൃതര്‍ ചൂണ്ടിക്കാട്ടി. വിദേശ ഇന്ത്യക്കാര്‍ക്കും ആഗോളതലത്തില്‍ യാത്രചെയ്യുന്നവര്‍ക്കും പുതിയ സംവിധാനം സഹായകരമാകും. 330 ബാങ്കുകളും 25 ആപ്പുകളുമാണ് ഇപ്പോള്‍ എന്‍പിസിഐയുടെ ഏകീകൃത പണമിടപാട് പ്ലാറ്റ്‌ഫോമായ യുപിഐ ഉപയോഗിക്കുന്നത്. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് മൂല്യം മൂന്നു ട്രില്യണ്‍ ഡോളറായി ഉയരുന്നതില്‍ യുപിഐ മുഖ്യപങ്കു വഹിച്ചു.

യുപിഐയെ മറ്റ് രാജ്യങ്ങളിലെ പണമിടപാട് സംവിധാനങ്ങളുമായി ബന്ധിപ്പിക്കനായി ലോകമെമ്പാടുമുള്ള ഫിന്‍ടെക് സ്ഥാപനങ്ങളുമായും സേവന ദാതാക്കളുമായും ചര്‍ച്ച നടത്തിവരികയാണെന്നും എന്‍പിസിഐ സിഇഒ റിതേഷ് ശുക്ല പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് റിയല്‍ടൈം പേയ്‌മെന്റ് സിസ്റ്റമായ യുപിഐയുടെ സേവനം ജൂണ്‍ മുതല്‍ ഫ്രാന്‍സിലും ലഭ്യമായി തുടങ്ങിയിരുന്നു. ഇതോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യുപിഐ സേവനം വ്യാപിക്കുകയാണ്. ഇതിനായി ഫ്രാന്‍സ് ആസ്ഥാനമായ ലിറ നെറ്റ്വര്‍ക്കുമായിട്ടാണ് എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡ് ധാരണാ പത്രം ഒപ്പിട്ടത്. മാത്രമല്ല ഫ്രാന്‍സില്‍ റുപേ കാര്‍ഡ് സേവനം ഉപയോഗിക്കാനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്.

സിംഗപ്പൂര്‍, യുഎഇ, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതുവരെ യുപിഐ പേയ്മെന്റ് സംവിധാനം സ്വീകരിച്ചിട്ടുണ്ട്. 2020ല്‍, ഇന്ത്യയ്ക്ക് പുറത്ത് യുപിഐ, റുപേ കാര്‍ഡ് എന്നിവയുടെ സേവനം വ്യാപിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) എന്‍പിസിഐയും ചേര്‍ന്ന് സ്ഥാപിച്ച ഉപസ്ഥാപനമാണ് എന്‍ഐപിഎല്‍. ഇക്കഴിഞ്ഞ ഏപ്രില്‍ മുതലാണ് യുഎഇയില്‍ യുപിഐ സേവനങ്ങള്‍ക്ക് സ്വീകാര്യത ലഭിച്ചത്. രാജ്യത്തെ റീട്ടെയില്‍ സ്റ്റോറുകള്‍ ഉള്‍പ്പടെയുള്ള വ്യാപാര സ്ഥാപനങ്ങളിലും യുപിഐ ഭീം ആപ്പ് ഉപയോഗിച്ച് ഇന്ത്യക്കാര്‍ക്ക് പേയ്മെന്റ് ഇടപാട് നടത്താം.