17 Aug 2023 6:00 PM IST
Summary
- കടങ്ങള്‍ പുനഃസംഘടിപ്പിക്കാന്‍ ബെയ്ജിംഗിന്റെ സഹായം
- ഐഎംഎഫ് അവലോകനം സെപ്റ്റംബറില്‍
ഐഎംഎഫിന്റെ രക്ഷാപദ്ധതിക്ക് മുന്നോടിയായി പണദൗര്‍ലഭ്യം നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ചൈന. കൊളംബോ ഏറ്റവുമധികം വായ്പ സ്വീകരിച്ചിട്ടുള്ളത് ബെയ്ജിംഗില്‍ നിന്നാണ്. അത് ശ്രീലങ്കയെ ഒരു പരിധിവരെ കടക്കെണിയിലാക്കി.
സെപ്തംബറോടെ 41 ബില്യണ്‍ ഡോളറിന്റെ ബാഹ്യ, ആഭ്യന്തര കടം പുനഃസംഘടിപ്പിക്കുന്നതിന് ലങ്കയെ ചൈന സഹായിച്ചേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം മാര്‍ച്ചില്‍ ഐ എം എഫ് ശ്രീലങ്കയ്ക്ക് അനുവദിച്ച 2.9 ബില്യണ്‍ ഡോളറിന്റെ ആദ്യ ഗഡുവിന്റെ അവലോകനം സെപ്റ്റംബര്‍ 11മുതല്‍ 19വരെയാണ് നടക്കുക.
41 ബില്യണ്‍ ഡോളറിന്റെ കടം പുനഃക്രമീകരിക്കുന്നതിനായി ശ്രീലങ്ക അതിന്റെ എല്ലാ ബാഹ്യകടക്കാരുമായി യോജിപ്പിലെത്തേണ്ടതുണ്ട്. ജൂണ്‍ അവസാനം വരെയുള്ള പ്രോഗ്രാമിന്റെ പ്രകടനം ആദ്യ അവലോകനത്തില്‍ പരിഗണിക്കും.
കഴിഞ്ഞവര്‍ഷം വിദേശ നാണ്യ ശേഖരം തീര്‍ന്നതിനെത്തുടര്‍ന്ന് ശ്രീലങ്ക അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഭക്ഷണം, ഇന്ധനം, മരുന്നുകള്‍ എന്നിവയ്ക്കുപോലും പണമില്ലാത്ത അവസ്ഥ അവിടെ സംജാതമായി. ഇതോടെ അവശ്യ സാധനങ്ങളുടെ ക്ഷാമത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി.
ഇന്ത്യയും ശ്രീലങ്കയെ സഹായിച്ചിരുന്നു. ഒന്നിലധികം ക്രെഡിറ്റ് ലൈനുകളും കറന്‍സി പിന്തുണയും വഴി ഇന്ത്യ കഴിഞ്ഞ വര്‍ഷം ഏകദേശം നാല് ബില്യണ്‍ ഡോളറിന്റെ ബഹുമുഖ സഹായം ഇന്ത്യ നല്‍കി.
എന്നാല്‍ ചൈന ശ്രീലങ്കയെ സഹായിക്കുന്നതിനുപിന്നില്‍ ബിസിനസ് മാത്രമല്ല് ലക്ഷ്യം ഇന്ത്യക്കുസമീപം ഒരു താവളമൊരുക്കുക എന്നതന്ത്രമാണ് അവര്‍ നടപ്പാക്കുന്നത്. പാക്കിസ്ഥാനെ ബെയ്ജിംഗ് സഹായിക്കുന്നതും ഇതേ തന്ത്രത്തിന്റെ ഭാഗമാണ്.