6 Aug 2022 7:55 AM IST
Summary
കൊച്ചി: ഓണക്കാലത്തിന് മുന്നോടിയായി റിപ്പോ നിരക്ക് വര്‍ധന നടപ്പിലാക്കിയത് ഓണക്കാല വിപണികളെ ഇരുട്ടിലാക്കുമെന്ന് കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (സിസിസിഐ). കോവിഡ് ആഘാതത്തില്‍ തകര്‍ന്നിരിക്കുന്ന വ്യവസായങ്ങളെ ഈ നീക്കം പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ആര്‍ബിഐ വെള്ളിയാഴ്ച റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.4 ശതമാനമാക്കി. റിപ്പോ നിരക്ക് വര്‍ധന ബാങ്കുകളെ വായ്പാ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിക്കുമെന്നും ഇത് പണത്തിന്റെ ലഭ്യത കുറയ്ക്കുമെന്നും സിസിസിഐ പറഞ്ഞു. "പണ ലഭ്യത കുറയുന്നത് പണം ചെലവഴിക്കുന്നതില്‍ […]
കൊച്ചി: ഓണക്കാലത്തിന് മുന്നോടിയായി റിപ്പോ നിരക്ക് വര്‍ധന നടപ്പിലാക്കിയത് ഓണക്കാല വിപണികളെ ഇരുട്ടിലാക്കുമെന്ന് കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (സിസിസിഐ). കോവിഡ് ആഘാതത്തില്‍ തകര്‍ന്നിരിക്കുന്ന വ്യവസായങ്ങളെ ഈ നീക്കം പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ആര്‍ബിഐ വെള്ളിയാഴ്ച റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.4 ശതമാനമാക്കി. റിപ്പോ നിരക്ക് വര്‍ധന ബാങ്കുകളെ വായ്പാ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിക്കുമെന്നും ഇത് പണത്തിന്റെ ലഭ്യത കുറയ്ക്കുമെന്നും സിസിസിഐ പറഞ്ഞു.
"പണ ലഭ്യത കുറയുന്നത് പണം ചെലവഴിക്കുന്നതില്‍ കുറവ് വരുത്തും. റിപ്പോ നിരക്ക് വര്‍ധിക്കുമ്പോള്‍ വായ്പകളുടെയും, നിക്ഷേപങ്ങളുടെയും പലിശ നിരക്കും വര്‍ധിക്കും. ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്നതിനുള്ള ചെലവും ഇതോടൊപ്പം വര്‍ധിക്കുന്നു. വിപണിയിലെ നിക്ഷേപങ്ങളെയും, പണവിതരണത്തെയും മന്ദഗതിയിലാക്കുന്ന നീക്കമാണിത്," സിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിലെ നിത്യോപയോഗ സാധനങ്ങളുടെ വ്യാപാരത്തിന്റെ 60 ശതമാനത്തിലേറെയും ഓണക്കാലത്താണ് നടക്കുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി നിരവധി ബിസിനസ്സ് സ്ഥാപനങ്ങള്‍ കിഴിവുകള്‍ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്.
അതേസമയം, 50 ബേസിസ് പോയിന്റ് വര്‍ധന അനിവാര്യമാണെന്ന് ഫെഡറല്‍ ബാങ്കിന്റെ ഗ്രൂപ്പ് പ്രസിഡന്റും സിഎഫ്ഒയുമായ വെങ്കിട്ടരാമന്‍ വെങ്കിടേശ്വരന്‍ പറഞ്ഞു. "റിപ്പോ 50 ബിപിഎസ് ഉയര്‍ത്താനുള്ള മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനം ഞങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമാണ്. നിരക്കുകള്‍ ഇപ്പോള്‍ കോവിഡിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തി. മെച്ചപ്പെട്ട ശേഷി വിനിയോഗത്തെക്കുറിച്ചും മെച്ചപ്പെട്ട ബാങ്ക് വായ്പാ വളര്‍ച്ചയെക്കുറിച്ചുമുള്ള പരാമര്‍ശം ബാങ്കിംഗ് വ്യവസായത്തിന് ശുഭപ്രതീക്ഷ നല്‍കുന്നു," വെങ്കിടേശ്വരന്‍ പറഞ്ഞു.