26 March 2023 4:26 PM IST
Summary
യു എസ് ആസ്ഥാനമായയുള്ള ജി ക്യു ജി പാർട്ട്നേഴ്സിന്റെ അദാനി ഗ്രൂപ്പിലുള്ള നിക്ഷേപം വിദേശ നിക്ഷേപകർക്ക് വലിയ പ്രചോദനം നൽകിയിട്ടുണ്ട്.
മാർച്ച് മാസത്തിൽ ഇതുവരെയായി വിദേശ നിക്ഷേപകർ 7,200 കോടി രൂപയുടെ നിക്ഷേപമാണ് ആഭ്യന്തര വിപണിയിൽ നടത്തിയിട്ടുള്ളത്. യു എസ് ആസ്ഥാനമായയുള്ള ജി ക്യു ജി പാർട്ട്നേഴ്സിന്റെ അദാനി ഗ്രൂപ്പിലുള്ള നിക്ഷേപം വിദേശ നിക്ഷേപകർക്ക് വലിയ പ്രചോദനം നൽകിയിട്ടുണ്ട്.
എന്നാൽ ഈയടുത്ത് യു എസ് ബാങ്കിങ് മേഖലയിലുണ്ടായ പ്രതിസന്ധിയുടെ സമ്മർദ്ദം ആഗോള വിപണികളിൽ പ്രതിഫലിച്ചതിനാൽ ഹ്രസ്വ കാലത്തേക്ക് നിക്ഷേപകർ കൂടുതൽ ജാഗരൂകരാകാൻ സാധ്യതയുണ്ടെന്ന് ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
സിലിക്കൺ വാലി ബാങ്ക്, സിഗ്നേച്ചർ ബാങ്ക് എന്നി ബാങ്കുകളുടെ തകർച്ചയാണ് ഇപ്പോഴത്തെ വെല്ലുവിളിക്ക് പ്രധാന കാരണം.
പ്രതിസന്ധികൾ രൂക്ഷമായി തുടരുന്നുണ്ടെങ്കിലും ഭൂരിഭാഗം ആഗോള വിപണികളും ഒരു പരിധി വരെ തിരിച്ചു വന്നിട്ടുണ്ട്.
മാർച്ച് 25 വരെയുള്ള കണക്കു പ്രകാരം വിദേശ നിക്ഷേപകർ 7,233 കോടി രൂപയുടെ നിക്ഷേപമാണ് വിപണിയിൽ നടത്തിയിട്ടുള്ളത്.
ഫെബ്രുവരിയിൽ 5,294 കോടി രൂപയുടെയും, ജനുവരിയിൽ 28,852 കോടി രൂപയുടെയും ഓഹരികൾ വിറ്റഴിച്ചിരുന്നു. ഡിസംബർ മാസത്തിൽ 11,119 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.
അദാനി ഗ്രൂപ്പിലെ ജി ക്യു ജി ഗ്രൂപ്പിന്റെ നിക്ഷേപം ഒഴിച്ച നോക്കിയാൽ വിപണിയിൽ വിദേശ നിക്ഷേപകർ തുടർച്ചയായി ഓഹരികൾ വിറ്റഴിക്കുന്ന സാഹചര്യമാണുള്ളത്.
2023 ആരംഭിച്ച മൂന്ന് മാസം പിന്നിടുമ്പോൾ എഫ് പിഐകൾ 26913 കോടി രൂപയുടെ ഓഹരിക്കന് വിപണിയിൽ വിറ്റഴിച്ചത്. മറുവശത്ത് 313 കോടി രൂപ ഡെബ്റ്റ് മാർക്കെറ്റിൽ നിന്നും പിൻവലിച്ചിട്ടുണ്ട്.
ഓട്ടോ മൊബൈൽ, ധനകാര്യം, മെറ്റൽ, ഊർജ, മൈനിങ് മേഖലയിലെ ഓഹരികളിലാണ്ഈറ്റവും അധികം നിക്ഷേപം നടത്തിയിട്ടുള്ളത്. എങ്കിലും ഏറ്റവുമധികം ഐടി മേഖലയിലെ ഓഹരികളാണ് വിറ്റഴിച്ചിട്ടുള്ളത്
ചൈന പോലുള്ള വിപണികളിൽ ഈ മാസം തുടർച്ചയായി നിക്ഷേപം വർധിച്ചിട്ടുണ്ട്. ഇന്ത്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും നിക്ഷേപം ഉണ്ടായി. എന്നാൽ ഫിലിപ്പീൻസ്, സൗത്ത് കൊറിയ, തായ്‌വാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ തുടർച്ചയായ പിൻവാങ്ങൽ ഉണ്ടായി.