4 Oct 2023 5:35 PM IST
Summary
കമ്പനി ജീവനക്കാർക്കും ടാറ്റ മോട്ടോഴ്‌സ് ഓഹരി ഉടമകൾക്കും ഓഹരികൾ മാറ്റി വയ്ക്കും
ടാറ്റ ടെക്‌നോളജീസ് ലിമിറ്റഡ് വരാനിരിക്കുന്ന പ്രാഥമിക പബ്ലിക് ഓഫറിംഗിന്റെ ഒരു ഭാഗം ജീവനക്കാർക്കും ടാറ്റ മോട്ടോഴ്‌സ് ഓഹരി ഉടമകൾക്കും മാറ്റി വെച്ചതായി റെഡ് ഹെറിങ് പ്രോസ്‌പെക്‌റ്റസ് തയ്യാറാക്കുന്നതിനായി സെബിക്കു സമർപ്പിച്ച അനുബന്ധപത്രത്തില്‍ പറയുന്നു. സെപ്തംബർ 6-ലെ ബോർഡ് മീറ്റിംഗ് അനുസരിച്ച്, ഈ വിഹിതത്തിൽ, ജീവനക്കാർക്കുള്ള പോസ്റ്റ്-ഓഫർ ഓഹരികൾ 0.5 ശതമാനം വരെയും ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് ഓഹരി ഉടമകൾക്ക് 10 ശതമാനം വരെയും മാറ്റി വയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
ഏകദേശം രണ്ട് പതിറ്റാണ്ടിനിടയിലെ ആദ്യത്തെ ഇഷ്യൂവിനായി ജൂൺ 28-ന് കമ്പനിക്ക് സെബിയുടെ അനുമതി ലഭിച്ചു. ഓഹരി ഉടമകളായ ടാറ്റ മോട്ടോഴ്‌സ്, ആൽഫ ടിസി ഹോൾഡിംഗ്‌സ്, ടാറ്റ കാപിറ്റൽ ഗ്രോത്ത് 9.57 കോടി ഓഹരികൾ വിൽക്കും. ഇത് കമ്പനിയുടെ അടച്ചു തീർത്ത ഓഹരി മൂലധനത്തിന്റെ 23.6 ശതമാനമാണ്. നിലവിൽ കമ്പനിയിൽ ടാറ്റ മോട്ടോഴ്‌സിന് 74.69 ശതമാനം ഓഹരിയും ആൽഫ ടിസി ഹോൾഡിംഗ്‌സ് 7.26 ശതമാനം ഓഹരിയും ടാറ്റ കാപിറ്റൽ ഗ്രോത്ത് ഫണ്ടിന് 3.63 ശതമാനം ഓഹരിയുണ്ട്
2022-23 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 2021-22 -ലെ 436.9 കോടി രൂപയിൽ നിന്ന് 42.8 ശതമാനം ഉയർന്ന് 624.03 കോടി രൂപയായി.
നിക്ഷേപക സംരക്ഷണ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്ന സെബിയുടെ കേസിൽ 25 ലക്ഷം രൂപ സെറ്റിൽമെന്റ് തുക നൽകിക്കൊണ്ട് ടാറ്റ ടെക്‌നോളജീസ് പരിഹരിച്ചു. സെപ്തംബർ 27-ലെ സെബിയുടെ സെറ്റിൽമെന്റ് ഉത്തരവിൽ, ടാറ്റ ടെക്നോളജീസിനെ സംബന്ധിച്ച നിയമലംഘനങ്ങൾക്കുള്ള നടപടികൾ തീർപ്പാക്കിയതായി പറയുന്നു. കമ്പനി 2000 ഡിസംബർ 27 നും 2008 മാർച്ച് 13 നും ഇടയിൽ ഒന്നിലധികം തവണ പ്രിഫറൻഷ്യൽ അലോട്ട്‌മെന്റുകൾ നടത്തിയതാണ് മാർഗനിർദ്ദേശത്തിന്‍റെ ലംഘനമായത്. അതിന്റെ ഫലമായി സെബിയുടെ ഡിഐപി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് ഒരു സാമ്പത്തിക വർഷത്തിൽ 49-ലധികം ഷെയർഹോൾഡർമാർക്ക് ഓഹരികൾ വിതരണം ചെയ്തുവെന്നും റിപ്പോർട്ടിലുണ്ട്.