20 July 2023 4:19 PM IST
വളര്‍ച്ചാ പ്രതീക്ഷ വെട്ടിക്കുറച്ച് ഇന്‍ഫോസിസ്; ആദ്യ പാദത്തില്‍ 11% വളര്‍ച്ച മാത്രം
MyFin Desk
Summary
- മുന്‍പാദത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ ഉണ്ടായത് ഇടിവ്
- പ്രവര്‍ത്തന മാര്‍ജിന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശം നിലനിര്‍ത്തി
- അനലിസ്റ്റുകളുടെ പ്രതീക്ഷകള്‍ക്കൊപ്പമെത്താത്ത റിസള്‍ട്ട്
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 5,945 കോടി രൂപയുടെ ഏകീകൃത അറ്റാദായം നേടാനായതായി പ്രമുഖ ഐടി കമ്പനി ഇൻഫോസിസ്. വാര്‍ഷികാടിസ്ഥാനത്തില്‍ ഏകദേശം 11 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എങ്കിലും കമ്പനിയുടെയും അനലിസ്റ്റുകളുടെയും നിഗമനങ്ങള്‍ക്ക് താഴെ നില്‍ക്കുന്ന പ്രകടമാണ് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനി നടത്തിയിട്ടുള്ളത്. ഏകീകൃത വരുമാനം അവലോകന പാദത്തില്‍ 10 ശതമാനം വർധിച്ച് 37,933 കോടി രൂപയായി.
ആഗോള അന്തരീക്ഷത്തിലെ അനിശ്ചിതത്വം കണക്കിലെടുത്ത്, തങ്ങളുടെ വരുമാന വളര്‍ച്ചാ എസ്റ്റിമേറ്റ് വെട്ടിക്കുറയ്ക്കുകയാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സ്ഥിരമായ കറൻസി മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ 1-3.5 ശതമാനം മാത്രം വളര്‍ച്ച മാത്രമാണ് സമീപ കാലത്ത് പ്രകടമാകുന്നത്. മുമ്പ് 4.-7 ശതമാനമായിരുന്നു ഇത്. പക്ഷേ, 2023 -24ലെ പ്രവര്‍ത്തന മാര്‍ജിന്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശം 20 -22 ശതമാനത്തില്‍ തന്നെ കമ്പനി നിലനിര്‍ത്തിയിട്ടുണ്ട്.
മുന്‍പാദവുമായുള്ള താരതമ്യത്തില്‍ ഇന്‍ഫോസിസിന്‍റെ വരുമാനത്തില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. കറന്‍സി സ്ഥിര മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ 1 ശതമാനം വര്‍ധന മാത്രമാണ് ഉണ്ടായത്. എന്നാല്‍ ജനുവരി-മാര്‍ച്ച് കാലയളവിനെ അപേക്ഷിച്ച് അറ്റാദായം 3 ശതമാനം കുറയുകയും ഏകീകൃത വിൽപ്പന 1.3% വളരുകയും ചെയ്തു. ഏകീകൃത പ്രവർത്തന മാർജിൻ മുന്‍ പാദത്തെ അപേക്ഷിച്ച് 20 ബേസിസ് പോയിന്റ് കുറഞ്ഞ് 20.8% ആയി.
ജൂൺ പാദത്തിൽ, ഇൻഫോസിസിന് 2.3 ബില്യൺ ഡോളറിന്റെ വലിയ ഡീലുകൾ നേടാനായിട്ടുണ്ട്. മാർച്ച് പാദത്തിൽ നേടിയ 2.1 ബില്യൺ ഡോളറിന്റെ ഡീലുകളെ അപേക്ഷിച്ച് നേരിയ വര്‍ധനയാണിത്.