25 April 2025 5:18 PM IST
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ സംയോജിത അറ്റാദായം നാലാം പാദത്തിൽ ഒരു ശതമാനം കുറഞ്ഞ് 3,911 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ച് പാദത്തിൽ ഇത് 38,471 കോടി രൂപയായിരുന്നു. അതേസമയം നാലാം പാദത്തിലെ കമ്പനിയുടെ മൊത്തം ചെലവ് 37,585 കോടി രൂപയായി ഉയർന്നു. 2024 സാമ്പത്തിക വർഷത്തെ നാലാം പാദത്തിലെ 34,624 കോടി രൂപയിൽ നിന്ന് 8.5 ശതമാനമാണ് വർധന. ജനുവരി-മാർച്ച് കാലയളവിൽ കമ്പനിയുടെ വിൽപ്പന 6,04,635 കോടി രൂപയാണെന്നും ഇത് ഇതുവരെയുള്ള ഏതൊരു പാദത്തിലെയും ഏറ്റവും ഉയർന്ന നിരക്കാണെന്നും കമ്പനി പറഞ്ഞു.
ആഭ്യന്തര വിൽപ്പന 3 ശതമാനം വളർച്ച കൈവരിച്ചപ്പോൾ കയറ്റുമതി 8 ശതമാനം വളർച്ച കൈവരിച്ചു. ഇത് മൊത്തത്തിൽ 3.5 ശതമാനം വളർച്ചയ്ക്ക് കാരണമായി എന്ന് കമ്പനി കൂട്ടിച്ചേർത്തു. നാലാം പാദത്തിൽ ആഭ്യന്തര വിൽപ്പന 5,19,546 യൂണിറ്റും കയറ്റുമതി 85,089 യൂണിറ്റുമായി ഉയർന്നുവെന്ന് മാരുതി പറഞ്ഞു. 2025 സാമ്പത്തിക വർഷത്തിൽ വരുമാനം 1,52,913 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 1,41,858 കോടി രൂപയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ആഭ്യന്തര വിപണിയിൽ 19,01,681 യൂണിറ്റുകളും കയറ്റുമതി വിപണിയിൽ 3,32,585 യൂണിറ്റുകളും ഉൾപ്പെടെ മൊത്തം 22,34,266 വാഹനങ്ങൾ വിറ്റഴിച്ചതായി കാർ നിർമ്മാതാവ് അറിയിച്ചു. തുടർച്ചയായ നാലാം വർഷവും കമ്പനി മുൻനിര കയറ്റുമതിക്കാരനായി തുടരുന്നു. നിലവിൽ ഇന്ത്യയിൽ നിന്നുള്ള മൊത്തം യാത്രാ വാഹന കയറ്റുമതിയുടെ 43 ശതമാനത്തോളം മാരുതി സംഭാവന ചെയ്യുന്നു. 2024 സാമ്പത്തിക വർഷത്തിൽ ഒരു ഓഹരിക്ക് 125 രൂപ ലാഭവിഹിതം നൽകിയിരുന്ന സ്ഥാനത്ത് നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 135 രൂപയുടെ ലാഭവിഹിതം നൽകാൻ ബോർഡ് ശുപാർശ ചെയ്തതായി കമ്പനി അറിയിച്ചു.