1 April 2025 6:01 PM IST
രജിസ്ട്രേഷൻ വകുപ്പിന് 2024-25 സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ 5578.94 കോടി വരുമാനം നേടാനായി. 8,70,401 ആധാരങ്ങളാണ് ഈ സാമ്പത്തിക വർഷത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ സാമ്പത്തിക വർഷം 6382.15 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. 2023-24 സാമ്പത്തിക വർഷത്തിൽ വകുപ്പിന് 5219.34 കോടി രൂപയായിരുന്നു വരുമാനം. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ പോലും 15664 ആധാര രജിസ്‌ട്രേഷനുകൾ എണ്ണത്തിൽ കുറവായിട്ടും കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 359.60 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചിരിക്കുന്നത്. കോമ്പൌണ്ടിംഗ് സ്‌കീം, സെറ്റിൽമെന്റ് സ്‌കീം എന്നിവയിലൂടെ അണ്ടർവാല്യുവേഷൻ ഇനത്തിൽ 31 കോടി രൂപ സമാഹരിക്കാനായി.
എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം വരുമാനം ലഭിച്ചിട്ടുള്ളത്, 1241. 02 കോടി രൂപ. റവന്യൂ വരുമാനത്തിൽ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്, 782.32 കോടി രൂപ. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വരുമാനം എന്നിരുന്നാലും വരുമാന ലക്ഷ്യത്തിന്റെ 79.95 ശതമാനം നേട്ടം വയനാട് ജില്ലയ്ക്ക് കൈവരിക്കാനായിട്ടുണ്ട്. ഏറ്റവും കൂടുതൽ ആധാര രജിസ്‌ട്രേഷനുകൾ നടന്നിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്-121045 എണ്ണം.
നിലവിലെ രജിസ്‌ട്രേഷൻ നടപടികൾ ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി മികവുറ്റതാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആധാര രജിസ്‌ട്രേഷൻ നടപടികളുടെ ലഘൂകരണം, എനിവെയർ രജിസ്‌ട്രേഷൻ, ആധാരം ഡിജിറ്റൈസേഷൻ, ഇ സ്റ്റാമ്പിംഗ് തുടങ്ങിയ ആധുനികവൽക്കരണം, അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയിലൂടെ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നതിനും സർക്കാരിന് മികച്ച വരുമാനം നേടിക്കൊടുക്കുന്നതിനും വകുപ്പിന് സാധിക്കുന്നു. ആധാര രജിസ്‌ട്രേഷൻ പുറത്തെഴുത്ത് നടപടികൾ പൂർണ്ണമായും ഡിജിറ്റലാക്കുന്ന സംവിധാനം സംസ്ഥാന തലത്തിൽ നടപ്പിലാക്കുമെന്നും രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറൽ ശ്രീധന്യ സുരേഷ് അറിയിച്ചു.