image

6 March 2026 9:46 PM IST

Middle East

Strait of Hormuz :ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടില്ലെന്ന് ഇറാന്‍; അവകാശവാദങ്ങള്‍ തള്ളി വിദേശകാര്യ സഹമന്ത്രി

MyFin Desk

Strait of Hormuz :ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടില്ലെന്ന് ഇറാന്‍; അവകാശവാദങ്ങള്‍ തള്ളി വിദേശകാര്യ സഹമന്ത്രി
X

Summary

ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയതായുള്ള അവകാശവാദങ്ങള്‍ തള്ളി ഇറാന്‍. കടലിടുക്ക് അടച്ചിട്ടില്ലെന്നും അതിന് ഇപ്പോള്‍ യാതൊരു പദ്ധതിയും ഇല്ലെന്നും ഇറാന്‍ വിദേശകാര്യ സഹമന്ത്രി അറിയിച്ചു.


ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയെന്ന അവകാശവാദങ്ങള്‍ ഇറാന്‍ നിഷേധിച്ചു. കടലിടുക്ക് അടച്ചിട്ടില്ലെന്നും അതിന് ഇപ്പോള്‍ യാതൊരു പദ്ധതിയും ഇല്ലെന്നും ഇറാന്‍ വിദേശകാര്യ സഹമന്ത്രി സയീദ് ഖതിബ്‌സാദെ വ്യക്തമാക്കി.

കടലിടുക്ക് അടച്ചിട്ടില്ലെന്ന് ഇറാന്‍

ഇസ്രയേലും അമേരിക്കയുമായുള്ള സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചുപൂട്ടിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. പേര്‍ഷ്യന്‍ ഗള്‍ഫില്‍ സ്ഥിരത ഉറപ്പാക്കുന്ന ഉത്തരവാദിത്തമുള്ള ശക്തിയായി ഇറാന്‍ തുടരുന്നുവെന്നും ഖതിബ്‌സാദെ വ്യക്തമാക്കി. 2026-ലെ റെയ്‌സിന ഡയലോഗില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അടച്ചാല്‍ തുറന്നുപറയും

ഹോര്‍മുസ് കടലിടുക്ക് ഇതുവരെ അടച്ചിട്ടില്ലെന്നും അങ്ങനെ ചെയ്യുകയാണെങ്കില്‍ തുറന്നുപറഞ്ഞ് പ്രഖ്യാപിക്കുമെന്നും ഖതിബ്‌സാദെ പറഞ്ഞു. അടുത്തറിയിപ്പുണ്ടാകുന്നതുവരെ കടലിടുക്ക് അടയ്ക്കാനുള്ള യാതൊരു പദ്ധതിയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശത്തെ സമുദ്ര സുരക്ഷയും നാവിഗേഷന്‍ സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയെ കുറ്റപ്പെടുത്തി

സമുദ്ര സുരക്ഷയെ അപകടത്തിലാക്കിയിരിക്കുന്നത് അമേരിക്കയാണെന്ന് ഖതിബ്‌സാദെ ആരോപിച്ചു. ഇറാന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് അമേരിക്ക അഭിപ്രായപ്പെടുന്നതും അദ്ദേഹം വിമര്‍ശിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനില്‍ നേതൃമാറ്റം ആവശ്യപ്പെടുന്നത് വിരോധാഭാസമാണെന്നും സ്വന്തം രാജ്യത്ത് പോലും ചില രാഷ്ട്രീയ നിയമനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത ഒരാള്‍ ഇറാനിലെ ഭരണത്തെക്കുറിച്ച് സംസാരിക്കുന്നത് കോളനിവത്കരണ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിന് ശക്തമായ തിരിച്ചടി

നിലവിലുള്ള സംഘര്‍ഷത്തെ ‘അസ്തിത്വപരമായ യുദ്ധം’ എന്നാണ് ഖതിബ്‌സാദെ വിശേഷിപ്പിച്ചത്. യുഎസും ഇസ്രയേലും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഇറാനെ ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഏതെങ്കിലും ആക്രമണം ഉണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും അമേരിക്ക എവിടെ നിന്ന് ആക്രമണം ആരംഭിച്ചാലും അവിടെയാണ് മറുപടി നല്‍കേണ്ടി വരികയെന്നും ഖതിബ്‌സാദെ മുന്നറിയിപ്പ് നല്‍കി.