Summary
ഡെല്‍ഹി: എന്‍എസ്ഇ കോ-ലൊക്കേഷന്‍ അഴിമതി കേസില്‍ ചിത്ര രാമകൃഷ്ണയെ ചോദ്യം ചെയ്യുന്നതിന് സിബിഐയ്ക്ക് അനുമതി നല്‍കി ഡെല്‍ഹി കോടതി. ഏഴ് ദിവസത്തേക്കാണ് എൻഎസ്‌സി-യുടെ മുന്‍ എംഡിയും സിഇഒയുമായ ചിത്രയെ സിബിഐ കസ്റ്റഡിയില്‍ വിടുക. ശനിയാഴ്ച്ച ഡെല്‍ഹി സിബിഐ കോടതി ചിത്രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സ്‌പെഷ്യല്‍ ജഡ്ജ് സഞ്ജീവ് അഗര്‍വാള്‍ മുന്‍പാകെ സമര്‍പ്പിച്ച അപേക്ഷയില്‍ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാണ് സിബിഐ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നത്. കേസുമായി ബന്ധപ്പെട്ട് എന്‍എസ്ഇ […]
ഡെല്‍ഹി: എന്‍എസ്ഇ കോ-ലൊക്കേഷന്‍ അഴിമതി കേസില്‍ ചിത്ര രാമകൃഷ്ണയെ ചോദ്യം ചെയ്യുന്നതിന് സിബിഐയ്ക്ക് അനുമതി നല്‍കി ഡെല്‍ഹി കോടതി.
ഏഴ് ദിവസത്തേക്കാണ് എൻഎസ്‌സി-യുടെ മുന്‍ എംഡിയും സിഇഒയുമായ ചിത്രയെ സിബിഐ കസ്റ്റഡിയില്‍ വിടുക. ശനിയാഴ്ച്ച ഡെല്‍ഹി സിബിഐ കോടതി ചിത്രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
സ്‌പെഷ്യല്‍ ജഡ്ജ് സഞ്ജീവ് അഗര്‍വാള്‍ മുന്‍പാകെ സമര്‍പ്പിച്ച അപേക്ഷയില്‍ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാണ് സിബിഐ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നത്. കേസുമായി ബന്ധപ്പെട്ട് എന്‍എസ്ഇ മുന്‍ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്‌മണ്യനെ കഴിഞ്ഞ മാസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
എക്സ്ചേഞ്ചിന്റെ അടുത്ത് തന്നെ ബ്രോക്കര്‍മാര്‍ക്ക് അവരുടെ സിസ്റ്റം (സെര്‍വര്‍) സ്ഥാപിക്കുന്നതിനുള്ള സൗകര്യം നല്‍കുന്നതാണ് കോ ലൊക്കേഷന്‍ സമ്പ്രദായം. ഇതില്‍ ക്രമക്കേട് നടത്തിയെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് ചിത്രയ്‌ക്കെതിരെ സെബി 2018ല്‍ കേസെടുത്തത്.
ട്രേഡിംഗ് വേഗത്തിലാക്കാന്‍ ചില ഉയര്‍ന്ന ഫ്രീക്വന്‍സി ട്രേഡേഴ്സിന് അന്യായമായി പ്രവേശനം നല്‍കി എന്നാണ് കേസ്.
ഈ വര്‍ഷം ഫെബ്രുവരി 11നാണ് ചിത്ര രാമകൃഷ്ണക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് സെബി പുറത്ത് വിട്ടത്. എന്‍എസ്ഇയുടെ തലപ്പത്തിരിക്കേ ഔദ്യോഗികമായ കാര്യങ്ങളില്‍ ചിത്ര തീരുമാനമെടുത്തിരുന്നത് ഒരു അഞ്ജാത യോഗിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്നും, ആനന്ദ് സുബ്രഹ്‌മണ്യന്‍ തന്നെയായിരുന്നു ഈ അജ്ഞാത യോഗിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
ഏണസ്റ്റ് ആന്‍ഡ് യംങ് നടത്തിയ ഫോറന്‍സിക്ക് പരിശോധനയിലാണ് അഞ്ജാത യോഗി ആനന്ദ് സുബ്രഹ്‌മണ്യന്‍ തന്നെയാണെന്ന് തെളിഞ്ഞത്.