20 July 2025 12:20 PM IST
ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി; രാഷ്ട്രപതിയുടെ റഫറന്‍സ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും
MyFin Desk
നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ രാഷ്ടപതി ദ്രൗപദി മുര്‍മു നല്‍കിയ റഫറന്‍സ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ആണ് റഫറന്‍സ് പരിഗണിക്കുന്നത്.ചീഫ് ജസ്റ്റിസ് ഗവായിക്ക് പുറമെ ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, പി.എസ്. നരസിംഹ, എ.എസ്. ചന്ദുര്‍കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് റഫറന്‍സ് പരിഗണിക്കുന്നത്.
നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളില്‍ വ്യക്തത തേടിയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു സുപ്രീം കോടതിയെ സമീപിച്ചത്.
ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി ഇല്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റഫറന്‍സില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം തുടങ്ങിയ ബഹുമുഖ ഘടകങ്ങള്‍ കണക്കിലെടുത്തതാണ് രാഷ്ട്രപതിയും ഗവര്‍ണര്‍മാരും വിവേചന അധികാരം ഉപയോഗിക്കുന്നത് എന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി സുപ്രീം കോടതിയോട് 14 വിഷയങ്ങളില്‍ വ്യക്തത തേടിയത്. രാഷ്ട്രപതി ബില്ലുകളില്‍ അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് മുമ്പ് സുപ്രീം കോടതി വ്യത്യസ്ത വിധികള്‍ പുറപ്പടുവിച്ചിട്ടുണ്ട്.