25 Oct 2023 11:02 PM IST
ദുരുദ്ദേശകരമായ ചലച്ചിത്ര നിരൂപണം പ്രസിദ്ധീകരിക്കുന്ന ഓൺലൈനുകൾക്കെതിരെ നടപടി ആവശ്യ൦: ഹൈക്കോടതി
MyFin Desk
ചലച്ചിത്രങ്ങളുടെ വരുമാനത്തെ ബാധിക്കുന്ന വിധത്തിൽ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ദുരുദ്ദേശപരമായ സിനിമ റിവ്യുകളോ, സിനിമയെ മോശമായി ബാധിക്കുന്ന തരത്തിലുള്ള പ്രചരണങ്ങളോ വരുന്നില്ലെന്ന് ഉറപ്പാക്കുകയും സൂക്ഷമ നിരീക്ഷണം നടത്തുകയും ചെയ്യേണ്ട ആവശ്യമുണ്ടന്നു കേരള ഹൈക്കോടതി
വേണ്ടിവന്നാൽ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ (ഐടി ആക്ടി) വ്യവസ്ഥകള്‍ ഉപയോഗിച്ച് അത്തരം അജ്ഞാത ഉള്ളടക്കങ്ങള്‍ക്കെതിരെ കാലതാമസമില്ലാതെ നടപടിയെടുക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിര്‍ദ്ദേശിച്ചു.
അജ്ഞാത അവലോകനങ്ങള്‍ ഒരു വ്യക്തിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാനോ പിടിച്ചുപറി നടത്താനോ ഉള്ള ദുരുദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ നല്‍കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
``ആരോമലിന്റെ ആദ്യത്തെ പ്രണയം'' എന്ന സിനിമയുടെ സംവിധായകന്‍ മുബീന് റൗഫ് സമര്‍പ്പിച്ച ഹര്‍ജികള്‍ ഉള്‍പ്പെടെ രണ്ട് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
വ്‌ളോഗര്‍മാരുടെ അനിയന്ത്രിതമായ വിമര്‍ശനം സിനിമാ വ്യവസായത്തെ ദോഷകരമായി ബാധിക്കുമെന്ന് റൗഫ് തന്റെ പരാതിയിൽ പറഞ്ഞിരുന്നു. .ഹൈക്കോടതി വിഷയം ഏറ്റെടുത്തതോടെ ചിത്രം റിവ്യൂ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെട്ടുവെന്നും ബോക്‌സോഫീസില്‍ മാന്യമായ പ്രകടനം കാഴ്ചവച്ചുവെന്നും കോടതിയെ അറിയിച്ചു.
അവലോകനങ്ങള്‍ പലപ്പോഴും അജ്ഞാതമാണെന്നതാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് ഇന്ന് വാദം കേള്‍ക്കുന്നതിനിടെ കോടതി അഭിപ്രായപ്പെട്ടു. സാങ്കല്‍പ്പിക പേരുകളില്‍ പ്രവര്‍ത്തിക്കുന്ന പേജുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്ന് അമിക്കസ് ക്യൂറി ശ്യാം പത്മനാഭന്‍ കോടതിയെ അറിയിച്ചു.
അതേസമയം, 'പ്രേരിതവും ദോഷകരവും നിഷേധാത്മകവുമായ അവലോകനങ്ങള്‍', 'അവലോകന ആക്രമണങ്ങള്‍' എന്നിവ തടയുന്നതിന് പ്രോട്ടോക്കോളുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേരള സംസ്ഥാന പോലീസ് മേധാവി കോടതിയെ ധരിപ്പിച്ചു. ഈ പ്രോട്ടോക്കോളുകള്‍ സ്വാഗതാര്‍ഹമാണെങ്കിലും, ഈ പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തണമെന്ന് കോടതി പോലീസിനോട് പറഞ്ഞു. അതിനാല്‍, ഈ പ്രോട്ടോക്കോളുകള്‍ പഠിച്ച ശേഷം ഇക്കാര്യത്തില്‍ ഉചിതമായ റിപ്പോര്‍ട്ട സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോട്ടോക്കോളുകള്‍ പരിശോധിക്കാനും പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കാനും അമിക്കസ് ക്യൂറിയോടും ആവശ്യപ്പെട്ടു.
രണ്ടാഴ്ചകൾക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.