23 Sept 2023 5:36 PM IST
Summary
- വിദ്വേഷ കുറ്റകൃത്യങ്ങള്‍ ആശങ്കയാകുന്നു
- പലരും യുഎസിലേക്കും ഫ്രാന്‍സിലേക്കും പഠനം മാറ്റുന്നു
ഇന്തോ-കനേഡിയന്‍ നയതന്ത്രബന്ധങ്ങള്‍ വഷളാകുന്നതിനാല്‍ കാനഡതേടിപ്പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇടിവുണ്ടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ സുരക്ഷ ഒരു ആശങ്കയാണെന്നും വിദ്വേഷ കുറ്റകൃത്യങ്ങള്‍ കാനഡയിലും ഒരു പ്രശ്‌നമാണെന്നും വിദഗ്ധര്‍ കരുതുന്നു. ഇന്ത്യ സ്വന്തം പൗരന്മാരോട് ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടത് കാനഡയ്ക്ക് നാണക്കേട് സൃഷ്ടിച്ചിട്ടുണ്ട്.
ഇന്ത്യാക്കാര്‍ക്കെതിരായ വംശീയ ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് യുഎസിലും ഓസ്ട്രേലിയയിലും നിന്ന് ഉന്നതവിദ്യാഭ്യാസത്തിനുള്ള മുന്‍ഗണനകള്‍ മറ്റ് രാജ്യങ്ങളിലേക്ക് മാറിയിരുന്നു. ഇത് കാനഡയുടെ കാര്യത്തിലും സംഭവിക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
നിലവില്‍ പലരും ഇതിനകം തന്നെ ബദല്‍ രാജ്യങ്ങള്‍ അന്വേഷിക്കാൻ തുടങ്ങി.
ടൊറന്റോയിലെ സെനെക്ക കോളജിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വളരെ അനിശ്ചിതത്വമുണ്ടെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. പലരുടെയും മാതാപിതാക്കളും കുടുംബവും ആശങ്കാകുലരാണ്. ഇവര്‍ കോളജില്‍ നിന്നുള്ള ഉപദേശങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
എന്നാല്‍ വിസ നടപടികള്‍ അടക്കം പൂര്‍ത്തിയാക്കിയ പല വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ആശയക്കുഴപ്പത്തിലായിട്ടുണ്ട്. നയതന്ത്ര യുദ്ധം പല ഇന്ത്യന്‍ കുടുംബങ്ങളുടെയും വരുമാനത്തെ ബാധിച്ചു. ഒന്നുകില്‍ കോഴ്‌സ് മാറ്റിവെക്കുകയോ അല്ലെങ്കില്‍ യുഎസിലേക്ക് മാറുകയോ ചെയ്യുമെന്ന് വിദ്യാര്‍ത്ഥികള്‍ സൂചന നല്‍കുന്നു.
ലക്ഷ്വറി മാനേജ്മെന്റ് പ്രോഗ്രാമിന് തെരഞ്ഞെടുക്കപ്പെട്ട പലരും യാത്രമാറ്റിയിട്ടു്ണ്ട്.രണ്ട് യൂണിവേഴ്‌സിറ്റികള്‍ വരെ തെരഞ്ഞെടുത്തവര്‍ ഇപ്പോള്‍ കാനഡയെ ഒഴിവാക്കി. ചിലര്‍ ഫ്രാന്‍സിലേക്ക് പോകുന്നതിനുള്ള ശ്രമത്തിലാണ്. രണ്ട് പ്രധാന മുന്‍ഗണനകള്‍ യുഎസും യുകെയുമാണ്. ഓസ്ട്രേലിയ എണ്ണത്തില്‍ മൂന്നാമതാണ്. ഫാന്‍സ്, ജര്‍മ്മനി, അയര്‍ലന്‍ഡ് എന്നിവ അതിനുശേഷവും പരിഗണിക്കപ്പെടുന്നു.
ഇന്ത്യാക്കാര്‍ക്കെതിരെ കഴിഞ്ഞദിവസം സിഖ് സംഘടനകള്‍ ഭീഷണി വീഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു. ഇത് ഇന്ത്യക്കാര്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. കാനഡ ഒരു സുരക്ഷിത രാജ്യമല്ല എന്ന തോന്നലിന് ഈ വീഡിയോ കാരണമായി. അവസാനം കനേഡിയന്‍ മന്ത്രിമാര്‍ക്കുവരെ ഈ വീഡിയോയെ തള്ളി പ്രസ്താവന ഇറക്കേണ്ടിവന്നിരുന്നു.