image

4 July 2025 3:01 PM IST

Economy

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍; ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി സൂചന

MyFin Desk

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍;  ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി സൂചന
X

Summary

പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും ട്രംപില്‍നിന്നും അന്തിമതീരുമാനത്തിനായി കാത്തിരിക്കുന്നു


ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി സൂചന. പ്രഖ്യാപനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍നിന്നും അന്തിമ തീരുമാനത്തിന് കാത്തിരിക്കുകയാണെന്ന് വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു.

'ഇരു വിഭാഗങ്ങളും സംസാരിച്ചു കഴിഞ്ഞു. ഇനി രാഷ്ട്രീയ തീരുമാനമാണ് ഉണ്ടാകേണ്ടത്. അതിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. പ്രഖ്യാപനം രണ്ട് രാഷ്ട്രത്തലവന്മാരുടെയും ഷെഡ്യൂളുകളെ ആശ്രയിച്ചിരിക്കുന്നു,' ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ വഴിത്തിരിവിന്റെ വക്കിലായതിനാല്‍, ഈ വാരാന്ത്യത്തില്‍ തന്നെ ഒരു പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

'ഈ വാരാന്ത്യത്തില്‍ തന്നെ കരാര്‍ പ്രഖ്യാപിക്കപ്പെടുമെന്നോ അല്ലെങ്കില്‍ ജൂലൈ 9 ന് വളരെ മുമ്പുതന്നെ ഇടപാടിനെക്കുറിച്ച് ഉറപ്പുണ്ടാകുമെന്നോ ഇപ്പോഴും പ്രതീക്ഷിക്കുന്നു,' ഉദ്യോഗസ്ഥര്‍ സൂചന നല്‍കി.

സെന്‍സിറ്റീവ് ആയ ക്ഷീര, കാര്‍ഷിക മേഖലകളിലേക്ക് കൂടുതല്‍ പ്രവേശനം നല്‍കുന്നതിനെ എതിര്‍ത്ത് ഇന്ത്യ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും, മൃഗങ്ങളുടെ തീറ്റയില്‍ ഉപയോഗിക്കുന്ന ചില ജനിതകമാറ്റം വരുത്തിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി അനുവദിക്കാനുള്ള അഭ്യര്‍ത്ഥനയില്‍ ഇന്ത്യ വഴങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

ജൂണ്‍ 27 ന് ഒരു ഇന്ത്യന്‍ സംഘം അവിടെ എത്തിയതിനുശേഷം ഒരാഴ്ചയായി വാഷിംഗ്ടണില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ, ക്ഷീര, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍, പ്രത്യേകിച്ച് ജനിതകമാറ്റം വരുത്തിയ വിളകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ന്യൂഡല്‍ഹി നിലപാട് കര്‍ശനമാക്കിയിരുന്നു.

വാണിജ്യ മന്ത്രാലയത്തിന്റെ പ്രത്യേക സെക്രട്ടറി രാജേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ചര്‍ച്ചാ സംഘമാണ് ചര്‍ച്ചകളുടെ പൂര്‍ത്തീകരണത്തിനായി വാഷിംഗ്ടണിലുള്ളത്.

ഇതിനുമുമ്പ്, ജൂണ്‍ 5 മുതല്‍ 10 വരെ ഇന്ത്യയും യുഎസും നേരിട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഡൊണാള്‍ഡ് ട്രംപിന്റെ 26 ശതമാനം താരിഫുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. ഒപ്പം തുണിത്തരങ്ങള്‍, തുകല്‍, പാദരക്ഷകള്‍ തുടങ്ങിയ കയറ്റുമതികള്‍ക്ക് ഗണ്യമായ താരിഫ് ഇളവുകള്‍ നേടാനും രാജ്യം ശ്രമിക്കുന്നു.

ഉയര്‍ന്ന യുഎസ് ലെവികള്‍ ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, വെള്ളിയാഴ്ച മുതല്‍ തന്നെ വ്യാപാര പങ്കാളികള്‍ക്ക് അവരുടെ താരിഫ് നിരക്കുകള്‍ അറിയിച്ചുകൊണ്ട് കത്തുകള്‍ അയയ്ക്കാന്‍ തുടങ്ങുമെന്ന് ് ട്രംപ് പറഞ്ഞു.

വെള്ളിയാഴ്ച 10-12 രാജ്യങ്ങള്‍ക്ക് കത്തുകള്‍ ലഭിക്കുമെന്നും 60-70 ശതമാനം മുതല്‍ 10-20 ശതമാനം വരെ മൂല്യമുള്ളതായിരിക്കുമെന്നും താരിഫുകളെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 1 മുതല്‍ രാജ്യങ്ങള്‍ ഈ താരിഫുകള്‍ നല്‍കി തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയുമായി ഒരു വ്യാപാര കരാറിലെത്തുന്നതിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം ജൂലൈ 2 ന് ട്രംപ് സൂചിപ്പിച്ചു. ബ്രിട്ടന്‍, ചൈന, വിയറ്റ്‌നാം എന്നിവയുമായി പരിമിതമായ കരാറുകള്‍ക്ക് യുഎസ് ഇതിനകം സമ്മതിച്ചിട്ടുണ്ട്.