image

23 May 2025 4:07 PM IST

News

സര്‍ക്കാര്‍ കരാറുകള്‍ക്കായി ഇനി വിദേശ കമ്പനികളും

MyFin Desk

സര്‍ക്കാര്‍ കരാറുകള്‍ക്കായി  ഇനി വിദേശ കമ്പനികളും
X

Summary

  • 50 ബില്യണ്‍ ഡോളറിലധികം അടങ്കല്‍ തുകയുള്ള കരാറുകളില്‍ യുഎസ് കമ്പനികള്‍ക്ക് പങ്കെടുക്കാം
  • എഫ്ടിഎ അനുസരിച്ച് യുകെയ്ക്ക് ഈ സൗകര്യം ഇപ്പോള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്


രാജ്യത്തെ പൊതു സംഭരണ മേഖലയിലെ ലേല നടപടികളില്‍ വിദേശ നിക്ഷേപകര്‍ക്ക് അവസരം നല്‍കാന്‍ കേന്ദ്രം. യുകെ, യുഎസ് രാജ്യങ്ങളുമായുള്ള വ്യാപാര കരാറിന്റെ പശ്ചാത്തലത്തിലാണ് നീക്കം.

അടിസ്ഥാന സൗകര്യ മേഖലയിലെ റോഡ്, റെയില്‍, ഗതാഗതം. പ്രതിരോധ -വ്യോമ മേഖല, ആരോഗ്യം, തുടങ്ങിയ പൊതു മേഖലയിലേക്കാണ് വിദേശ കമ്പനികള്‍ക്ക് അനുമതി നല്‍കുന്നത്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ആഭ്യന്തര കമ്പനികള്‍ക്കും മാത്രമായി പരിമിതിപ്പെടുത്തിയിരുന്ന കരാറുകള്‍ക്കായി ഇനി മുതല്‍ യുകെ, യുഎസ് കമ്പനികള്‍ക്ക് പങ്കെടുക്കാം. അതുപോലെ ഈ രാജ്യങ്ങളിലെ പൊതുമേഖലയിലെ കരാറുകള്‍ നേടാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും അവസരം ലഭിക്കും.

പ്രതിവര്‍ഷം 700-750 ബില്യണ്‍ ഡോളര്‍ വരുന്ന കരാറുകള്‍ ഇതുവരെ, ഇന്ത്യന്‍ കമ്പനികള്‍ക്ക് മാത്രമായാണ് നല്‍കിയിരുന്നത്. മൊത്തം കരാറുകളുടെ 25% ചെറുകിട ബിസിനസുകള്‍ക്കും നല്‍കിയിരുന്നു. അതേസമയം, യുഎസ് കമ്പനികള്‍ ഉടന്‍ തന്നെ 50 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള കരാറുകളുടെ ലേലത്തില്‍ പങ്കെടുക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം സര്‍ക്കാര്‍ കരാറുകളുടെ ഒരു പരിമിത ഭാഗം മാത്രമെ വിദേശ കമ്പനികള്‍ക്കായി തുറക്കാന്‍ പദ്ധതിയിടുന്നുള്ളു. വിദേശ കമ്പനികള്‍ക്ക് നിര്‍ദ്ദിഷ്ട ഫെഡറല്‍ പദ്ധതികളില്‍ അവസരങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ പദ്ധതികളുടെ ഭൂരിഭാഗവും ആഭ്യന്തര സ്ഥാപനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കും എന്നും സൂചനയുണ്ട്.

?നേരത്തെ ഒപ്പുവെച്ച ഇന്ത്യ-യുകെ വ്യാപാര കരാറില്‍ ഈ വ്യവസ്ഥ നിര്‍ദ്ദേശിക്കുന്നുണ്ട്. അതേ വ്യവസ്ഥകള്‍ യുഎസ് കമ്പനികള്‍ക്കും ലഭിക്കും. എങ്കിലും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല.

അതേസമയം യുഎസ് നിര്‍ദ്ദേശത്തെക്കുറിച്ചോ പദ്ധതി മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ചോ വാണിജ്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.