image

28 April 2025 10:55 AM

Economy

വ്യാപാരയുദ്ധം; ആഘാതം യുഎസില്‍ പ്രകടമാകുന്നതായി റിപ്പോര്‍ട്ട്

MyFin Desk

trade war, impact reportedly showing in the us
X

Summary

  • യുഎസ് റീട്ടെയിലര്‍മാര്‍ ഇതിനകം തന്നെ ഷെല്‍ഫുകള്‍ കാലിയാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
  • യുഎസിലെ ലോജിസ്റ്റിക് സ്ഥാപനങ്ങളുടെ കണ്ടെയ്‌നര്‍ ബുക്കിംഗുകളില്‍ ഇടിവ്


പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചൈനയുമായുള്ള വ്യാപാര യുദ്ധത്തിന്റെ ആഘാതം യുഎസ് സമ്പദ്വ്യവസ്ഥയില്‍ പ്രകടമാകാന്‍ തുടങ്ങി

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനക്കെതിരെ പ്രഖ്യാപിച്ച കനത്ത തീരുവയുടെ ആഘാതം യുഎസില്‍ പ്രകടമാകാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം യുഎസിലെ വാള്‍മാര്‍ട്ട് ഉള്‍പ്പെടെയുള്ള റീട്ടെയിലര്‍മാര്‍ ഇതിനകം തന്നെ ഷെല്‍ഫുകള്‍ കാലിയാകുമെന്നും വില ഉയരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചൈനീസ് ഇറക്കുമതിക്ക് 145 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനുശേഷം, യുഎസിലെ ലോജിസ്റ്റിക് സ്ഥാപനങ്ങളുടെ കണ്ടെയ്‌നര്‍ ബുക്കിംഗുകളില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തി.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ എത്തുന്ന പ്രധാന കവാടമായ ലോസ് ഏഞ്ചല്‍സ് തുറമുഖത്ത് മെയ് 4 ന് ആരംഭിക്കുന്ന ആഴ്ചയില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഷെഡ്യൂള്‍ ചെയ്ത വരവില്‍ 33 ശതമാനം കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വിമാന ചരക്ക് കമ്പനികളും സമാനമായി ബുക്കിംഗുകളില്‍ ഗണ്യമായ കുറവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അനിശ്ചിതത്വം കാരണം യുഎസിലേക്കുള്ള കയറ്റുമതി കുറഞ്ഞു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ പരമ്പരാഗതമായി യുഎസില്‍ ബാക്ക്-ടു-സ്‌കൂള്‍, ക്രിസ്മസ് ഷോപ്പിംഗ് സീസണുകള്‍ക്കുള്ള തയ്യാറെടുപ്പുകളുടെ ആരംഭം കുറിക്കുന്നതാണ്. തുടര്‍ച്ചയായ അനിശ്ചിതത്വം പല സ്ഥാപനങ്ങളെയും ഓര്‍ഡറുകള്‍ പൂര്‍ണ്ണമായും റദ്ദാക്കാന്‍ പ്രേരിപ്പിച്ചേക്കാം.

യുഎസ് വിപണികളില്‍ പ്രവേശിക്കുന്നതിനുള്ള ചെലവ് 1930 കള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. കുറഞ്ഞത് 10 ശതമാനമെങ്കിലും അടിസ്ഥാന താരിഫ് പുതിയ മാനദണ്ഡമായി മാറുമെന്ന സ്വീകാര്യത വര്‍ദ്ധിച്ചുവരികയാണ്.

145 ശതമാനം താരിഫ് ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന് ട്രംപ് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും, ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ യുഎസില്‍ സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ഭീതിയും പടരുന്നുണ്ട്.