image

19 April 2025 2:52 PM IST

Economy

നിര്‍ദ്ദിഷ്ട ഇന്ത്യ-യുഎസ് കരാറില്‍ 19 അധ്യായങ്ങളെന്ന് സൂചന

MyFin Desk

നിര്‍ദ്ദിഷ്ട ഇന്ത്യ-യുഎസ് കരാറില്‍  19 അധ്യായങ്ങളെന്ന് സൂചന
X

Summary

  • അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യന്‍ സംഘം അടുത്ത ആഴ്ച യുഎസില്‍
  • ഇന്ത്യന്‍ സംഘത്തെ അഡീഷണല്‍ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ നയിക്കും


നിര്‍ദ്ദിഷ്ട ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയുടെ ടേംസ് ഓഫ് റഫറന്‍സില്‍ ഏകദേശം 19 അധ്യായങ്ങള്‍ ഉള്‍പ്പെടുന്നുതായി ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. ചര്‍ച്ചകള്‍ ഔപചാരികമായി ആരംഭിക്കുന്നതിന് മുമ്പ് ചില വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു ഇന്ത്യന്‍ ഔദ്യോഗിക സംഘം അടുത്ത ആഴ്ച വാഷിംഗ്ടണ്‍ സന്ദര്‍ശിക്കും. വാണിജ്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി രാജേഷ് അഗര്‍വാള്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ നേരിട്ടുള്ള ചര്‍ച്ചകള്‍ക്കുള്ള ഇന്ത്യന്‍ സംഘത്തെ നയിക്കും.

ഏപ്രില്‍ 18 നാണ് അഗര്‍വാളിനെ അടുത്ത വാണിജ്യ സെക്രട്ടറിയായി നിയമിച്ചത്. ഒക്ടോബര്‍ 1 മുതല്‍ അദ്ദേഹം ചുമതലയേല്‍ക്കും.

മൂന്ന് ദിവസത്തെ ഇന്ത്യന്‍ ഔദ്യോഗിക സംഘത്തിന്റെ യുഎസ് പ്രതിനിധികളുമായുള്ള ചര്‍ച്ച ബുധനാഴ്ച (ഏപ്രില്‍ 23) മുതല്‍ വാഷിംഗ്ടണില്‍ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരു ഉന്നതതല യുഎസ് സംഘം ഇന്ത്യ സന്ദര്‍ശിച്ച് ആഴ്ചകള്‍ക്കുള്ളില്‍ നടക്കുന്ന ഈ സന്ദര്‍ശനം, ബിടിഎയ്ക്കുള്ള ചര്‍ച്ചകള്‍ ശക്തി പ്രാപിക്കുന്നതായി സൂചിപ്പിക്കുന്നു.

കഴിഞ്ഞ മാസം ഇരു രാജ്യങ്ങളും തമ്മില്‍ ന്യൂഡെല്‍ഹിയില്‍ നടന്ന മുതിര്‍ന്ന ഉദ്യോഗസ്ഥ തല ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ഈ സന്ദര്‍ശനം. ദക്ഷിണ, മധ്യേഷ്യയിയുടെ അസിസ്റ്റന്റ് യുഎസ് വ്യാപാര പ്രതിനിധി ബ്രണ്ടന്‍ ലിഞ്ച് മാര്‍ച്ച് 25 മുതല്‍ 29 വരെ ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി നിര്‍ണായക വ്യാപാര ചര്‍ച്ചകള്‍ക്കായി ഇന്ത്യയില്‍ ഉണ്ടായിരുന്നു.

ഏപ്രില്‍ 9 ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 90 ദിവസത്തെ താരിഫ് താല്‍ക്കാലിക വിരാമം പ്രയോജനപ്പെടുത്താന്‍ ഇരുപക്ഷവും ആഗ്രഹിക്കുന്നു.

ഏപ്രില്‍ 15 ന്, യുഎസുമായുള്ള ചര്‍ച്ചകള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കുമെന്ന് വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ പ്രസ്താവിച്ചിരുന്നു.

ഈ വര്‍ഷം ശരത്കാലത്തോടെ (സെപ്റ്റംബര്‍-ഒക്ടോബര്‍) കരാറിന്റെ ആദ്യ ഘട്ടം അവസാനിപ്പിക്കാനാണ് ഇരുപക്ഷവും ലക്ഷ്യമിടുന്നത്. 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലധികം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം, നിലവില്‍ ഇത് ഏകദേശം 191 ബില്യണ്‍ യുഎസ് ഡോളറാണ്.

ഒരു വ്യാപാര കരാറില്‍, രണ്ട് രാജ്യങ്ങള്‍ പരസ്പരം വ്യാപാരം ചെയ്യാവുന്ന പരമാവധി സാധനങ്ങളുടെ കസ്റ്റംസ് തീരുവ ഗണ്യമായി കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. സേവനങ്ങളിലെ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായി അവര്‍ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു.

ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയുടെ ഏകദേശം 18 ശതമാനവും ഇറക്കുമതിയില്‍ 6.22 ശതമാനവും ഉഭയകക്ഷി വ്യാപാരത്തില്‍ 10.73 ശതമാനവും യുഎസുമായാണ്.