image

7 Feb 2026 12:27 PM IST

Economy

റഷ്യ വേണ്ട? 42 ലക്ഷം കോടിയുടെ India-US കരാര്‍; ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍!

Sruthi M M

ഇന്ത്യ-യുഎസ് പതാകകളും വ്യാപാര ചർച്ചകളെ സൂചിപ്പിക്കുന്ന ഗ്രാഫും - ട്രംപിന്റെ പുതിയ താരിഫ് നയം വിശകലനം ചെയ്യുന്നു.
X

ഇന്ത്യ-യുഎസ് പതാകകളും വ്യാപാര ചർച്ചകളെ സൂചിപ്പിക്കുന്ന ഗ്രാഫും - ട്രംപിന്റെ പുതിയ താരിഫ് നയം വിശകലനം ചെയ്യുന്നു.

Summary

മോദി-ട്രംപ് ചർച്ചകളിൽ പിറന്നത് പുതിയ ചരിത്രം; അമേരിക്കൻ വിപണി കീഴടക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ഓഹരി വിപണിയെയും സാധാരണക്കാരനെയും ഈ കരാർ എങ്ങനെ ബാധിക്കും?


ഭാരതത്തിന്റെ സാമ്പത്തിക ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിക്കപ്പെട്ടിരിക്കുകയാണ്. വെറുമൊരു വ്യാപാര കരാറല്ല .വരും ദശാബ്ദങ്ങളില്‍ ലോകത്തിന്റെ സാമ്പത്തിക ഭൂപടം ആര് ഭരിക്കുമെന്ന് നിശ്ചയിക്കുന്ന ഒരു മഹാശക്തി പ്രഖ്യാപനമാണ് നടന്നത്. 2026 ഫെബ്രുവരിയില്‍, ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ - അമേരിക്കയും ഇന്ത്യയും - തമ്മില്‍ 500 ബില്യണ്‍ ഡോളറിന്റെ ഇടക്കാല വ്യാപാര കരാര്‍ ഒപ്പിട്ടിരിക്കുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ആരംഭിച്ച ചര്‍ച്ചകള്‍ ഇന്ന് ലോകം ഉറ്റുനോക്കുന്ന ഒരു റെക്കോര്‍ഡ് നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. എന്താണ് ഈ കരാറിലെ നിര്‍ണ്ണായക പോയിന്റുകള്‍? നമ്മുടെ പോക്കറ്റുകളെയും ഓഹരി വിപണിയെയും ഇത് എങ്ങനെ ബാധിക്കും? ഇതിന്റെ ഔദ്യോഗിക രേഖകള്‍ നമുക്ക് തരുന്ന സൂചനകള്‍ എന്താണ്? നമുക്ക് വിശദമായി പരിശോധിക്കാം.

കരാറിന്റെ പശ്ചാത്തലം: എന്തുകൊണ്ട് ഇപ്പോള്‍?

കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ ചില ഉരസലുകള്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ച്, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരില്‍ അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന 50 ശതമാനം വരെയുള്ള അധിക നികുതികള്‍ ഇന്ത്യന്‍ കയറ്റുമതിക്കാരെ ശ്വാസം മുട്ടിച്ചിരുന്നു. എന്നാല്‍ ഈ പുതിയ കരാറിലൂടെ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കപ്പെടുകയാണ്. അമേരിക്കയുടെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ 14257 പ്രകാരം, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ഉണ്ടായിരുന്ന ഉയര്‍ന്ന നികുതികള്‍ 18 ശതമാനമായി വെട്ടിക്കുറച്ചു. ഇത് തുടക്കം മാത്രമാണ്. കരാര്‍ പൂര്‍ണ്ണരൂപത്തില്‍ എത്തുന്നതോടെ ഇത് പൂജ്യം ശതമാനമായി മാറാനുള്ള വഴി തെളിഞ്ഞുവെന്ന് വേണം വിലയിരുത്താന്‍

ഇന്ത്യ നല്‍കിയ വാഗ്ദാനം: 500 ബില്യണ്‍ ഡോളറിന്റെ പര്‍ച്ചേസ് പ്ലാന്‍

അമേരിക്കയ്ക്ക് ഇന്ത്യ നല്‍കിയ ഏറ്റവും വലിയ ഉറപ്പ് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 500 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വാങ്ങും എന്നതാണ്. ഇത് കേവലം സാധനങ്ങള്‍ വാങ്ങലല്ല, മറിച്ച് ഇന്ത്യയുടെ ഊര്‍ജ്ജ-സാങ്കേതിക ഭദ്രത ഉറപ്പാക്കലാണ്. കരാര്‍ വരാന്‍ പോകുന്ന മേഖലകള്‍ ഇനി പറയുന്നവയാണ്.

ഊര്‍ജ്ജം: റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നത് കുറച്ച് പകരം അമേരിക്കയില്‍ നിന്നുള്ള എല്‍.എന്‍.ജി , കോക്കിംഗ് കോള്‍ എന്നിവ വലിയ തോതില്‍ ഇന്ത്യ ഇറക്കുമതി ചെയ്യും.

വ്യോമയാനം: ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ആവശ്യമായ നൂറുകണക്കിന് പുതിയ വിമാനങ്ങളും സ്‌പെയര്‍ പാര്‍ട്‌സുകളും അമേരിക്കയില്‍ നിന്ന് എത്തും. ബോയിംഗ് പോലുള്ള കമ്പനികള്‍ക്ക് ഇത് വലിയ ചാകരയാണ്.

ഹൈ-ടെക് ഉപകരണങ്ങള്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തില്‍ ഇന്ത്യയ്ക്ക് ഏറ്റവും ആവശ്യമുള്ള ഗ്രാഫിക്‌സ് പ്രൊസസിങ് യൂണിറ്റ് അമേരിക്കന്‍ സാങ്കേതിക വിദ്യയില്‍ നിന്ന് നേരിട്ട് ലഭ്യമാകും.

ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ലോട്ടറിയോ?

ഈ കരാര്‍ മൂലം കേരളത്തിലെയും ഇന്ത്യയിലെയും വിവിധ വ്യവസായ മേഖലകള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ സമാനതകളില്ലാത്തതാണ്. ഔദ്യോഗിക രേഖകള്‍ പ്രകാരം താഴെ പറയുന്ന മേഖലകള്‍ക്കാണ് പ്രധാന ഇളവുകള്‍ ലഭിക്കുന്നത്:

ടെക്‌സ്‌റ്റൈല്‍സ് & വസ്ത്രങ്ങള്‍: അമേരിക്കന്‍ വിപണിയിലേക്ക് കുറഞ്ഞ നികുതിയില്‍ വസ്ത്രങ്ങള്‍ കയറ്റി അയക്കാം. ഇത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

ജെംസ് ആന്‍ഡ് ജ്വല്ലറി: വജ്രങ്ങള്‍ക്കും രത്‌നങ്ങള്‍ക്കും ഉണ്ടായിരുന്ന ഉയര്‍ന്ന നികുതി ഒഴിവാക്കുന്നത് ഗുജറാത്തിലെയും മുംബൈയിലെയും ഡയമണ്ട് വ്യവസായത്തിന് വലിയ ആശ്വാസമാണ്.

ഫാര്‍മസ്യൂട്ടിക്കല്‍സ്: ഇന്ത്യന്‍ ജനറിക് മരുന്നുകള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കും. ലുപിന്‍, സണ്‍ ഫാര്‍മ തുടങ്ങിയ കമ്പനികളുടെ വളര്‍ച്ചയ്ക്ക് ഇത് വേഗം കൂട്ടും.

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍: അണ്ടിപ്പരിപ്പ്, പഴങ്ങള്‍, വൈന്‍, സോയാബീന്‍ ഓയില്‍ എന്നിവയുടെ വിപണി ഇന്ത്യ അമേരിക്കയ്ക്ക് തുറന്നു കൊടുക്കുമ്പോള്‍, പകരമായി ഇന്ത്യന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ പ്രവേശനം എളുപ്പമാകും.

വിപണിയില്‍ ഇനിയെന്ത്?

ഡോളറിനെതിരെ രൂപ കരുത്തുറ്റതാകാന്‍ ഈ കരാര്‍ സഹായിക്കും. നിലവില്‍ ഡോളറിന് 90.40 എന്ന നിലയില്‍ നിന്ന് രൂപയ്ക്ക് കൂടുതല്‍ സ്ഥിരത കൈവരും. അതുപോലെ സാങ്കേതിക വിദ്യയിലുള്ള സഹകരണം വര്‍ദ്ധിക്കുന്നത് ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ ഐടി ഭീമന്മാര്‍ക്ക് യുഎസ് പ്രോജക്റ്റുകള്‍ എളുപ്പത്തില്‍ ലഭിക്കാന്‍ കാരണമാകും.കൂടാതെ യുഎസ് സാങ്കേതിക വിദ്യ ഇന്ത്യയിലേക്ക് വരുന്നത് ഡിഫന്‍സ് സ്റ്റോക്കുകള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാകും. ഇനി ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ഇതൊരു നികുതി കുറയ്ക്കല്‍ മാത്രമല്ല ഈ കരാര്‍. വര്‍ഷങ്ങളായി നിലനിന്നിരുന്ന ചില നിയമപരമായ തടസ്സങ്ങള്‍ നീക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ടെന്നതാണ്. അമേരിക്കന്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഉണ്ടായിരുന്ന ലൈസന്‍സിംഗ് പ്രശ്‌നങ്ങള്‍ ലഘൂകരിക്കും.വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള തടസ്സങ്ങള്‍ നീക്കും.ആറ് മാസത്തിനുള്ളില്‍ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയില്‍ ഏകോപനം കൊണ്ടുവരും. ഇവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നതാണ്.

ചൈനയെ മറികടക്കാനുള്ള ഇന്ത്യയുടെ തന്ത്രം

ഈ കരാറിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ലക്ഷ്യം ചൈനയെ ആഗോള സപ്ലൈ ചെയിനില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്നതാണ്. അമേരിക്കയ്ക്ക് വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു പങ്കാളിയായി ഇന്ത്യ മാറുന്നതോടെ, ലോകത്തെ പ്രമുഖ കമ്പനികളെല്ലാം തങ്ങളുടെ നിര്‍മ്മാണ യൂണിറ്റുകള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാന്‍ പ്രേരിപ്പിക്കപ്പെടും. ഇത് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ ഒരു ആഗോള ബ്രാന്‍ഡാക്കി മാറ്റും.ഈ 500 ബില്യണ്‍ ഡോളര്‍ കരാര്‍ കേവലം ഒരു തുടക്കം മാത്രമാണ്. ഇത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ 5 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യത്തിലേക്ക് വേഗത്തില്‍ എത്തിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.