12 Sept 2025 2:45 PM IST
Summary
കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം വടക്കുകിഴക്കന്‍ സംസ്ഥാനത്തേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനം
പ്രധാനമന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനം ശനിയാഴ്ച നടക്കും. വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം വടക്കുകിഴക്കന്‍ സംസ്ഥാനത്തേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്.
സന്ദര്‍ശനവേളയില്‍ കുക്കി സമുദായ ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടില്‍ 7,300 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് മോദി തറക്കല്ലിടും. കൂടാതെ മെയ്‌തെയ് വംശജര്‍ കൂടുതലുള്ള ഇംഫാലില്‍ 1,200 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ഈ സംരംഭങ്ങള്‍ക്കായുള്ള ആകെ നിക്ഷേപം 8,500 കോടി രൂപയാണ്.
സംസ്ഥാനത്ത് കുക്കി, മെയ്തെയ് സമുദായങ്ങള്‍ തമ്മിലുള്ള അക്രമത്തില്‍ 2023 മെയ് മുതല്‍ 260-ലധികം പേര്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ കുടിയിറക്കപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിവെച്ചു. ഫെബ്രുവരി മുതല്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലാണ്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷ ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇംഫാലിലെ കാംഗ്ല കോട്ടയ്ക്കും ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടിനും ചുറ്റും കേന്ദ്ര-സംസ്ഥാന സേനകളെ വിന്യസിച്ചു. പെട്രോളിംഗ് ടീമുകളും അലേര്‍ട്ടിലാണ്. പ്രധാന വേദികളിലേക്കുള്ള വഴികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് കര്‍ശനമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
സന്ദര്‍ശനത്തിന് മുന്നോടിയായി, പ്രധാനമന്ത്രിയുടെ പരിപാടികള്‍ പ്രഖ്യാപിക്കുന്ന പരസ്യബോര്‍ഡുകള്‍ ഇംഫാലിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ചുരാചന്ദ്പൂര്‍ ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ എയര്‍ ഗണ്‍ നിരോധിച്ചു. പ്രധാന വേദികളില്‍ 24 മണിക്കൂറും പരിശോധന നടത്താന്‍ പോലീസിനെയും അര്‍ദ്ധസൈനിക വിഭാഗങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
മണിപ്പൂരിലെ ഏക രാജ്യസഭാ എംപി ലെയ്ഷെംബ സനജാവോബ ഈ സന്ദര്‍ശനത്തെ ജനങ്ങള്‍ക്കും സംസ്ഥാനത്തിനും 'വളരെ ഭാഗ്യം' എന്ന് വിശേഷിപ്പിച്ചു. പ്രമുഖ കുക്കി-സോ ഗ്രൂപ്പുകള്‍ ഈ സന്ദര്‍ശനത്തെ 'ചരിത്രപരവും അപൂര്‍വവുമായ അവസരം' എന്ന് വിശേഷിപ്പിച്ചു.
ഒരു പ്രധാനമന്ത്രി അവസാനമായി ഈ പ്രദേശം സന്ദര്‍ശിച്ചിട്ട് ഏകദേശം നാല് പതിറ്റാണ്ടുകളായി എന്നും സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കുന്നതിന് മോദിയുടെ നേതൃത്വത്തില്‍ വിശ്വാസം പ്രകടിപ്പിക്കുന്നുവെന്നും കുക്കി സോ കൗണ്‍സില്‍ അറിയിച്ചു.