image

10 Aug 2025 6:01 PM IST

Economy

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കൂട്ടാന്‍ ഇന്ത്യ

MyFin Desk

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക്  തീരുവ കൂട്ടാന്‍ ഇന്ത്യ
X

Summary

ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറിലെത്തിക്കുമെന്ന പ്രഖ്യാപനം യുഎസ് കൈവിട്ടു


തിരഞ്ഞെടുത്ത അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ താരിഫ് പ്രതിരോധ നടപടികള്‍ പരിഗണിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് വാഷിംഗ്ടണ്‍ 50 ശതമാനം ഉയര്‍ന്ന തീരുവ ചുമത്തിയതിന് മുറുപടിയായാണ് ഇത്.

അംഗീകാരം ലഭിച്ചാല്‍, ജൂലൈ 31 ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എല്ലാ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 25 ശതമാനം തീരുവ പ്രഖ്യാപിച്ചതിനുശേഷമുള്ള ന്യൂഡല്‍ഹിയുടെ ആദ്യത്തെ ഔപചാരിക പ്രതികാര നടപടിയായിരിക്കും ഇത്.

ട്രംപ് ഭരണകൂടം ലോഹങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ ഫെബ്രുവരി മുതല്‍ സ്റ്റീല്‍, അലുമിനിയം തര്‍ക്കം പുകയുകയാണ്. ജൂണില്‍ തീരുവ ഇരട്ടിയായി 50 ശതമാനമാക്കി. ഇത് കുറഞ്ഞത് 7.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ കയറ്റുമതിയെ ബാധിച്ചു.

ഇന്ത്യ ലോക വ്യാപാര സംഘടനയില്‍ യുഎസ് താരിഫ് സംബന്ധിച്ച പരാതി ഉന്നയിച്ചെങ്കിലും വാഷിംഗ്ടണ്‍ ചര്‍ച്ചകള്‍ നിരസിച്ചു.വ്യാപാര സംഘടനയുടെ നിയമ പ്രകാരം പ്രതികാര നടപടിക്ക് നിയമപരമായ കാരണങ്ങള്‍ ന്യൂഡല്‍ഹി ഇപ്പോള്‍ ഒരുക്കിയിട്ടുണ്ട്.

യുഎസ് ഇന്ത്യയിലേക്ക് 45 ബില്യണ്‍ ഡോളറിലധികം വിലവരുന്ന സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്നു. അതേസമയം അടുത്തിടെയുള്ള താരിഫ് തരംഗത്തിന് മുമ്പ് അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി 86 ബില്യണ്‍ ഡോളറായിരുന്നു. പ്രതികാര തീരുവകള്‍ മുന്നോട്ട് പോയാല്‍ വ്യാപാര വിടവ് കൂടുതല്‍ മാറിയേക്കാം.

ഫെബ്രുവരിയില്‍ പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറായി വര്‍ദ്ധിപ്പിക്കുമെന്നും സമഗ്രമായ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സെന്‍സിറ്റീവ് മേഖലകളില്‍ കൂടുതല്‍ വിപണി പ്രവേശനം എന്ന യുഎസ് ആവശ്യത്തെത്തുടര്‍ന്ന് ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു. ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങലുകളെക്കുറിച്ചുള്ള വാഷിംഗ്ടണിന്റെ വിമര്‍ശനത്തോടെ ഈ തര്‍ക്കം കൂടുതല്‍ സങ്കീര്‍ണ്ണമായി. ഈ സാഹചര്യത്തിലാണ് യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ചുമത്തുന്നത് ഇന്ത്യ പരിഗണിക്കുന്നത്.