image

15 Jun 2025 3:23 PM IST

News

ജി 7 ഉച്ചകോടി; പ്രധാനമന്ത്രി യാത്ര തിരിച്ചു

MyFin Desk

G20 | Inflation |  Narendra Modi
X

Summary

  • ഓപ്പറേഷന്‍ സിന്ദൂറിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദര്‍ശനം
  • സൈപ്രസും, ക്രൊയേഷ്യയും മോദി സന്ദര്‍ശിക്കും


ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രതിരിച്ചു. കാനഡയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനോടൊപ്പം സൈപ്രസും ക്രൊയേഷ്യയും മോദി സന്ദര്‍ശിക്കും. ഓപ്പറേഷന്‍ സിന്ദൂറിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.

അഞ്ചുദിവസത്തെ സന്ദര്‍ശനത്തിന്റെ ആദ്യഘട്ടമായി പ്രധാനമന്ത്രി സൈപ്രസിലാണ് ആദ്യമെത്തുക. ജൂണ്‍ 15 മുതല്‍ 16 വരെ അദ്ദേഹം സൈപ്രസില്‍ തങ്ങും. തുടര്‍ന്ന് ജൂണ്‍ 16, 17 തീയതികളില്‍ ജി 7 ഉച്ചകോടിക്കായി കാനഡയിലെ കാനനാസ്‌കിസിലേക്ക് പോകും. പര്യടനത്തിന്റെ അവസാന ഘട്ടത്തില്‍ പ്രധാനമന്ത്രി 18 ന് ക്രൊയേഷ്യയിലേക്ക് പോകും. ജൂണ്‍ 19 ന് അദ്ദേഹം തിരിച്ചെത്തും.

ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് നല്‍കുന്ന ഉറച്ച പിന്തുണയ്ക്ക് പങ്കാളി രാജ്യങ്ങള്‍ക്ക് നന്ദി പറയുന്നതിനും, എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയെ നേരിടുന്നതില്‍ ആഗോള ധാരണ വളര്‍ത്തുന്നതിനുമുള്ള അവസരം കൂടിയാണ് ഈ ത്രിരാഷ്ട്ര പര്യടനം.

സൈപ്രസില്‍, പ്രധാനമന്ത്രി മോദി പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡെസുമായി കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിപുലീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും.

'ജൂണ്‍ 15-16 തീയതികളില്‍, പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സിന്റെ ക്ഷണപ്രകാരം സൈപ്രസ് റിപ്പബ്ലിക് സന്ദര്‍ശിക്കും. മെഡിറ്ററേനിയന്‍ മേഖലയിലും യൂറോപ്യന്‍ യൂണിയനിലും സൈപ്രസ് ഒരു അടുത്ത സുഹൃത്തും ഒരു പ്രധാന പങ്കാളിയുമാണ്. വ്യാപാരം, നിക്ഷേപം, സുരക്ഷ, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ നമ്മുടെ ചരിത്രപരമായ ബന്ധങ്ങള്‍ വികസിപ്പിക്കാനും ബന്ധം വികസിപ്പിക്കാനും ജനങ്ങള്‍ തമ്മിലുള്ള വിനിമയങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഈ സന്ദര്‍ശനം അവസരമൊരുക്കും,' പ്രധാനമന്ത്രി പറഞ്ഞു.

സൈപ്രസിലേക്ക് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി 20 വര്‍ഷത്തിനിടെ നടത്തുന്ന ആദ്യ സന്ദര്‍ശനം കൂടിയാണിത്.

പര്യടനത്തിന്റെ രണ്ടാം ഘട്ടത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കാനഡയിലേക്ക് പോകും.

ഊര്‍ജ്ജ സുരക്ഷ, സാങ്കേതിക സഹകരണം, നവീകരണം എന്നിവയുള്‍പ്പെടെയുള്ള പ്രധാന ആഗോള വെല്ലുവിളികളില്‍ ഇന്ത്യയുടെ നിലപാട് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഖാലിസ്ഥാന്‍ വിഷയത്തില്‍ ന്യൂഡല്‍ഹിയും ഒട്ടാവയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനുശേഷം പ്രധാനമന്ത്രി മോദിയുടെ കാനഡയിലേക്കുള്ള ആദ്യ യാത്രയാണിത് എന്നതിനാല്‍ ഈ സന്ദര്‍ശനം പ്രാധാന്യമര്‍ഹിക്കുന്നു.

ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി മോദി ക്രൊയേഷ്യന്‍ റിപ്പബ്ലിക്കിലേക്ക് പോകുകയും പ്രസിഡന്റ് സോറന്‍ മിലനോവിച്ചും പ്രധാനമന്ത്രി ആന്‍ഡ്രെജ് പ്ലെന്‍കോവിച്ചും കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ക്രൊയേഷ്യ സന്ദര്‍ശിക്കുന്നത് ഇതാദ്യമായിരിക്കും.