image

31 July 2025 5:02 PM IST

Company Results

അദാനി എന്റര്‍പ്രൈസസിന്റെ ലാഭത്തില്‍ 49 ശതമാനം ഇടിവ്

MyFin Desk

adani enterprises profit drops 49 percent
X

Summary

കല്‍ക്കരി ആവശ്യകത ദുര്‍ബലമായത് കമ്പനിക്ക് തിരിച്ചടിയായി


ഗൗതം അദാനിയുടെ ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ജൂണ്‍ പാദത്തിലെ ലാഭത്തില്‍ 49 ശതമാനം ഇടിവ്. കല്‍ക്കരി ആവശ്യകത ദുര്‍ബലമായത് വിമാനത്താവള, ഖനന യൂണിറ്റുകളിലെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു.

2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ -- ഏപ്രില്‍-ജൂണ്‍ മാസത്തില്‍ -- കമ്പനിയുടെ അറ്റാദായം 734 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,458 കോടി രൂപയായിരുന്നു.

വേനല്‍ക്കാലം കുറവായതും പ്രതീക്ഷിച്ചതിലും നേരത്തെ ലഭിച്ച മണ്‍സൂണും മൂലം കല്‍ക്കരി ആവശ്യകത കുറഞ്ഞതാണ് ഈ ഇടിവിന് പ്രധാന കാരണം. വരുമാനത്തിന്റെ 36% സംഭാവന ചെയ്യുന്ന ഡിവിഷന്‍, ഈ പാദത്തില്‍ 17% കുറഞ്ഞ് 12.8 ദശലക്ഷം ടണ്‍ വ്യാപാരമാണ് നടത്തിയത്.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 14 ശതമാനം ഇടിഞ്ഞ് 22,437 കോടി രൂപയായി. കല്‍ക്കരി വ്യാപാര യൂണിറ്റില്‍ 27 ശതമാനം ഇടിവാണ് ഇതിന് കാരണം.

'ഐആര്‍എം (ഇന്റഗ്രേറ്റഡ് റിസോഴ്സ് മാനേജ്മെന്റ്), വാണിജ്യ ഖനനം എന്നിവയിലെ വ്യാപാര അളവിലെ കുറവും സൂചിക വിലകളിലെ ചാഞ്ചാട്ടവുമാണ് ഈ പാദത്തിലെ ഫലങ്ങളെ പ്രധാനമായും ബാധിച്ചത്,' പ്രസ്താവനയില്‍ പറയുന്നു.

യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ, കമ്പനിയുടെ വിമാനത്താവള ബിസിനസിലെ നികുതിക്കു മുമ്പുള്ള ലാഭം 61 ശതമാനം ഉയര്‍ന്ന് 1,094 കോടി രൂപയായി.

കല്‍ക്കരി വ്യാപാരത്തിന് പുറമേ, സോളാര്‍ മൊഡ്യൂളുകളുടെയും കാറ്റാടി ടര്‍ബൈനുകളുടെയും വില്‍പ്പന കുറഞ്ഞതിനാല്‍ പുതിയ ഊര്‍ജ്ജ ബിസിനസിലും 11 ശതമാനം വരുമാനം കുറഞ്ഞു.

അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പ്രീ-ടാക്‌സ് വരുമാനം ഏകദേശം 34 ശതമാനം ഇടിഞ്ഞ് 982 കോടി രൂപയായപ്പോള്‍, കല്‍ക്കരി വ്യാപാര വിഭാഗം 45 ശതമാനം ഇടിഞ്ഞ് 485 കോടി രൂപയായി.