image

8 Jun 2025 5:26 PM IST

Economy

എഫ്ഡിഐ; മഹാരാഷ്ട്രയും കര്‍ണാടകയുംകൂടി നേടിയത് 51%

MyFin Desk

എഫ്ഡിഐ; മഹാരാഷ്ട്രയും   കര്‍ണാടകയുംകൂടി നേടിയത് 51%
X

Summary

മഹാരാഷ്ട്രയിലേക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്തിയത് 19.6 ബില്യണ്‍ ഡോളര്‍


കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ 51 ശതമാനവും മഹാരാഷ്ട്രയും കര്‍ണാടകയുംകൂടി നേടിയതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2024-25 ഏപ്രില്‍-മാര്‍ച്ച് കാലയളവില്‍ മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിച്ചത്.19.6 ബില്യണ്‍ യുഎസ് ഡോളറാണ് സംസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്. രാജ്യത്തെ മൊത്തം എഫ്ഡിഐയുടെ 31 ശതമാനവും ഇതിലൂടെയാണ് ലഭിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കര്‍ണാടകയ്ക്ക് 6.62 ബില്യണ്‍ യുഎസ് ഡോളറിന്റെ വിദേശ നിക്ഷേപം ലഭിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഡല്‍ഹി (6 ബില്യണ്‍ യുഎസ് ഡോളര്‍), ഗുജറാത്ത് (5.71 ബില്യണ്‍ യുഎസ് ഡോളര്‍), തമിഴ്നാട് (3.68 ബില്യണ്‍ യുഎസ് ഡോളര്‍), ഹരിയാന (3.14 ബില്യണ്‍ യുഎസ് ഡോളര്‍), തെലങ്കാന (3 ബില്യണ്‍ യുഎസ് ഡോളര്‍) എന്നിവയാണ് തൊട്ടുപിന്നില്‍.

മഹാരാഷ്ട്രയിലേക്കും കര്‍ണാടകയിലേക്കും പരമാവധി നിക്ഷേപം എത്താനുള്ള പ്രധാന കാരണം അടിസ്ഥാന സൗകര്യങ്ങളിലെ ഗണ്യമായ പുരോഗതിയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും അത് ഇന്ത്യയിലെ എഫ്ഡിഐക്ക് ആകര്‍ഷകമായ സ്ഥലങ്ങളാക്കി മാറ്റുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി നിക്ഷേപം, പുനര്‍നിക്ഷേപ വരുമാനം, മറ്റ് മൂലധനം എന്നിവ ഉള്‍പ്പെടുന്ന മൊത്തം എഫ്ഡിഐ 14 ശതമാനം വര്‍ധിച്ച് 81.04 ബില്യണ്‍ യുഎസ് ഡോളറായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2023-24 ല്‍ ഇത് 71.3 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.