image

20 March 2026 7:44 PM IST

Economy

രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്; നാല് വര്‍ഷത്തിനിടയിലെ താഴ്ന്ന നിലയില്‍

MyFin Desk

രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്;  നാല് വര്‍ഷത്തിനിടയിലെ താഴ്ന്ന നിലയില്‍
X

Summary

നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന തകര്‍ച്ചയാണിന്ന് സംഭവിച്ചത്. ഈ ഒരൊറ്റ ആഴ്ചയില്‍ മാത്രം മൂല്യത്തില്‍ 1.3 ശതമാനത്തിന്റെ ഇടിവുണ്ടായി


പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതോടെ ആഗോള വിപണിയിലുണ്ടായ അനിശ്ചിതത്വം ഇന്ത്യന്‍ രൂപയെ കൂപ്പുകുത്തിച്ചു. വെള്ളിയാഴ്ച മാത്രം 82 പൈസ ഇടിഞ്ഞ് ഡോളറിനെതിരെ 93.71 എന്ന റെക്കോര്‍ഡ് താഴ്ന്ന നിരക്കിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന തകര്‍ച്ചയാണിത്. ഈ ഒരൊറ്റ ആഴ്ചയില്‍ മാത്രം മൂല്യത്തില്‍ 1.3 ശതമാനത്തിന്റെ ഇടിവുണ്ടായി. ഓഹരി വിപണിയില്‍ ഉണര്‍വ് പ്രകടമായിട്ടും കറന്‍സി വിപണിയിലെ തളര്‍ച്ച നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് രൂപയ്ക്ക് കടുത്ത തിരിച്ചടിയായത്. രണ്ടാഴ്ച മുമ്പ് യുദ്ധം ആരംഭിച്ചത് മുതല്‍ എണ്ണവില 53% വര്‍ധിച്ച് ബാരലിന് 119 ഡോളര്‍ വരെ എത്തിയിരുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം തടസ്സപ്പെടുമെന്ന ഭീതി നിലനില്‍ക്കുന്നത് ഇന്ത്യയെപ്പോലെയുള്ള വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളെ സാരമായി ബാധിക്കുന്നു. ഇന്ത്യയുടെ പകുതിയോളം എണ്ണ-വാതക ഇറക്കുമതിയും ഈ പാതയിലൂടെയായതിനാല്‍, എണ്ണവിലയിലെ ഓരോ വര്‍ധനവും രാജ്യത്തിന്റെ പണപ്പെരുപ്പം ഉയര്‍ത്താനും സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കാനും കാരണമാകുന്നു.

രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് പിന്നിലെ മറ്റൊരു പ്രധാന കാരണം വിദേശ നിക്ഷേപകരുടെ കൂട്ടായ പിന്‍വാങ്ങലാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ഡോളറിന് പ്രിയമേറിയതോടെ, ഈ മാസം മാത്രം എട്ട് ബില്യണ്‍ ഡോളറിലധികം നിക്ഷേപമാണ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്. 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ മൂലധന ചോര്‍ച്ചയാണിത്. ഈ വര്‍ഷം ഇതുവരെ 5.5% മൂല്യമിടിഞ്ഞതോടെ ഏഷ്യയിലെ തന്നെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറന്‍സിയായി രൂപ മാറി.

വരും ദിവസങ്ങളിലും രൂപയുടെ നില പരുങ്ങലിലായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. യുദ്ധം ശമിച്ചില്ലെങ്കില്‍ രൂപയുടെ മൂല്യം ഉടന്‍ തന്നെ 95 കടന്നേക്കുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്സ്, യുബിഎസ് തുടങ്ങിയ ആഗോള ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. രൂപ ദുര്‍ബലമാകുന്നതോടെ ഇന്ധനത്തിനും മറ്റ് ഇറക്കുമതി സാധനങ്ങള്‍ക്കും വില കൂടും. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിക്കുമെന്നുറപ്പാണ്. സാഹചര്യം നേരിടാന്‍ പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായേക്കും.