image

13 Aug 2025 12:54 PM IST

News

മോദി-ട്രംപ് കൂടിക്കാഴ്ച നടക്കുമോ? പ്രധാനമന്ത്രി അടുത്തമാസം യുഎസിലേക്ക്

MyFin Desk

will modi-trump meeting take place, prime minister to visit us next month
X

Summary

യുഎന്‍ പൊതുസഭയില്‍ പധാനമന്ത്രി പങ്കെടുത്തേക്കും


ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ (യുഎന്‍ജിഎ) പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം അമേരിക്ക സന്ദര്‍ശിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. വ്യാപാര ബന്ധങ്ങളിലെ മാന്ദ്യത്തിനിടയില്‍ വ്യാപാരത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഒരു കൂടിക്കാഴ്ച നടത്താനും പദ്ധതി. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ട്രംപിന് പുറമെ, ഉക്രേനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ഉള്‍പ്പെടെയുള്ള വിദേശ നേതാക്കളുമായും പ്രധാനമന്ത്രി മോദി ഉന്നതതല കൂടിക്കാഴ്ചകള്‍ നടത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. യുഎന്‍ജിഎ ഉച്ചകോടി സെപ്റ്റംബറില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ നടക്കും. സെപ്റ്റംബര്‍ 23 നാണ് ഉച്ചകോടി ആരംഭിക്കുന്നത്. ഇതിനായി ആദ്യ ആഴ്ചയില്‍തന്നെ ആഗോള നേതാക്കള്‍ എത്തിത്തുടങ്ങും.

കൂടിക്കാഴ്ച യാഥാര്‍ത്ഥ്യമായാല്‍, ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രധാനമന്ത്രി മോദി വൈറ്റ് ഹൗസ് സന്ദര്‍ശിച്ചതിന് ശേഷമുള്ള ഏഴ് മാസത്തിനുള്ളില്‍ ഇരു നേതാക്കളും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്.

മോദിയെ കാണാന്‍ ട്രംപിനും താല്‍പ്പര്യമുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ജൂണില്‍ പ്രധാനമന്ത്രി ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കാനഡയില്‍ പോയപ്പോള്‍ ട്രംപ് മോദിയെ വാഷിംഗ്ടണ്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നു.

പിന്നീട്, ട്രംപ് ആ സമയത്ത് അമേരിക്കയിലായിരുന്ന പാക്കിസ്ഥാന്‍ ആര്‍മി ചീഫ് അസിം മുനീറുമായി ഒരു കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുമെന്ന സൂചനയില്‍ മോദി ക്ഷണം നിരസിക്കുകയായിരുന്നു.

കൂടിക്കാഴ്ച വിജയകരമാണെങ്കില്‍, ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഇന്ത്യ സന്ദര്‍ശിക്കാന്‍ ട്രംപിനെ പ്രധാനമന്ത്രി മോദി നേരിട്ട് ക്ഷണിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഓസ്ട്രേലിയയും ജപ്പാനുമാണ് ക്വാഡിലെ മറ്റ് അംഗങ്ങള്‍.

ട്രംപിന്റെ ആദ്യ ഭരണകാലത്ത് അദ്ദേഹവും പ്രധാനമന്ത്രി മോദിയും തമ്മില്‍ വ്യക്തിപരമായ ഒരു ബന്ധം രൂപപ്പെട്ടു. എന്നിരുന്നാലും, പ്രസിഡന്റ് മോദിയെ പലതവണ 'സുഹൃത്ത്' എന്ന് വിളിച്ചിട്ടും, രണ്ടാം ഭരണകാലത്ത് താരിഫുകളെക്കുറിച്ചുള്ള ട്രംപിന്റെ പിടിവാശി ആ സൗഹൃദത്തെ ഇളക്കിമറിച്ചു.

എങ്കിലും മോദി-ട്രംപ് കൂടിക്കാഴ്ചയുടെ ആവേശകരമായ സാധ്യത വരും ആഴ്ചകളിലെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ആദ്യം, കാര്‍ഷിക, ക്ഷീര മേഖലകള്‍ യുഎസിനു തുറന്നുകൊടുക്കുന്നതില്‍ ഇന്ത്യ വിമുഖത കാണിച്ചതിനെത്തുടര്‍ന്ന് അവസാനിച്ച ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറില്‍ പുരോഗതി കൈവരിക്കുക എന്നതാണ്.

യുഎസിനും ഇന്ത്യയ്ക്കും ഇടയില്‍ ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുന്ന മറ്റൊരു പ്രധാന വിഷയം ന്യൂഡല്‍ഹി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതാണ്. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങലില്‍ ഇന്ത്യ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ അമേരിക്കയുടെ കാപട്യം ആരോപിച്ചും അമേരിക്കന്‍ കമ്പനികള്‍ റഷ്യയില്‍ നിന്ന് യുറേനിയം, രാസവസ്തുക്കള്‍, വളങ്ങള്‍ എന്നിവ വാങ്ങുന്നത് തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയും ഇന്ത്യ യുഎസ് വിമര്‍ശനത്തെ ശക്തമായി എതിര്‍ത്തു.

ഓഗസ്റ്റ് 15 ന് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച സാഹചര്യത്തില്‍ ഇന്ത്യ സുക്ഷ്മമായി നിരീക്ഷിക്കും.